മൂന്നാറിലെ കയ്യേറ്റങ്ങളെയും അത് ഒഴിപ്പിക്കുന്നതിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ കാലങ്ങളായി തുടരുന്നതാണ്. ചര്‍ച്ചകള്‍ സജീവമാകുമ്പോഴും കയ്യേറ്റങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകളുടെ കാലത്ത് കയ്യേറ്റങ്ങള്‍ വാര്‍ത്തകളില്‍ ഇടംനേടുമ്പോള്‍ പ്രതിപക്ഷപാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തും. അപ്പോള്‍ മാത്രമാണ് നടപടികളെടുത്തുവെന്ന് വരുത്തിതീര്‍ക്കാനുള്ള സര്‍ക്കാരിന്റെ നെട്ടോട്ടം. ഇപ്പോഴും അതുതന്നെയാണ് സംഭവിക്കുന്നത്.
പതിവുപോലെ ഇത്തവണയും സര്‍വ്വകക്ഷിയോഗം വിളിച്ചു. മൂന്നാറിന്റെ പേരില്‍ എല്ലാവരും കണ്ണീരൊഴുക്കി. ഒടുവില്‍ മുഖ്യമന്ത്രി കുറെ നടപടികളും പ്രഖ്യാപിച്ചു. അതില്‍ ഒന്നുപോലും നടപ്പിലാകില്ലെന്ന് യോഗത്തിനെത്തിയവര്‍ക്കെല്ലാം അറിയാം. കാരണം പ്രഖ്യാപനങ്ങള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്നുള്ളതിന് യാതൊരു പദ്ധതിയും തയ്യാറാക്കപ്പെടുന്നില്ല. ഞായറാഴ്ച നടന്ന യോഗവും വെറും പ്രഹസനം.
മൂന്നാറിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ യോഗത്തിലെ പ്രഖ്യാപനം. കേരളം പലതവണ കേട്ടിട്ടുള്ള വാചകമാണിത്. മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദനും ഉമ്മന്‍ചാണ്ടിയും ഇതുതന്നെ പറഞ്ഞിരുന്നു. പക്ഷേ, ഒന്നും നടന്നില്ല. കയ്യേറ്റമൊഴിപ്പിക്കുന്നതിനെക്കുറിച്ച് അഭിപ്രായ രൂപീകരണത്തിനാണ് മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്തത്. മാധ്യമപ്രവര്‍ത്തകരുടെയും മതനേതാക്കളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും യോഗം ഇതോടനുബന്ധിച്ചുണ്ടായിരുന്നു. ഈ മൂന്നു യോഗങ്ങള്‍ക്കും പ്രത്യേക ഉദ്ദേശ്യമുണ്ടായിരുന്നു.
മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ അസ്വാരസ്യങ്ങളും കയ്യേറ്റങ്ങളുടെ നേതൃസ്ഥാനം മന്ത്രി എം.എം. മണിക്കും സിപിഎമ്മിനുമാണെന്നതും മാധ്യമങ്ങള്‍ പുറത്തുകൊണ്ടു വന്നതാണ്. സര്‍ക്കാരിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ കയ്യേറ്റങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. കുരിശുനാട്ടിയുള്ള കയ്യേറ്റങ്ങളുള്‍പ്പടെ പലതും ഇത്തരത്തിലാണ് പുറത്തറിഞ്ഞത്.
കയ്യേറ്റമൊഴിപ്പിക്കാന്‍ രൂപവത്കരിച്ച ഭൂസംരക്ഷണ സേനയ്ക്ക് മാധ്യമങ്ങള്‍ നല്‍കുന്നത് വലിയ പിന്തുണയുമാണ്. ഇതെല്ലാം സര്‍ക്കാരിനെ അലോസരപ്പെടുത്തുന്നുണ്ട്. കയ്യേറ്റമൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു മാധ്യമ പ്രവര്‍ത്തകരുമായുള്ള യോഗത്തില്‍ മുഖ്യമന്ത്രിയുടെ ശ്രമം. പ്രശ്നങ്ങളുണ്ടെന്ന് വരുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കേണ്ടന്ന് പതിവുശൈലിയിലുള്ള മുന്നറിയിപ്പും നല്കി.
പാപ്പാത്തിച്ചോലയിലെ കുരിശുപൊളിച്ച് കയ്യേറ്റമൊഴിപ്പിച്ചതിനെ പരസ്യമായി വിമര്‍ശിച്ചയാളാണ് മുഖ്യമന്ത്രി. മതനേതാക്കളെ വിളിച്ച് കയ്യേറ്റമൊഴിപ്പിക്കല്‍ ആലോചിക്കുകവഴി താന്‍ കുരിശുനാട്ടിയവര്‍ക്കൊപ്പമാണെന്ന സന്ദേശം ഒരിക്കല്‍കൂടി നല്‍കുകയാണ് അദ്ദേഹം ചെയ്തത്. മൂന്നാറിലും പരിസരപ്രദേശത്തുമായി നിരവധി ക്രൈസ്തവ മതസ്ഥാപനങ്ങള്‍ ഏക്കറുകണക്കിന് ഭൂമി കയ്യേറി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെല്ലാം പട്ടയം നല്‍കണമെന്ന ആവശ്യമാണ് യോഗത്തില്‍ അവര്‍ ഉന്നയിച്ചത്. അതിനോടുള്ള മുഖ്യമന്ത്രിയുടെ അനുഭാവ സമീപനം നേരത്തെ ബോധ്യപ്പെട്ടതാണ്. എന്നാല്‍ മൂന്നാറിലെ എല്ലാ അനധികൃത കെട്ടിടങ്ങളും നീക്കം ചെയ്യണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യത്തില്‍ മുഖ്യമന്ത്രിക്ക് ഒട്ടും അനുഭാവമില്ലെന്നത് വ്യക്തം.
റവന്യു നിയമങ്ങള്‍ ദുര്‍ബലമായതിനാലാണ് മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഫലപ്രദമായി തടയാന്‍ സര്‍ക്കാരിനു കഴിയാത്തതെന്ന അഭിപ്രായവും നേരത്തെ തന്നെ ഉയര്‍ന്നിട്ടുള്ളതാണ്. അതിനാലാണ് മൂന്നാറിനെ വനനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നുണ്ടാകുന്നത്. ഏലമലക്കാടുകള്‍ വനമാണെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്കിയിട്ടുള്ളതുമാണ്. വനനിയമങ്ങള്‍ കൂടുതല്‍ ശക്തമായതിനാല്‍ നടപടികളും കര്‍ശനമാകുമെന്നാണ് പ്രതീക്ഷ.
വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനാണ് മുന്‍ഗണന എന്ന മുഖ്യമന്ത്രിയുടെ നിലപാട് മുഴുവന്‍ കയ്യേറ്റക്കാരെയും സഹായിക്കുന്നതാണ്. വന്‍കിട കയ്യേറ്റക്കാര്‍ പലരും കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി നിര്‍ദ്ദേശത്തിന്റെയോ വിധിയുടെയോ അടിസ്ഥാനത്തിലല്ലാതെ അവരെ ഒഴിപ്പിക്കാനാകില്ല. പാട്ടവ്യവസ്ഥകള്‍ തെറ്റിച്ച വന്‍കിട തോട്ടമുടമകളും കയ്യേറ്റക്കാരാണ്. ഇവരില്‍ പലരും കോടതിയെ സമീപിച്ചിട്ടുണ്ട്.
കുരിശുനാട്ടിയുള്ള കയ്യേറ്റക്കാരും വന്‍കിടക്കാരാണ്. മതത്തിന്റെ മറവിലുള്ള ഇത്തരം കയ്യേറ്റങ്ങളെ സംരക്ഷിക്കുമെന്ന പരസ്യനിലപാടാണ് പിണറായിക്കുള്ളത്. തല്ക്കാലം ചെറുകിട കയ്യേറ്റക്കാരെ ഒഴിവാക്കി വന്‍കിടക്കാരെ പിടിക്കുമെന്ന മുഖ്യമന്ത്രിയുടെ തീരുമാനം എല്ലാ കയ്യേറ്റക്കാര്‍ക്കും സംരക്ഷണം നല്കാന് ഉദ്ദേശിച്ചുള്ളതുതന്നെയാണ്. എല്ലാത്തരം കയ്യേറ്റങ്ങളെയും കയ്യേറ്റങ്ങളായി കണ്ട് ഒഴിപ്പിക്കാനുള്ള ആര്‍ജ്ജവമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: