കൊട്ടാരക്കര: കുളത്തിലെ പാറ പൊട്ടിക്കല്‍ തടഞ്ഞതിനെതിരെ താലൂക്കാഫീസിനുമുന്നില് പോത്തുകളുമായി എത്തി കര്‍ഷകന്റെ പ്രതിഷേധം.
ജലദൗര്‍ലഭ്യം മൂലം സ്വന്തം പുരയിടത്തിലുള്ള കുളത്തിലെ പാറപൊട്ടിച്ചു മാറ്റുന്നത് തടഞ്ഞ റവന്യു ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ ക്ഷീരകര്ഷകന് തന്റെ വളര്ത്തുപോത്തുകളുമായെത്തി പ്രതിഷേധസമരം നടത്തി. അമ്പലത്തുംകാല ചാന്തൂര്‍ പാറവിളപുത്തന്‍ വീട്ടില്‍ വിജയകുമാരന്പിള്ളയാണ് വേറിട്ട രീതിയില്‍ സമരം നടത്തിയത്. രാവിലെ പത്തിനോടെ താലൂക്ക് ഓഫീസിന് മുന്നില്‍ എത്തിയ വിജയകുമാരന്‍നായര്‍ പോത്തുകളെ ഓഫീസിന് സമീപം കെട്ടിയിട്ടശേഷം സമരം ആരംഭിച്ചു.
കാര്യം തിരക്കിയവരോട് കന്നുകാലികളുടെ കുടിവെള്ളം മുട്ടിച്ചവര്ക്കെതിരെയാണ് തന്റെ സമരമെന്ന് പ്രഖ്യാപിച്ചു. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരാതി തഹസീല്‍ദാര്‍ക്ക് കൈമാറാന്‍ ആവശ്യപ്പെട്ടശേഷം സമരക്കാരനെയും പോത്തുകളെയും വളപ്പില്‍ നിന്നും പുറത്താക്കി.
പോത്തുകളും പശുക്കളുമുള്ള കര്‍ഷകനാണ് വിജയകുമാരന്‍പിള്ള. സ്വന്തം കുളത്തിലെ വെള്ളമാണ് കാലികളെ പരിപാലിക്കുന്നതിനും ഉപയോഗിച്ചുവന്നത്.
വേനല്‍ കടുത്ത് കുളം വറ്റിയതോടെ കാലികള്‍ക്ക് വെള്ളം പോലും കൊടുക്കാന്‍ കഴിയാതെ ദുരിതത്തിലായി. ഇതേ തുടര്‍ന്ന് കുളത്തിലെ പാറ പൊട്ടിച്ചു മാറ്റാന്‍ കഴിഞ്ഞ ദിവസം ശ്രമം നടത്തി. ഇതറിഞ്ഞ റവന്യൂ ഉദ്യോഗസ്ഥര്‍ എത്തി പൊട്ടിച്ച പാറ പെറുക്കി മാറ്റുന്നതും തടഞ്ഞു. വെടിമരുന്ന് ഉപയോഗിക്കാതെ ആപ്പ് വച്ചാണ് താന്‍ പാറ പൊട്ടിച്ചതെന്നാണ് കര്ഷകന് പറയുന്നത്. എന്നാല്‍ വെടിമരുന്നും ജാക്ക്ഹാമറും ഉപയോഗിച്ചതു മൂലമാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നിലപാട്. തന്റെ കന്നുകാലികള്‍ക്ക് വെള്ളം ലഭിക്കാന്‍ നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്ഷകന് മടങ്ങിയത്.
വേനല്‍ കടുത്തസമയത്തും പല സ്ഥലത്തും കുന്നിടിക്കലും പാറപൊട്ടിക്കലും നടക്കുന്നതിനെതിരെ നടപടി എടുക്കാതെ, തന്റെ കന്നുകാലികളുടെ കുടിവെള്ളം മുട്ടിച്ചവര്‍ക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് മടക്കം. വേറിട്ട സമരരീതി കാണാന്‍ നിരവധി പേര് താലൂക്കാഫീസിലും പരിസരത്തും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: