തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രി രോഗമില്ലാത്തവരെ കൂടി രോഗികളാക്കും. തുറന്ന് കിടക്കുന്ന ഓടകളില്‍ കൊതുക് പെരുകുന്നു. കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളില്‍ ഈച്ചയും എലിയും. പരിസരത്തെങ്ങും തെരുവ് നായ്ക്കള്‍. എസ്എടി ആശുപത്രിയിലാണ് ഈ അവസ്ഥ. ആശുപത്രിയിലെ സെപ്റ്റിക് ലേബര്‍ റൂമിനോടും ഒന്നാം വാര്ഡിനോടും ചേര്‍ന്നാണ് തുറന്ന് കിടക്കുന്ന ഓടയുള്ളത്. അതീവ ശ്രദ്ധ ലഭിക്കേണ്ട സെപ്റ്റിക് ലേബര്‍ റൂമില്‍ ചികിത്സ തേടുന്നത് പ്രധാനമായും രക്തസ്രാവമുള്ള ഗര്‍ഭിണികളും അബോര്ഷന് കേസുകളും മറ്റുമാണ്. ചികിത്സയിലുള്ള രോഗികള്‍ക്കും നവജാത ശിശുക്കള്‍ക്കും ആശുപത്രിയിലെ മലിനീകരണം ഭീഷണിയാണ്. ഉപയോഗിച്ച സാനിറ്ററി പാഡുകളും ഭക്ഷണാവശിഷ്ടങ്ങളും മലിനജലത്തില്‍ കൂടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നു. ഈച്ചയും എലിയുമടക്കമുള്ളവയും ഇതില്‍ പെരുകുന്നുണ്ട്.
അശുപത്രിയില്‍ വരുന്നവര്‍ക്ക് പകര്‍ച്ചപ്പനി പോലെയുള്ള അസുഖങ്ങള്‍ പിടിപെടുന്നതിന് കാരണം ഈച്ചയും എലിയും പെരുകുന്നതാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. ബി ബ്ലോക്കിനും കാഷ്വാലിറ്റിക്കുമിടയില് കക്കൂസ് മാലിന്യം നിറഞ്ഞു കിടക്കുന്ന ഓടയുടെ സ്ലാബുകളും തുറന്ന് കിടക്കുകയാണ്. കാലപ്പഴക്കം മൂലം മലിനജല പൈപ്പുകളും അവിടവിടെ പൊട്ടിയൊലിക്കുന്നുണ്ട്. കുളിമുറികളില്‍ വേസ്റ്റ് ബിന്നുകള്‍ നിറഞ്ഞ് കവിഞ്ഞാലും സമയത്ത് മാലിന്യം നീക്കാറില്ല. ശുചീകരണതൊഴിലാളികളുടെ പെരുമാറ്റം മോശമാണെന്നും രോഗികള്‍ പറയുന്നു. ആശുപത്രിയിലെ വൃത്തിയാക്കല്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറുന്നതില്‍ തീരുന്നു. ഓടകളുടെ മുകളില്‍ സ്ഥാപിക്കേണ്ട സ്ലാബുകള്‍ അശുപത്രിയുടെ ഒരുവശത്ത് അടുക്കി വച്ചിട്ടുണ്ട്. ആശുപത്രി പരിസരത്ത് ചുറ്റിത്തിരിയുന്ന നായകളെ നിയന്ത്രിക്കാനും അധികൃതര്‍ നടപടിയെടുക്കുന്നില്ല. രാത്രി സമയങ്ങളില്‍ പുറത്തിറങ്ങാന്‍ പോലും പേടിക്കണം. കുട്ടികളെയും ഗര്‍ഭിണികളെയും പരിചരിക്കുന്ന ഹോസ്പിറ്റലിലെ ശുചിത്വമില്ലായ്മയെപറ്റി മുന്‍പും പരാതികളുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: