അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയഫലം മോഷ്ടിച്ചാണ് അരവിന്ദ് കേജ്രിവാളിന്റെ തുടക്കമെന്ന് ദല്‍ഹിയിലെ രാഷ്ട്രീയ നിരീക്ഷകര്‍ പരിഹസിക്കാറുണ്ട്. ജനാധിപത്യത്തില്‍ വിശ്വസിക്കാതെ ജനാധിപത്യ അവകാശങ്ങളെപ്പറ്റി വാതോരാതെ സംസാരിക്കുന്ന അരാഷ്ട്രീയവാദിയെന്നും കേജ്രിവാളിനെ ചിലര്‍ വിശേഷിപ്പിക്കുന്നു. എന്തായാലും നാലാണ്ടുകള്‍ നീണ്ട അത്ഭുതക്കാഴ്ചകള്‍ ബാക്കിയാക്കി പടിയിറക്കത്തിന്റെ പാതയിലാണ് ആംആദ്മി പാര്‍ട്ടിയും അരവിന്ദ് കേജ്രിവാളും.
അഴിമതിക്കെതിരെ പടപൊരുതിയാണ് തുടക്കം. കോടികളുടെ അഴിമതിയാരോപണങ്ങളില്‍ കുരുങ്ങി പിന്നോട്ടിറങ്ങാനാണ് അരവിന്ദ് കേജ്രിവാളിനും ആപ്പിനും യോഗം. ശൂന്യതയില്‍ നിന്നാരംഭിച്ച് ഒരു സംസ്ഥാനത്തിന്റെ, അതും രാജ്യതലസ്ഥാനത്തിന്റെതന്നെ ഭരണസാരഥ്യം ഏറ്റെടുക്കാനുള്ള ഭാഗ്യമായിരുന്നു ആംആദ്മി പാര്‍ട്ടിക്കും കേജ്രിവാളിനും ലഭിച്ചത്. എന്നാല്‍ ജനാധിപത്യത്തിന്റെ വഴിയെ പോകാന്‍ ഒരിക്കലും താല്പ്പര്യപ്പെടാതെ, എന്നും വിവാദങ്ങളിലൂടെ സഞ്ചരിച്ച ആപ്പിനും അതിന്റെ നേതാക്കള്‍ക്കും തിരിച്ചടിയായതും ഇതൊക്കെതന്നെ.
2013ല്‍ ദല്‍ഹി അസംബ്ലിയില്‍ 28 സീറ്റുകള്‍ നേടി കരുത്തു കാട്ടുമ്പോള്‍ കേജ്രിവാളിനൊപ്പം പ്രഗത്ഭരുടെ നീണ്ട നിരതന്നെ ഉണ്ടായിരുന്നു. രാഷ്ട്രീയത്തില്‍ തന്ത്രങ്ങള്‍ മെനയാന്‍ യോഗേന്ദ്ര യാദവും നിയമപരവും രാഷ്ട്രീയവുമായ നീക്കങ്ങള്‍ക്ക് അഡ്വ.പ്രശാന്ത് ഭൂഷണും പാര്‍ട്ടിയെ സൈനിക അച്ചടക്കത്തോടെ നയിക്കാന്‍ അഡ്മിറല്‍ രാംദാസുമെല്ലാം ആംആദ്മി പാര്‍ട്ടിക്ക് കരുത്ത് പകര്‍ന്നു. എന്നാല്‍ ഇവരെയെല്ലാം പല അവസരങ്ങളിലായി പാര്‍ട്ടിക്ക് പുറത്താക്കി കൂടുതല്‍ കരുത്തനും സ്വേച്ഛാധിപതിയുമായി മാറുകയായിരുന്നു കേജ്രിവാള്.
2015 ഫെബ്രുവരിയിലെ ദല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പ് ഫലം കേജ്രിവാളിന്റെ ആത്മവിശ്വാസവും ഏകാധിപത്യ പ്രവണതയും കൂടുതല്‍ വര്‍ദ്ധിപ്പിച്ചു. ആകെയുള്ള 70ല്‍ 67 സീറ്റുകളും വാങ്ങിയായിരുന്നു കേജ്രിവാളിന്റെയും ആപ്പിന്റെയും തേരോട്ടം. ഇതോടെ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം പാര്‍ട്ടിയില്‍നിന്ന് പുറത്തായി. പാര്‍ട്ടിയെ പ്രതിരോധിക്കാനും നയപരിപാടികള്‍ സമര്‍ത്ഥിക്കാനുമുള്ള വലിയൊരു പ്രചാരണസംഘത്തെയാണ് നഷ്ടപ്പെടുത്തിയതെന്ന് കേജ്രിവാള് തിരിച്ചറിയാതെ പോയതാണ് വിനയായത്.
മുഖ്യമന്ത്രിയെന്ന നിലയില്‍ തികഞ്ഞ പരാജയമായി കേജ്രിവാള് മാറിയതും ആം ആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിര്‍ക്കാനും രാജ്യമെങ്ങുമുള്ള മോദിവിരുദ്ധരെ യോജിപ്പിക്കാനും നടന്ന കേജ്രിവാള് അര്‍ദ്ധ സംസ്ഥാന അധികാരം മാത്രമുള്ള ദല്‍ഹിയില്‍ ഭരിക്കാന്‍ മറന്നുപോയി എന്നതാണ് യാഥാര്‍ത്ഥ്യം. കേന്ദ്രസര്‍ക്കാരുമായി രമ്യതയില്‍ പ്രവര്‍ത്തിച്ച് ദല്‍ഹിക്കാവശ്യമായത് നേടിയെടുക്കുന്നതിന് പകരം ശത്രുതയുടെ സന്ദേശങ്ങള്‍ മാത്രമാണ് കേജ്രിവാള് പുറപ്പെടുവിച്ചത്. ഇതോടെ സംസ്ഥാനത്തെ ഭരണം തികഞ്ഞ പ്രതിസന്ധിയിലായി.
ഇരിക്കും മുമ്പ് കാല്‍നീട്ടരുതെന്ന പഴമൊഴി മറന്ന കേജ്രിവാള് രാജ്യമാസകലം പാര്‍ട്ടി വ്യാപിപ്പിക്കാന്‍ അതിവേഗത്തില്‍ നടത്തിയ പ്രക്രിയകള്‍ അവരുടെ ദല്‍ഹിയിലെ അടിത്തറയെ കാര്യമായി ബാധിച്ചു. ഗുജറാത്തിലും മഹാരാഷ്ട്രയിലും യുപിയിലും ദയനീയ പ്രകടനം കാഴ്ചവെച്ച ആപ്പിന് ആകെ പ്രതീക്ഷ പഞ്ചാബും ഗോവയുമായിരുന്നു. എന്നാല്‍ അവിടെയും വലിയ തിരിച്ചടി തന്നെയായിരുന്നു കാത്തിരുന്നത്.
എന്തിനും ഏതിനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റംപറഞ്ഞ് കാലം കഴിച്ച കേജ്രിവാളിന് ആദ്യ തിരിച്ചടി ലഭിച്ചത് പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പ് ഫലങ്ങളാണ്. പിന്നാലെയെത്തിയ ദല്‍ഹിയിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങളിലെ തോല്‍വി തിരിച്ചടി സമ്പൂര്‍ണ്ണമാക്കി. രാജ്യതലസ്ഥാനത്തെ മധ്യവര്‍ഗ്ഗ ജനതയുടെ സ്വന്തം പാര്‍ട്ടിയായി ഞൊടിയിടയില്‍ മാറിയ ആംആദ്മി പാര്‍ട്ടി അതിവേഗത്തിലാണ് ആ സ്ഥാനത്തിന് തങ്ങള്‍ അര്‍ഹരല്ലെന്ന് തെളിയിച്ചത്.
കേന്ദ്രസര്‍ക്കാരുമായും ലഫ്. ഗവര്‍ണ്ണറുമായും നിരന്തരം തകര്‍ക്കങ്ങളിലും പ്രതിഷേധങ്ങളിലും അകപ്പെട്ട ആപ്പ് സര്‍ക്കാരിനെ മധ്യവര്‍ഗ്ഗ ജനത വളരെ വേഗത്തില്‍ തള്ളിപ്പറഞ്ഞു. ആംആദ്മി പാര്‍ട്ടിയുടെ സ്വാധീന മേഖലകളായി വിലയിരുത്തിയിരുന്ന സാമൂഹ്യ മാധ്യമങ്ങളില്‍ ആപ്പ് വെറും പരിഹാസ കഥാപാത്രങ്ങളായിത്തീര്‍ന്നു. ട്വിറ്ററിലും ഫേസ്ബുക്കിലും കേജ്രിവാളും അനുയായികളും തമാശകളായി മാറിയത് ആപ്പിനോടുള്ള ജനാഭിമുഖ്യം വലിയ തോതില്‍ ഇടിഞ്ഞതിന്റെ തെളിവുകൂടിയാണ്.
ഇതിനെല്ലാം ഉപരി കേജ്രിവാളിന്റെ ഏകാധിപത്യ പ്രവണതകളെ എതിര്‍ക്കുന്ന കൂടുതല്‍ നേതാക്കള്‍ ആംആദ്മി പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നു തുടങ്ങിയതും കേജ്രിവാളിനും പാര്‍ട്ടിക്കും കാര്യങ്ങള്‍ കൂടുതല്‍ ദുഷ്ക്കരമാക്കി. കേഡര്‍ സ്വഭാവമില്ലാതെ, രാജ്യത്തുണ്ടായ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ ഫലം കൈക്കലാക്കി അധികാരത്തിലെത്തിയ ആംആദ്മി പാര്‍ട്ടിക്ക് ഒട്ടും യോജിക്കുന്ന വേഷമായിരുന്നില്ല കേജ്രിവാളെന്ന ഏകാധിപതിയുടേതെന്ന് പതിയെ ആപ്പ് നേതൃത്വം തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്.
കൂടുതല്‍ നേതാക്കള്‍ കേജ്രിവാളിനെതിരെ പരസ്യമായി രംഗത്തെത്തുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണവും ഇതൊക്കെ തന്നെയാണ്. അഴിമതി വിരുദ്ധനെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേജ്രിവാള് മറ്റൊരു മന്ത്രിയില്‍നിന്ന് രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്രയുടെ ആരോപണം. തെളിവുകളെല്ലാം ലഫ്.ഗവര്‍ണ്ണര്‍ക്ക് കൈമാറിയതായും കപില്‍ മിശ്ര പറയുന്നു. ദല്‍ഹി സര്‍ക്കാരിന് കീഴിലെ അഴിമതി വിരുദ്ധ വിഭാഗം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേജ്രിവാളിന് നുണപരിശോധന നടത്തണമെന്ന ആവശ്യം വരെ കപില്‍ മിശ്ര ഉയര്‍ത്തുമ്പോള്‍ ശരിക്കും പ്രതിരോധത്തിലാണ് ആം ആദ്മി പാര്‍ട്ടി. മുഖ്യമന്ത്രിയുടെ അറസ്റ്റ് പോലും അവര്‍ ഭയക്കുന്നുണ്ട്. എല്ലാവരെയും കുറ്റംപറഞ്ഞും പരിഹസിച്ചും നടന്ന കേജ്രിവാളിന് ഇനി തിരിച്ചടികളുടെ കാലമാണെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: