ന്യായാധിപ ജീവിതത്തിലുടനീളം വിവാദങ്ങളില്‍ നിറഞ്ഞുനിന്ന ജസ്റ്റിസ് സി.എസ്. കര്‍ണ്ണന്റെ ജയില്‍ ശിക്ഷ അനിവാര്യമെന്നു തന്നെയെന്നാണ് നിയമലോകത്തെ ബഹുഭൂരിപക്ഷവും വിലയിരുത്തുന്നത്. അഭിഭാഷക രംഗത്ത് മികവ് പ്രകടിപ്പിച്ചെങ്കിലും 2009ല്‍ മദ്രാസ് ഹൈക്കോടതിയില്‍ ന്യായാധിപനായി ചുമതലയേറ്റ കാലം മുതല്‍ നീതിന്യായ വ്യവസ്ഥയോട് കലഹിക്കുക മാത്രമായിരുന്നു ജസ്റ്റിസ് കര്‍ണ്ണനെന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു. ദളിതനായതിനാല്‍ സഹപ്രവര്‍ത്തകര്‍ പീഡിപ്പിക്കുന്നു എന്നതായിരുന്നു ജസ്റ്റിസ് കര്‍ണ്ണന്റെ എക്കാലത്തെയും പ്രധാന ആരോപണം. പട്ടികജാതിക്കാരനായതിനാല്‍ എന്തും ചെയ്യാനും പറയാനും അധികാരമുണ്ടെന്ന് കരുതരുതെന്ന് നിയമമേഖലയിലെ വിദഗ്ധര്‍ കര്‍ണ്ണനെതിരായ വിധിയോട് പ്രതികരിച്ച് വ്യക്തമാക്കുന്നു.
താന്‍ ദളിതനായതിനാല്‍ മറ്റു ജഡ്ജിമാര്‍ ഉപദ്രവിക്കുന്നു എന്ന പരാതിയുമായി ജസ്റ്റിസ് കര്ണ്ണന് 2011 ലാണ് ദേശീയ പട്ടികജാതി കമ്മീഷന് പരാതി നല്‍കിയത്. 2014ല്‍ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന മറ്റൊരു കോടതി മുറിയില്‍ കയറിച്ചെന്ന് പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിച്ചതും വിവാദമായി. ഇതേതുടര്‍ന്ന് കര്‍ണ്ണനെ സ്ഥലം മാറ്റണമെന്ന മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അപേക്ഷ കണക്കിലെടുത്ത് അദ്ദേഹത്തെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റി. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്.കെ അഗര്‍വാളിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച് പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയായിരുന്നു ജസ്റ്റിസ് കര്‍ണ്ണന്റെ മറുപടി.
സുപ്രീംകോടതിയിലെ ജഡ്ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെയും പരസ്യമായി വിമര്‍ശിച്ചതിനാണ് കര്‍ണ്ണനെതിരെ സുപ്രീംകോടതി കോടതിയലക്ഷ്യ കേസ് എടുത്തത്. ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ മാര്‍ച്ച് 31ന് കര്ണ്ണന് സുപ്രീംകോടതിയില്‍ ഹാജരായി. ഇത്തവണത്തേക്ക് വന്നു. ഇനിയൊരിക്കലും ഹാജരാവില്ല. ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കൂ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ ഹാജരായ കര്‍ണ്ണന്റെ വെല്ലുവിളി. ഞാന്‍ സാമൂഹ്യ വിരുദ്ധനോ ഭീകരനോ അല്ലെന്നും, എന്റെ അന്തസ്സു നിങ്ങള്‍ തകര്‍ത്തെന്നും കര്ണ്ണന് സുപ്രീംകോടതിയില്‍ ആക്രോശിച്ചു.
നിങ്ങള്‍ നിയമത്തെ അനുസരിക്കാത്തിനാലാണ് വാറണ്ട് പുറപ്പെടുവിക്കേണ്ടിവരുന്നതെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. നിരുപാധികം മാപ്പപേക്ഷിക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടുവച്ച സുപ്രീംകോടതി, കോടതിയലക്ഷ്യ നടപടിയുടെ പ്രത്യാഘാതം മനസ്സിലാക്കാനുള്ള മാനസിക നില താങ്കള്‍ക്കില്ലേ എന്ന ചോദ്യവും ഉയര്‍ത്തി. എന്നാല്‍ തികച്ചും നിഷേധാത്മകമായിരുന്നു ജസ്റ്റിസ് കര്‍ണ്ണന്റെ നിലപാടുകള്‍. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസടക്കമുള്ള ബെഞ്ചിലെ ഏഴു ജഡ്ജിമാര്‍ക്കെതിരെ പട്ടികജാതി-വര്‍ഗ്ഗ പീഡനവിരുദ്ധ നിയമപ്രകാരം കേസെടുത്താണ് കര്ണ്ണന് ഇതിനോട് പ്രതികരിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാര്‍ക്ക് അഞ്ചുവര്‍ഷം തടവും പിഴയും വിധിച്ച് പരമോന്നത നീതിപീഠത്തെ കര്ണ്ണന് വീണ്ടും അപമാനിച്ചു.
ഇതേ തുടര്‍ന്നാണ് ജസ്റ്റിസ് കര്‍ണ്ണന്റെ മാനസികനില പരിശോധിക്കാന്‍ വിദഗ്ധരെ അയക്കാന്‍ കോടതി തീരുമാനിച്ചത്. എന്നാല്‍ അവരുമായും സഹകരിക്കാതെ വന്നതോടെയാണ് ശിക്ഷാ നടപടികളിലേക്ക് സുപ്രീംകോടതി കടന്നത്. സിറ്റിങ് ജഡ്ജിയെ ജയിലിലടച്ചാല്‍ നീതിന്യായ വ്യവസ്ഥയ്ക്ക് നാണക്കേടാകുമെന്ന് മുതിര്‍ന്ന അഭിഭാഷകരായ കെ.കെ വേണുഗോപാല്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയെങ്കിലും സാധാരണ പൗരനായി കണക്കാക്കിയാണ് സിറ്റിങ് ജഡ്ജിയായ കര്‍ണ്ണനെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നതെന്ന് കോടതി വിശദീകരിച്ചു.
ന്യായാധിപ നിയമനത്തിലെ ക്രമക്കേടുകള്‍ക്കെതിരെ പ്രതികരിച്ച ജസ്റ്റിസ് കര്‍ണ്ണന്റെ നിയമനം അടക്കമുള്ള പോരായ്മകള്‍ ഭാവിയിലെങ്കിലും തിരുത്തപ്പെടേണ്ടതാണെന്ന സന്ദേശമാണ് ജസ്റ്റിസ് കര്ണ്ണന് സംഭവം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് നല്‍കുന്നത്. കൊളീജിയത്തിലെ പിഴവുകള്‍ മറികടക്കാന്‍ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് കൊണ്ടുവന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ എതിര്‍ത്ത സുപ്രീംകോടതി നിലപാട് പുനപരിശോധിക്കേണ്ട സാഹചര്യം ഉയരുന്നുണ്ട്.
ഓള് ഇന്ത്യ ജൂഡീഷ്യല്‍ സര്‍വ്വീസ് ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്ന് കഴിഞ്ഞ ഒക്ടോബറില്‍ ദല്‍ഹി ഹൈക്കോടതി സുവര്‍ണ്ണജൂബിലി ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. നീതിന്യായ സംവിധാനത്തിന്റെ ശുദ്ധീകരണം കോടതികളുടെ ഉത്തരവാദിത്വം തന്നെയാണ്. അഴിയെണ്ണുന്ന ന്യായാധിപര്‍ നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്കൊട്ടും ഭൂഷണമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: