കുന്നത്തൂര്‍: പോരുവഴി പഞ്ചായത്തിന്റെ പകുതിയോളം ഭാഗങ്ങളിലും ശാസ്താംകോട്ട പഞ്ചായത്തിന്റെ മൂന്ന് വാര്‍ഡുകളിലും കുടിവെള്ളമെത്തിയ്ക്കുന്ന നരിച്ചിറകുടിവെള്ള പദ്ധതി നാശത്തിലേക്ക്.
40 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള കുടിവെള്ള പദ്ധതിയാണിത്.
മണ്പൈപ്പു കളാണ് ഈ പദ്ധതിയില്‍ ഉപയോഗിച്ചിരിക്കുന്നത്. കാലപ്പഴക്കം മൂലം ഇവ നിരന്തരം തകരുന്നത് പദ്ധതിയെ തന്നെ പ്രതിസന്ധിയിലാക്കുന്നു. ഇവിടുത്തെ പമ്പ്ഹൗസും ഏത് നിമിഷവും നിലംപതിയ്ക്കാവുന്ന അവസ്ഥയിലാണുള്ളത്. കോണ്‍ക്രീറ്റ് പാളികള്‍ ഇളകി വീഴുന്നത് മൂലം പമ്പ് ഒപ്പറേറ്റര്‍മാര്‍ ആശങ്കയോടെയാണ് ഇവിടെ ജോലി ചെയ്യുന്നത്.
പമ്പ് ഹൗസ് നിര്‍മ്മാണത്തിനും മണ് പൈപ്പുകള്‍ മാറ്റുന്നതിനുമായി എംഎല്‍എ ഫണ്ടില്‍ നിന്നും 65 ലക്ഷം രൂപ അനുവദിച്ചു എങ്കിലും ഇതുവരെ അത് പ്രാവര്‍ത്തികമായിട്ടില്ല. കരാര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വരാത്തതാണ് നവീകരണ പ്രവര്‍ത്തനം നടക്കാത്തത് എന്നാണ് വിവരം. പദ്ധതിയുടെ കുളം പായല്‍ നിറഞ്ഞ് മലിനമായ നിലയിലാണുള്ളത്. കുളം ശുദ്ധീകരണം നടത്തണം എന്നുള്ളത് കാലങ്ങളായുള്ള ആവശ്യമാണ്. ജലവകുപ്പ് വേനല്‍കാലത്തെ ജലലഭ്യതക്കായി ലക്ഷങ്ങള്‍ മുടക്കി കോണ്‍ക്രീറ്റ് റിങ് ഇറക്കിയതിന് പിന്നില്‍ അഴിമതി ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇവ ഇപ്പോള്‍ ഉപയോഗശൂന്യമായെന്നും പറയപ്പെടുന്നു. അടുത്ത വേനലിന് മുമ്പെങ്കിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ജനത്തിന്റെ വെള്ളംകുടി മുട്ടുക തന്നെ െചയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: