കെ.എം മാണിയെ ഇടതുമുന്നണിയിലേക്കു മാമോദീസ മുക്കിയെടുക്കാനുള്ള സിപിഎമ്മിന്റെ ശ്രമം ശക്തിപ്രാപിക്കുന്നു. അഴിമതിയില്‍ ഇളവു നല്‍കിയും അത്തരം കേസുകള്‍ തന്നെ ഇല്ലാതാക്കിയും എതിരാളികളെ കൂടെ നിര്‍ത്താനുള്ള കുതന്ത്രം തന്നെയാണ് സിപിഎം ഇവിടേയും പ്രയോഗിക്കുന്നത്.
ബാര്‍കോഴക്കേസില്‍ യുഡിഎഫ് പൊതുവേയും മാണിയും മാണിയുടെ കേരളാകോണ്‍ഗ്രസ് പൊതുവേയും ചീഞ്ഞുനാറുകയായിരുന്നു. കേരള രാഷ്ട്രീയത്തില്‍ മാണി അനഭിമതനായകാലം. ബാര്‍കോഴയുടെ ലഹരിയില്‍ യുഡിഎഫ് തന്നെ ഒലിച്ചുപോകുന്ന അവസ്ഥ. മാണി പുറംതിരിഞ്ഞ് യുഡിഎഫിനെ തന്നെ വെല്ലുവിളിക്കുന്നു. കേസ് തന്നെ യുഡിഎഫ് ചുരുട്ടിക്കെട്ടുന്നു. ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായി വന്നപ്പോള്‍ കേസ് പൊടിതട്ടിയെടുക്കുന്നു. ജേക്കബ് തോമസിന്റെ സ്ഥാനത്ത് ബഹ്റ വന്നതോടെ വീണ്ടും കേസ് ചുരുട്ടിക്കെട്ടി പരണത്താക്കുന്നു. എല്ലാം മാണിക്കുവേണ്ടി.
കോഴമാണിയെന്നും കോഴിമാണിയെന്നും വിളിച്ച് സംസ്ഥാനത്തൊട്ടാകെ സമരം ചെയ്ത എല്‍ഡിഎഫ് ഇപ്പോള്‍ മാണിയെ മാമോദീസ മുക്കാന്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കന്‍ ഒരുങ്ങുന്നതിന്റെ ഭാഗമാണ് ബാര്‍കോഴക്കേസ് അവസാനിപ്പിക്കുന്നത്. ഒരുവര്‍ഷം തികയും മുന്‍പുതന്നെ പിണറായി വിജയന്റെ സര്‍ക്കാര്‍ തൊട്ടതെല്ലാം പരാജയമാകുകയും ജനവിരുദ്ധമാകുകയും സിപി ഐ സര്‍ക്കാരിനകത്തു തന്നെ പ്രതിപക്ഷമാകുകയും ചെയ്തതോടെ ധാര്‍മികമായും രാഷ്ട്രീയമായും ഇടതുസര്‍ക്കാര്‍ വലിയ വെല്ലുവിളി നേരിടുകയാണ്. ഇടഞ്ഞു നില്ക്കുന്ന സിപിഐയെ ഭീഷണിപ്പെടുത്താനും അറ്റകൈയ്ക്ക് അവ ര്പോയാല് കൂടെ നിര്‍ത്താനുമാണ് മാണിയോടുള്ള ഈ അളിഞ്ഞ പ്രണയം. എവിടെ കൂടിയാലും അധികാരം കിട്ടണമെന്നല്ലാതെ ധാര്‍മികത രാഷ്ട്രീയത്തില്‍ വെച്ചുപൊറുപ്പിക്കാത്ത ആളാണ് മാണി.മകനും കൂടി അധികാരമായാല് എന്തിനും റെഡി.
ഇപ്പോള്‍ തന്നെ മാണിയുടേയും മകന്റെയും പേരില്‍ കേരളാകോണ്‍ഗ്രസ് എമ്മില്‍ കലാപമാണ്. മാണി എല്ഡിഎഫിനോടടുക്കുംതോറും അടി കലശലാകാനുള്ള സാധ്യതയാണു കൂടുതല്‍. എന്നുമാത്രമല്ല പിണറായിയുടെ കാലത്തു തന്നെ സിപിഎം അവസാനിക്കാനിരിക്കെ കൂടെ കൂടുന്ന മാണിയുടെ കാര്യം പറയാനുമില്ല. മാണികോണ്‍ഗ്രസ് ഇല്ലാതാകാനുള്ള എളുപ്പ വഴിയാണ് എല്‍ഡിഎഫ് പ്രവേശം എന്ന് ആര്‍ക്കാണ് അറിയാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: