കഴക്കൂട്ടം: മേനംകുളം കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കിലെ കുടിവെള്ള കമ്പനികള്‍ നടത്തുന്ന ജലചൂഷണത്തിനെതിരേ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. തുമ്പ നിവാസികളായ സ്ത്രീകളും കുട്ടികളുമടക്കം കിന്‍ഫ്രാ പാര്‍ക്കിനു മുന്നില്‍ നടത്തിയ പ്രതിഷേധം കമ്പനികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും സ്തംഭിപ്പിച്ചു.
രാവിലെ ആറ് മണി മുതല്‍ തുടങ്ങിയ പ്രതിഷേധ സമരം കിന്‍ഫ്രാ പാര്‍ക്കിലെ മെയിന്‍ ഗേറ്റിനു മുന്നില്‍ തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാന് ഡോ. ആര്. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്തു. സമരക്കാര്‍ കിണറുകളില്‍ നിന്നുള്ള മലിനജലങ്ങള്‍ കുപ്പിയിലാക്കി ഗേറ്റിനു മുന്നില്‍ പ്രദര്‍ശിപ്പിച്ചാണ് സമരം നടത്തിയത്. ഉപരോധ സമരത്തെത്തുടര്‍ന്ന് ജീവനക്കാര്‍ക്ക് പുറത്തിറങ്ങാനും അകത്തുകടക്കാനും സാധിച്ചില്ല.
കിന്ഫ്രയ്ക്കുള്ളിലെ ജലചൂഷണം നടത്തുന്ന വലിയ നാല് കിണറുകളിലെയും പമ്പിംഗ് അവസാനിപ്പിക്കുവാന്‍ ഈ കിണറുകള്‍ മൂടുക, പാഴ് ജല സംസ്കര സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുക. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യവസായ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുക, ലൈസന്‍സ് ഇല്ലാത്തതും, അനധികൃതമായി പ്രവര്‍ത്തിക്കുന്ന വരുണ കുപ്പിവെള്ള കമ്പനിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ഉപരോധസമരം നടത്തിയത്.
സമരാനുകൂലികളുമായി കഴക്കൂട്ടം സിഐ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചുവെങ്കിലും മന്ത്രിയോ, മറ്റ് ബന്ധപ്പെട്ട അധികാരികളോ സ്ഥലത്തെത്തിയാല്‍ മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് സമരക്കാര്‍ അറിയിച്ചു. രാത്രിയോടുകൂടി സബ് കളക്ടര്‍ ദിവ്യ എത്തി സമരക്കാരുമായി നടത്തിയ ചര്‍ച്ചനടത്തി. വരുണ കമ്പനി നാളെവരെ പ്രവര്‍ത്തിപ്പിക്കില്ലെന്നും നാളെ തന്നെ ലൈസന്‍സ് ഉള്‍പ്പെടെയുള്ള മറ്റ് രേഖകള്‍ ഹാജരാക്കണമെന്നും മലിനീകരണ പ്രശ്നങ്ങള്‍ മറ്റും സമരക്കാരുമായും കിന്‍ഫ്രാ അപ്പാരല്‍ പാര്‍ക്കിലെ മറ്റ് കമ്പനി അധികൃതരുമായും ചര്‍ച്ച നടത്തി തീരുമാനിക്കാമെന്നും അറിയിച്ചതിനെ തുടര്‍ന്ന് രാത്രി എട്ടരയോടു കൂടി സമരം അവസാനിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: