ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊട്ടിച്ചിതറുന്ന കാലമാണോ ഇത്.എന്തായാലും മുന്‍ വര്‍ഷങ്ങളില്‍ കാണാനാവാത്ത വിധം 2017 ഇത്തരം പൊട്ടിത്തെറിക്കലുകളുടെതു തന്നെയാണ്.ബിജെപിയുടെ രാഷ്ട്രീയ വിജയത്തിന്റെ ജൈത്രയാത്രയാണ് മറ്റു പാര്‍ട്ടികളെ ഞെട്ടിച്ച് ഓരോന്നിലും ആഭ്യന്തര കലാപത്തിനു മരുന്നിട്ടത്.യുപി ഉള്‍പ്പെടെ മൂന്ന സംസ്ഥാനങ്ങളില്‍ കൂടി ഈയിടെ ബിജെപി ഭരണം വന്നതോടെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നിലനില്‍പ്പിന്റെ നെട്ടോട്ടത്തിലാണ്.
യുപിയില്‍ സമാജ്വാദി പാര്‍ട്ടി അച്ഛന്റേയും മകന്റേയും രണ്ടു പാര്ട്ടികളായിത്തീര്ന്നിരിക്കുകയാണ്.തെരഞ്ഞെടുപ്പിനു മുന്‍പു തന്നെ മനസുകൊണ്ട് ഇവര്‍ രണ്ടായിരുന്നത് ഇപ്പോള്‍ പ്രത്യക്ഷത്തിലായെന്നുമാത്രം.യുപിയില്‍ തന്നെ മറ്റൊരു പാര്‍ട്ടിയും പ്രശ്നത്തിലായിരിക്കുന്നു,മായാവതിയുടെ ബിഎസ്പി.പാര്‍ട്ടിയുടെ മുസ്ലിം മുഖമെന്നു വിശേഷിപ്പിച്ചിരുന്ന നസീമുദ്ദീന് സിദ്ദിഖിയേയും മകന് അഫ്സലിനെയുമാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തി എന്ന പേരില്‍ മായാവതി പുറത്താക്കിയിരിക്കുന്നത്.
ബിഹാറില്‍ ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും വലിയ പ്രശ്നത്തിലാണ്.ഇന്ത്യ ഒട്ടാകെയുള്ള ബിജെപിയുടെ മുന്നേറ്റവും കാലിത്തീറ്റ കുംഭകോണക്കേസില്‍ ലാലു വിചാരണ നേരിടേണ്ടി വരുമെന്നതുമാണ് ഈ പാര്‍ട്ടിയെ വിറളി പിടിപ്പിച്ചിരിക്കുന്നത്.നിതീഷ് കുമാറിന്റെ പാര്‍ട്ടി ലാലു തങ്ങളുടെ എല്ലാമാണെന്നു പറഞ്ഞാലും ലാലു നേരിടേണ്ട വിചാരണ അങ്കലാപ്പു സൃഷ്ടിക്കും.എഎപിയുടെ കാര്യമാണ് മഹാകഷ്ടം.
ദല്‍ഹിയിൽ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ എഎപി എട്ടു നിലയില്‍ പൊട്ടിയതാണ് പാര്‍ട്ടിയില്‍ വിള്ളല്‍ ശക്തമാക്കിയത്.പുറത്താക്കലും സ്വയം പുറത്തുപോകലുമൊക്കെയാണ് ആ പാര്‍ട്ടിയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.അതിനിടയില്‍ വലിയ അഴിമതി ആരോപണങ്ങളാണ് കേജ്രിവാളിനെക്കുറിച്ചു പുറത്തു വന്നിരിക്കുന്നത്.
പല സംസ്ഥാനങ്ങളിലും ബിജെപിയുടെ കുതിപ്പില്‍ എതിര് പാര്‍ട്ടികള്‍ പലരും ആശങ്കയിലാണ്.കര്‍ണ്ണാടകയില്‍ പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു.കേരളത്തില്‍ ബിജെപിയെയാണ് ഇടതും വലതും ഒരുപോലെ ഭയക്കുന്നത്.സിപിഎമ്മിന് കോണ്‍ഗ്രസോ കോണ്‍ഗ്രസിനു സിപിഎമ്മോ അല്ല പ്രശ്നം.ഇരുകൂട്ടരും രാഷ്ട്രീയമായി എന്തു പറഞ്ഞാലും തുടങ്ങുന്നതും അവസാനിക്കുന്നതും ബിജെപിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: