രാഷ്ട്രീയനേതാക്കന്മാര് ജനസേവകന്മാരാണ്. സാധാരണ ജനങ്ങള്‍ തെരഞ്ഞെടുപ്പുകളില്‍ ജയിപ്പിച്ച് അസംബ്ലിയിലേക്കും പാര്‍ലമെന്റിലേക്കും അയക്കുമ്പോള്‍ അവരുടെ ഉത്തരവാദിത്തം കൂടുന്നതേടൊപ്പം ജനങ്ങളെ സേവിക്കാന്‍ വേണ്ട അധികാരവും സംവിധാനങ്ങളും സ്വായത്തമാകുന്നു. മന്ത്രിക്കസേര കിട്ടിയാല്‍ പിന്നെ തെരഞ്ഞെടുപ്പുകാലത്തെ വിനയവും വാഗ്ദാനങ്ങളും എല്ലാം മറന്ന് അധികാരത്തിന്റെ ലഹരിയില്‍ മതിമറക്കുന്നവരാണധികവും.
നല്ലൊരു ഭരണാധികാരിയാവാന്‍ വേണ്ട ഗുണങ്ങള്‍ ആത്മാര്‍ത്ഥത, നിശ്ചയദാര്‍ഢ്യം, സേവനതല്പരത, വിനയം എന്നിവയാണ്. എത്ര മന്ത്രിമാര്‍ക്ക് ഈ ഗുണങ്ങളെല്ലാമുണ്ട്? വിരലിലെണ്ണാവുന്ന കുറച്ചുപേര്‍ക്കു മാത്രം. അധികംപേര്‍ക്കും സഭ്യമായ ഭാഷ സംസാരിക്കാന്‍കൂടി അറിയില്ല. ഭാഷാപ്രയോഗങ്ങള്‍ തെറിയായി മാറുന്നത് സാധാരണമാണ്. അശ്ലീലഭാഷയില്‍ സംസാരിച്ച് കുറച്ചുപേരുടെ കയ്യടി ആസ്വദിക്കാനാണ് പല മന്ത്രിമാര്‍ക്കും ഇഷ്ടം.
അഡ്വ. ചാര്‍ളി പോളിന്റെ ‘ഭരണാധികാരിയുടെ നാവും ഭാഷാപ്രയോഗങ്ങളും’ എന്ന കത്തില്‍ (ജന്മഭൂമി- മെയ് 6) ഒരു ഭരണാധികാരിയുടെ നാവില്‍നിന്ന് പല ഘട്ടങ്ങളിലും പുറത്തുവന്ന അശ്ലീലവും അമാന്യവുമായ വാക്കുകള്‍ പ്രതിപാദിച്ചിട്ടുണ്ട്. അതാണത്രെ അദ്ദേഹത്തിന്റെ ശൈലി. പ്രതികരണങ്ങള്‍ ശക്തമായി വന്നപ്പോള്‍ ഈ ശൈലി മാറ്റാന്‍ കഴിയില്ലെന്നതാണ് മറുപടി. തെറ്റ് ബോധ്യപ്പെട്ട് തിരുത്താന്‍ തയ്യാറാവാത്ത സമീപനം ധാര്‍ഷ്ട്യം അല്ലാതെ മറ്റെന്താണ്.
രാഷ്ട്രീയനേതാക്കന്മാര് മാതൃകകളാവേണ്ടവരാണ്. വളരുന്ന തലമുറ കാണുന്നതും കേള്‍ക്കുന്നതും ഇത്തരം നേതാക്കന്മാരുടെ പ്രസംഗങ്ങളാണ്. സംസ്കാരച്യുതിയുള്ള മന്ത്രിമാര്‍ അധികാരത്തിലിരിക്കാന്‍ അര്‍ഹരല്ലതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: