”പീഡനം ഇന്ന് സര്‍വ്വസാധാരണമായപ്പോള്‍ അത് വാര്‍ത്ത പോലുമല്ല. പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താലും സംഘടനകള്‍ പ്രതിഷേധിച്ചാലും പീഡനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പണ്ട് പീഡിപ്പിക്കപ്പെടുന്നത് പെണ്‍കുട്ടികളും സ്ത്രീകളും മാത്രമായിരുന്നെങ്കില്‍ ഇന്ന് ”പീഡനം പീഡനം സര്‍വ്വത്ര” എന്നുപറയേണ്ടിയിരിക്കുന്നു.
ഏറ്റവും ഹൃദയഭേദകമായ വസ്തുത ഓട്ടിസം ബാധിച്ച കുട്ടികള്‍ അനുഭവിക്കുന്ന പീഡനമാണ്. എന്താണ് ഓട്ടിസം? ഓട്ടിസം ബാധിച്ചവര്‍ക്ക് സാമൂഹിക ഇടപെടലുകള്‍ക്ക് കഴിയില്ല. ചെയ്തുതന്നെ പിന്നെയും ചെയ്യുക, സംസാരശേഷി ഇല്ലാതിരിക്കുക മുതലായി പലതരത്തിലുള്ള ഓട്ടിസമുണ്ട്. രണ്ടോ മൂന്നോ വയസ്സാകുമ്പോള്‍ ഇത് കണ്ടുപിടിക്കാനാവും. അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ 42 ആണ്‍കുട്ടികളില്‍ ഒരാള്‍ക്കും, പെണ്‍കുട്ടികളില്‍ 189 പേരില്‍ ഒരാള്‍ക്കും ഓട്ടിസം ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓട്ടിസം ബാധിച്ചവരില്‍ സംസാരശേഷി ഇല്ലാത്തവരുമുണ്ട്.
ഇവര്‍ക്ക് ശ്രദ്ധിക്കാന്‍ സാധ്യമല്ല. പലതരത്തിലുള്ള പേടികള്‍, ഉല്‍ക്കണ്ഠ, വ്യാകുലത, മനസ്താപം എല്ലാം അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. ബുദ്ധിവികാസം ഇവരില്‍ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ മറ്റുള്ളവരുമായി ഇടപഴകാനോ, സംസാരിക്കാനോ സാധ്യമല്ല. അവര്‍ നമ്മുടെ കണ്ണുകളില്‍ പോലും നോക്കുകയില്ല.
ഓട്ടിസം ബാധിച്ചവരെ മെഡിക്കല്‍ പരിശോധനയ്ക്കായി അമ്മയോ അച്ഛനോ ഓട്ടിസ ചികിത്സ നല്കുന്ന സ്പെഷ്യലിസ്റ്റുകളുടെ അടുത്ത് കൊണ്ടുപോകും. ഒ.ടി സ്പെഷ്യല്‍ വിദ്യാഭ്യാസം, സംസാരശേഷി, ഭാഷാസ്വാധീനം, പെരുമാറ്റരീതി മുതലായവ പഠിപ്പിക്കാന്‍ ഇതാവശ്യമാണ്.
പക്ഷെ ഇങ്ങനെ കുട്ടികളെ പരിശോധിക്കുമ്പോഴോ പരിശീലനം നല്കുമ്പോഴോ ഡോക്ടര്‍മാര്‍ രക്ഷിതാക്കളെ ആ മുറിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയില്ല. രക്ഷിതാക്കളോട് പുറത്തുനില്ക്കാന് പറയും. അതുകൊണ്ടുതന്നെ എന്താണ് അവിടെ സംഭവിക്കുന്നതെന്നറിയാതെ അവര്‍ ഉല്‍ക്കണ്ഠാകുലരാകുന്നു. അവിടെ സിസിടിവിയോ വണ്‍-വേ സ്ക്രീനോ ഇല്ല.
ഒരു സെഷന് 45 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍ വരെ നീളും. ഇതിന്റെ ഫീസ് 150 മുതല്‍ 500 രൂപവരെ ആയിരിക്കും. അതുകൊണ്ടുതന്നെ മധ്യവര്‍ഗ്ഗക്കാരോ ഉപരിവര്‍ഗ്ഗക്കാരോ മാത്രമാണ് സ്പെഷ്യലിസ്റ്റുകളെ സമീപിക്കാറ്.
രണ്ടുമൂന്നു വര്‍ഷം മുന്‍പ് ഒരമ്മ എന്റെ അടുത്തുവന്നു. അവരുടെ ഓട്ടിസം ബാധിച്ച മകനെ സ്പെഷ്യലിസ്റ്റിന്റെ അടുത്തുകൊണ്ടുപോയ സംഭവം വിവരിക്കുകയുണ്ടായി. സംസാരശേഷി ഇല്ലാത്ത കുട്ടിയെ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും, കുട്ടി ആംഗ്യഭാഷയിലാണ് അത് തന്നോട് പറഞ്ഞതെന്നും അവര്‍ കണ്ണീരോടെ വിവരിച്ചു.
ഇപ്പോള്‍ ഇങ്ങനെയുള്ള ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ ‘ടുഗദര്‍ വി കാന്‍’ എന്ന സൊസൈറ്റി ഉണ്ടാക്കിയിരിക്കുകയാണ്. ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കള്‍, ഡോക്ടര്‍മാര്‍, ജനസേവകര്‍ മുതലായവര്‍ ഉള്‍പ്പെട്ട സംഘടനയാണിത്. പ്രസിദ്ധ നടന് നിവിന്‍ പോളി ഓട്ടിസം ബാധിച്ച കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന രീതിയെക്കുറിച്ച് ക്ലാസെടുത്തിരുന്നു.
ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളും കുറച്ച് ഡോക്ടര്‍മാരും മറ്റുചിലരും ചേര്‍ന്ന് ഒരു ഗ്രൂപ്പും ഉണ്ടാക്കിയിരിക്കുന്നു. ഇതിന്റെ ഉല്‍ഭവംതന്നെ ‘നോ ഗോ ടെല്‍’ എന്ന മുദ്രാവാക്യം അടിസ്ഥാനമാക്കിയാണ്. രക്ഷിതാക്കള്‍ കുട്ടികളെ സ്പെഷ്യലിസ്റ്റുകളുടെ അടുത്ത് കൊണ്ടുപോകുന്നത് സ്പെഷ്യല്‍ വിദ്യാഭ്യാസത്തിനും സംസാരശേഷി വികസനത്തിനും ഭാഷാപരിജ്ഞാനത്തിനും വേണ്ടിയാണ്.
ഇപ്പോള്‍ ഈ രക്ഷിതാക്കള്‍തന്നെ ഡോക്ടര്‍മാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. പല രക്ഷിതാക്കളും സെഷന് കഴിഞ്ഞ് പുറത്തുവരുന്ന കുട്ടികളുടെ ദേഹത്ത് മുറിവുകള്‍ കാണാറുണ്ടെന്നും, ചില കുട്ടികളെ കസേരയോട് ചേര്‍ത്ത് കെട്ടിയിടാറുണ്ടെന്നും, വടികൊണ്ട് അടിയ്ക്കാറുണ്ടെന്നും, ചിലപ്പോള്‍ കൈയോ കാേലാ തല്ലി ഒടിക്കാറുണ്ടെന്നും പറയുന്നു. പക്ഷെ ഡോക്ടര്‍മാരില്‍നിന്ന് ഡോക്ടര്‍മാറിലേക്ക് ഓട്ടിസം ബാധിച്ച കുട്ടികളെയുംകൊണ്ട് ഓടുന്ന രക്ഷിതാക്കള്‍ക്ക് വേറെ മാര്‍ഗ്ഗമില്ല. തെറാപ്പി കൊടുക്കുന്ന ഡോക്ടറോട് പരാതി പറഞ്ഞാല്‍ പിന്നെ അവര്‍ക്ക് ചികിത്സ നിഷേധിക്കുകയും ചെയ്യും.
‘ടുഗദര്‍ വി കാന്‍’ എന്ന സംഘടനയിലുള്ളവര്‍ ആദ്യം ചെയ്തത് വിശ്വസ്തരായ ചില തെറാപ്പിസ്റ്റുകളോട് തങ്ങളുടെ പ്രശ്നം പറഞ്ഞാണ്. പക്ഷെ അവര്‍ പ്രശ്നത്തിലെ നിസ്സഹായത തുറന്നുപറഞ്ഞു. അവരുടെ ആശുപത്രിയോ മെഡിക്കല്‍ സെന്ററോ പറയുന്നതേ അവര്‍ക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ എന്നവര്‍ വ്യക്തമാക്കി. ചില ഡോക്ടര്‍മാര്‍ തങ്ങളെ പഠിപ്പിക്കാന്‍ വരേണ്ടെന്ന് പറഞ്ഞപ്പോള്‍ മറ്റുചിലര്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടികള്‍ സഹകരിക്കില്ല എന്ന ന്യായവാദം ഉന്നയിച്ചു. മറ്റുചിലര്‍ രക്ഷിതാക്കള്‍ മുറിയില്‍ ഇരുന്ന് സംസാരിക്കുമ്പോള്‍ കുട്ടികളുടെ ശ്രദ്ധ വ്യതിചലിക്കുന്നു എന്ന ന്യായവാദം ഉയര്‍ത്തി.
ഇപ്പോള്‍ ഈ രക്ഷിതാക്കള്‍ ചോദിക്കുന്നത് അവരുടെ മുന്പില് കുട്ടികള്‍ സഹകരിക്കുന്നില്ലെങ്കില്‍ പിന്നെ ഈ തെറാപ്പികൊണ്ടെന്ത് പ്രയോജനമെന്നാണ്. ആഴ്ചയില്‍ മൂന്നു പ്രാവശ്യം തെറാപ്പിസ്റ്റിനെ കാണുകയല്ല, കുട്ടിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനാണ് തെറാപ്പി എന്നവര്‍ ചൂണ്ടിക്കാണിച്ചു. രക്ഷിതാക്കളും കുട്ടികളും ഒരുമിച്ച് ജീവിതകാലം ഒന്നിച്ച് കഴിയേണ്ടവരല്ലേ?
കേരള കമ്മീഷന് ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സിനെ സമീപിച്ചപ്പോഴുള്ള പ്രതികരണം ഈ സെന്ററുകള്‍ അവരുടെ കീഴില്‍ വരുന്നതല്ല എന്നാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ സമീപിച്ചപ്പോഴും ഉത്തരം വ്യത്യസ്തമായിരുന്നില്ല. അവരും ഈ രക്ഷിതാക്കളുടെ പ്രശ്നം തിരിച്ചറിഞ്ഞു. പക്ഷെ ഇത് അവരുടെ കീഴില്‍ വരുന്ന പ്രശ്നമല്ല. ജില്ലാ കളക്ടറുടെ അടുത്തുപോയപ്പോള് അദ്ദേഹം പ്രശ്നം കേട്ടശേഷം ഇത്തരം നിയമവിരുദ്ധമായ സെന്ററുകള്‍ നിരോധിച്ചു. മാധ്യമങ്ങള്‍ ഈ പ്രശ്നം ഏറ്റെടുത്തിട്ടും ഓട്ടിസം ബാധിച്ച കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രശ്നം നിര്‍ബാധം തുടര്‍ന്നു. സാമൂഹ്യക്ഷേമമന്ത്രി അവരുടെ നിവേദനത്തിന് മറുപടിപോലും നല്‍കിയില്ല.
‘ടുഗദര്‍ വി കാന്‍’ എന്ന സംഘടന ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന ദൃഢനിശ്ചയത്തോടുകൂടിയാണ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. ഇപ്പോള്‍ എല്ലാ ജില്ലകൡലും ഓട്ടിസം സെന്ററുകളുണ്ട്. പ്രവര്‍ത്തനരീതിയും പ്രാക്ടീസുകളും പരിശോധിക്കാന്‍ കമ്മറ്റി ഉണ്ടാക്കിയിട്ടുണ്ട്.
‘ടുഗദര്‍ വി കാന്‍’ എന്നത് നല്ല ആശയമാണ്. ഒത്തൊരുമ പ്രയോജനം കാണേണ്ടതാണ്. അവര്‍ ആവശ്യപ്പെടുന്നത് ഓട്ടിസം സെന്ററുകളുടെ പ്രവര്‍ത്തനത്തില്‍ സുതാര്യത, തെറാപ്പിസ്റ്റുകള്‍ക്ക് അക്കൗണ്ടബിലിറ്റി, കുട്ടികള്‍ക്ക് ലക്ഷ്യബോധം ഉണ്ടാക്കല്‍, അവരുടെ പുരോഗതി വിലയിരുത്തല്‍, രക്ഷിതാക്കളും തെറാപ്പിസ്റ്റുകളുമായുള്ള യോജിപ്പ്, അടച്ച മുറിയില്‍ കുട്ടികളുടെ സുരക്ഷ മുതലായവയാണ്.
സമൂഹം വിദ്യാഭ്യാസപരമായും സദാചാരപര മൂല്യബോധത്തിലും മുന്നോട്ട് കുതിക്കുമ്പോഴും പീഡനം എന്നത് ഇവിടെ തുടര്‍ക്കഥയാണ്. ഞാന്‍ കണ്ടുവരുന്ന ഒരു വസ്തുത നാം ലൈംഗിക മൂല്യച്യുതിയെപ്പറ്റി എത്ര അവബോധം നല്കുന്നോ അതിന്റെ ഇരട്ടിയായി സ്ത്രീപീഡനം വര്‍ധിക്കുന്നു എന്നതാണ്. ഈ വിവരങ്ങള്‍ അവരെ ഉല്ബോധിപ്പിക്കുന്നത് സ്ത്രീപീഡനത്തിന്റെ സാധ്യതകളാണ്! പീഡനം തങ്ങള്‍ക്കും ആകാമല്ലോ എന്ന ചിന്തയുമുണ്ടാക്കുന്നു.
അതുകൊണ്ടുതന്നെ ഓട്ടിസം ബാധിച്ച സംസാരശേഷി ഇല്ലാത്ത കുട്ടികളുടെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ അധികാരികള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കേരളം ഇന്ന് പ്രബുദ്ധ കേരളമല്ല-അബദ്ധകേരളമാണ്. അതുകൊണ്ടുതന്നെ ഉദ്വേഗജനകമായ വാര്‍ത്തകള്‍ അച്ചടി/ദൃശ്യമാധ്യമങ്ങള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: