തിരുവനന്തപുരം: തുമ്പ കിന്‍ഫ്രയുടെ അമിത ഭൂഗര്‍ഭജല ചൂഷണത്തിനെതിരെ തുമ്പ നിവാസികള്‍ തുമ്പ കിന്‍ഫ്ര സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് കിന്‍ഫ്ര അപ്പാരല്‍ പാര്‍ക്ക് ഉപരോധിക്കും. കിന്‍ഫ്രയില്‍ പ്രവര്‍ത്തിക്കുന്ന എണ്‍പതില്‍പ്പരം വ്യവസായ-അനുബന്ധ സ്ഥാപനങ്ങള്‍ ഈ പ്രദേശത്ത് നാല് ഭീമന് കിണറുകള്‍ നിര്‍മ്മിച്ച് നടത്തുന്ന ജലചൂഷണവും പാഴ്ജല സംസ്കരണത്തിന്റെ അഭാവവും തുമ്പയെയും സമീപ പ്രദേശങ്ങളെയും കടുത്ത ജലക്ഷാമത്തിലും വരള്‍ച്ചയിലും കൊണ്ടെത്തിച്ച സാഹചര്യത്തിലാണ് നാട്ടുകാര്‍ സംഘടിച്ച് സമരത്തിനിറങ്ങുന്നത്. ഉപരോധ സമരം രാവിലെ 10 ന് തിരുവനന്തപുരം അതിരൂപത സഹായമെത്രാന്‍ ഡോ.ക്രിസ്തുദാസ്.ആര് ഉദ്ഘാടനം ചെയ്യും.
അനധികൃത ഭൂഗര്‍ഭജല ചൂഷണം ചെയ്യുന്ന നാല് ഭീമന് കിണറുകളിലെ പമ്പിംഗ് അവസാനിപ്പിച്ച് കിണറുകള്‍ മണ്ണിട്ട് മൂടുക, പാഴ്ജല സംസ്കരണ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുക, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിബന്ധനകള്‍ പാലിക്കാത്ത മുഴുവന്‍ സ്ഥാപനങ്ങളും അടിച്ചുപൂട്ടുക, ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ വെള്ളക്കമ്പനി നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നാട്ടുകാര്‍ അപ്പാരല്‍ പാര്‍ക്ക് ഉപരോധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: