ന്യൂദല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയാണ് കേസില്‍ ഇന്ത്യയ്ക്ക് വേണ്ടി ഹാജരാകുന്നത്. വിധി സ്റ്റേ ചെയ്യണമെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച കോടതി വാദം കേള്‍ക്കാമെന്ന് അറിയിക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് ഹേഗിലെ അന്താരാഷ്ട്ര കോടതി വധശിക്ഷ സ്റ്റേ ചെയ്തത്. ഇക്കാര്യം അറിയിച്ച് പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് കോടതി നോട്ടീസ് അയച്ചു.
അതിനിടെ, കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷയെ ന്യായീകരിച്ച് പാക്കിസ്ഥാന് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് രംഗത്തെത്തി. ഇന്ത്യയുടെ പിന്തുണയോടെ പാക്കിസ്ഥാനില്‍ നടക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാനാണ് കുല്ഭൂഷണ് വിഷയത്തില്‍ ഇന്ത്യ രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചതെന്ന് പാക്കിസ്ഥാന് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ആരോപിച്ചു.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കുറ്റത്തിനാണ് കുല്ഭൂഷന് ജാദവിനെ ശിക്ഷിച്ചത്. വധശിക്ഷ റദ്ദാക്കിയ ഹേഗിലെ രാജ്യാന്തര കോടതിയുടെ നടപടി അധികാരപരിധി ലംഘിച്ചുള്ളതാണെന്നും പാക്ക് പ്രതിരോധ മന്ത്രി കുറ്റപ്പെടുത്തി.
അതിനിടെ പാക്കിസ്ഥാന്റെ ആരോപണത്തിന് മറുപടിയുമായി ഇന്ത്യ രംഗത്തെത്തി. പാക്കിസ്ഥാനില്‍ തടവിലുള്ള കുല്‍ഭൂഷന്റെ ജീവന് അപകടത്തിലാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് രാജ്യാന്തര കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബംഗ്ലെ പറഞ്ഞു.
പാക്ക് തടവിലുള്ള ജാദവിനെ കാണാനുള്ള ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ അപേക്ഷ 16 തവണ പാക്കിസ്ഥാന് നിഷേധിക്കുകയും കുല്‍ഭൂഷന്റെ അമ്മ മകനെ വിട്ടുന്ല്കണമെന്നാവശ്യപ്പെട്ട് പാക്ക് അധികൃതര്‍ക്കു നല്കിയ പരാതി പരിഗണിക്കുക പോലും ചെയ്തില്ലെന്ന് ഇന്ത്യ കുറ്റപ്പെടുത്തി. പാക്കിസ്ഥാന് ഈ കാര്യങ്ങളില്‍ യാതൊരു മറുപടിയും നല്‍കിയിരുന്നില്ല.
ഇന്ത്യന്‍ നാവികസേനയില്‍ നിന്നും കമാന്‍ഡറായി റിട്ടയര്‍ ചെയ്ത കുല്ഭൂഷണ് ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തിയാണ് പാക് പട്ടാളക്കോടതി കുല്‍ഭൂഷണെ അറസ്റ്റു ചെയ്തത്. ബലൂചിസ്ഥാനിലെ ഭീകരസംഘടനയായ ഹാജി ബലൂചുമായി ബന്ധമുണ്ടെന്നും പാക്കിസ്ഥാന് കുറ്റപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിചാരണയ്ക്കു ശേഷം അദ്ദേഹത്തിനു വധശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: