തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ തീരുമാനങ്ങളില്‍ ഇടപെടുന്നതിന് പഞ്ചായത്ത് നഗരസഭാ ഭരണ സമിതിക്ക് വിലക്കേര്‍പ്പെടുത്തിയ എല്‍ഡിഎഫ്. സര്‍ക്കാര്‍ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ് (ജന്മഭൂമി, മേയ് 1).
കെട്ടിട നിര്‍മാണത്തിന് അനുവാദം കൊടുക്കാനുള്ള അധികാരം ജനങ്ങളുടെ പ്രതിനിധികള്‍ അടങ്ങിയ ഭരണസമിതിയില്‍നിന്ന് എടുത്തുമാറ്റി അത് സെക്രട്ടറിയില്‍ മാത്രം നിക്ഷിപ്തമാക്കുന്നത് ജനാധിപത്യത്തെ തള്ളിമാറ്റി ബ്യൂറോക്രസിയെ പുനഃസ്ഥാപിക്കുന്നതിനു സമമായ പിന്തിരിപ്പന് നടപടിയാണ്. ആ നടപടി ഭരണവികേന്ദ്രീകരണം എന്ന ആശയത്തിന്റെ ആത്മാവ് ചോര്ത്തിക്കളയുകയേയുള്ളൂ.
ഇടതുപക്ഷ സര്‍ക്കാരിന്റെ ഈ നടപടി, ഒരു പക്ഷെ, ബിജെപിയുള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന പല പഞ്ചായത്തുകളുടേയും മുനിസിപ്പാലിറ്റികളുടെയും ഭരണം സര്‍ക്കാര്‍ പ്രോക്സികളായ സെക്രട്ടറിമാരെക്കൊണ്ട് നടത്തിക്കാനുള്ള ഗൂഢശ്രമമാണ് എന്നുവേണം കരുതാന്‍.
ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണസമിതികളെ നിര്‍ജ്ജീവമാക്കി അടുത്ത കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിന്റെ പിന്നിലുള്ളതും അത്തരം അന്തസ്സില്ലാത്ത പിടിച്ചെടുക്കല്‍ ശ്രമം തന്നെയല്ലേ? ഇതാണോ ഇടതുപക്ഷം കൊട്ടിഘോഷിക്കുന്ന ജനകീയ ജനാധിപത്യം? കാര്യങ്ങള്‍ ഇങ്ങനെയെല്ലാമായിരിക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് സര്‍വാധികാരം അനുവദിച്ചാല്‍ അധികാര വികേന്ദ്രീകരണം വഴി ഭരണം ജനങ്ങളുടെ കൈകളിലേക്ക് എന്ന കാഴ്ചപ്പാടിന് കൂടുതല്‍ മങ്ങലേല്ക്കുകയേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: