നിരവധി മഹാരഥന്മാര്ക്ക് ജന്മംനല്കുകയും കേരളചരിത്രത്തില്‍ തങ്കലിപികളില്‍ പേരുചേര്‍ക്കപ്പെടുകയും ചെയ്ത മഹത്തായ വിദ്യാലയമാണ് എറണാകുളത്തെ മഹാരാജാസ് കോളജ്. രാഷ്ട്രീയ സാമൂഹ്യ രംഗത്ത് പ്രശസ്തരായവരും സാഹിത്യ,സാംസ്കാരിക, സിനിമാ മേഖലയിലെ പ്രതിഭാശാലികളുമായ നിരവധിപേര്‍ ഈ കലാലയത്തിന്റെ കളരിയില്‍ നിന്നുള്ളവരാണ്.
മഹാരാജാസ് കോളജാണ് തങ്ങളുടെ വിജയത്തിനാധാരമായി നിലകൊണ്ടതെന്ന് ഇവരില്‍ പലരും ഊറ്റം കൊള്ളുകയും ചെയ്യാറുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ സാമൂഹ്യ ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതില്‍ മഹാരാജാസ് കോളജ് വഹിച്ച പങ്ക് ആര്‍ക്കും തള്ളിക്കളയാവുന്നതുമല്ല. 1845ല്‍ കൊച്ചി സര്‍ക്കാര്‍ ഒറ്റമുറിയില്‍ തുടക്കമിട്ട ഒരു ഇംഗ്ലീഷ് വിദ്യാലയമാണ് ഇന്നു കാണുന്ന മഹാരാജാസ് കോളജായി വളര്‍ന്നത്. ആ വളര്‍ച്ചയും കീര്ത്തിയുമൊന്നും പെട്ടെന്നുണ്ടായതല്ല. നല്ല അധ്യാപകരും നല്ല വിദ്യാര്‍ത്ഥികളും അവരുടെയെല്ലാം മികച്ച പ്രവര്‍ത്തനങ്ങളും മഹാരാജാസിന്റെ യശസ്സ് ഉയര്‍ത്തുന്നതിന് ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്.
1875ലാണ് ഇംഗ്ലീഷ് വിദ്യാലയമായി തുടങ്ങിയത് ഒരു കോളജായി ഉയര്‍ത്തപ്പെട്ടത്. 1925 ജൂണില്‍ മഹാരാജാസ് കോളജ് എന്ന പേര് ലഭിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയുടെ കീഴിലായിരുന്നു അന്ന് മഹാരാജാസ്. അന്നുമുതല്‍ തന്നെ കോളേജില്‍ ഹോസ്റ്റല്‍ സൗകര്യമുണ്ടായിരുന്നു. ശാസ്ത്ര, സാഹിത്യസംഘടനകളുടെ പ്രവര്‍ത്തനം ഹോസ്റ്റല്‍ കേന്ദ്രീകരിച്ചായിരുന്നു. പ്രശസ്തരായ പല സാഹിത്യകാരന്മാരും ഹോസ്റ്റലില്‍ വന്ന് തങ്ങുന്നതും പതിവായിരുന്നു. സാഹിത്യ പ്രവര്‍ത്തകരെ അതിഥികളായി സ്വീകരിക്കാന്‍ മനസ്സും കഴിവുമുള്ള വിദ്യാര്‍ത്ഥികളായിരുന്നു മഹാരാജാസിന്റെ ഹോസ്റ്റലില്‍ താമസിച്ചിരുന്നത്. വൈകുന്നേരങ്ങള്‍ സാഹിത്യ ചര്‍ച്ചകളാല്‍ സമ്പന്നമായി.
മഹാരാജാസ് കോളജിന്റെ നല്ലകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളാണിതെല്ലാം. മുന്‍കാലങ്ങളില്‍ അവിടെ പഠിച്ചിട്ടുള്ളവരെല്ലാം ഇത്തരം മധുരസ്മരണകള് കൊണ്ടുനടക്കുന്നവരാണ്. കലാലയ രാഷ്ട്രീയം അക്കാലത്ത് ഇന്നുള്ളതിന്റെ പലമടങ്ങ് കൂടുതലായിരുന്നു. രാഷ്ട്രീയ വാക്കുതര്‍ക്കങ്ങള്‍ക്കും ചേരിപ്പോരിനുമെല്ലാം അന്നും കോളജ് സാക്ഷിയായിട്ടുമുണ്ട്. എന്നാല്‍ തര്‍ക്കങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് നേതൃത്വ ഗുണമുള്ള വിദ്യാര്ത്ഥികളുണ്ടാകുകയാണ് ചെയ്തിട്ടുള്ളത്. മഹാരാജാസിനു മുന്നിലെ പൂമരങ്ങള്‍ക്കു ചുവട്ടില്‍ കൂടിയിരുന്ന വിദ്യാര്‍ത്ഥികളും കാമ്പസ്സിന്റെ അന്തസ്സിനെതിരായി ഒന്നും ചെയ്തിട്ടില്ല.
മഹാരാജാസ് കോളജിനെ വീണ്ടും ഓര്‍മ്മകളിലേക്ക് കൊണ്ടുവരാന്‍ ഇപ്പോള്‍ ഇടയായത് മേല്‍വിവരിച്ച സല്‍പ്രവര്‍ത്തനങ്ങള്‍ ആവര്ത്തിക്കുന്നതുകൊണ്ടല്ല. മഹത്തായതെന്ന് പലവട്ടം വിശേഷിപ്പിച്ച ഈ കലാലയം ഇന്ന് വാര്‍ത്തകളില്‍ നിറയുന്നത് മുകളില്‍ വിവരിച്ച ഒന്നിന്റെയും പേരിലുമല്ല. കലാലയ രാഷ്ട്രീയം മഹാരാജാസിന് നേതൃത്വഗുണമുള്ള നല്ല വിദ്യാര്‍ത്ഥികളെ സൃഷ്ടിക്കാനുള്ള വഴിയായിരുന്നെങ്കില്‍ ഇന്നത് ക്വട്ടേഷന്‍ സംഘങ്ങളുടെ പരിശീലനക്കളരിയാകുന്നു. ക്രിമിനലുകള്‍ക്കുള്ള താവളമാകുന്നു. ഒരു എ.കെ. ആന്റണിയോ, വയലാര്‍രവിയോ, തോമസ് ഐസക്കോ, മമ്മൂട്ടിയോ, ബാലചന്ദ്രന് ചുള്ളിക്കാടോ…. ഒന്നും മഹാരാജാസില്‍നിന്ന് ഇനിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാനാകുന്നില്ല. സിപിഎമ്മിന്റെ പോഷക സംഘടനയായ എസ്എഫ്ഐ എന്ന വിദ്യാര്‍ത്ഥിസംഘടന മഹാരാജാസിനെ അത്തരത്തിലാക്കിയിരിക്കുന്നു.
മഹാരാജാസ് കോളജ് എസ്എഫ്ഐയുടെ അതിക്രമ കേന്ദ്രമായി മാറി. അല്ലെങ്കില്‍ അങ്ങനെ മാറ്റിയെടുത്തു. സമരങ്ങളും കലാപങ്ങളും ലാത്തിച്ചാര്‍ജ്ജും അക്രമങ്ങളുമൊന്നും മഹാരാജാസിന് പുത്തരിയല്ല. എസ്എഫ്ഐക്കാര്‍ക്കെതിരെ നിന്നാല്‍ പ്രിന്‍സിപ്പാളിനുപോലും രക്ഷയില്ല ഇവിടെ. ഒരു വിഭാഗം അധ്യാപകരും എസ്എഫ്ഐയ്ക്ക് കൂട്ടുനില്‍ക്കുന്നു. പ്രിന്‍സിപ്പാളിന്റെ കസേര വിദ്യാര്‍ത്ഥികള്‍ക്ക് എടുത്ത് കത്തിക്കാന്‍ കൊടുക്കുന്ന അധ്യാപകരുള്ള കലാലയമായി മഹാരാജാസ്. ഇന്ന് സപിഎം അനുഭാവികളുടെയും എസ്എഫ്ഐക്കാരുടെയും താവളമാണ് ഒരുകാലത്ത് സാംസ്കാരിക കൂട്ടായ്മയുടെ കേന്ദ്രമായിരുന്ന ഇവിടുത്തെ ഹോസ്റ്റല്‍. ഹോസ്റ്റലുകളും കോളജ് കാമ്പസ്സും ഇവര്‍ കയ്യടക്കിയിരിക്കുന്നു. കോഴ്സ് കഴിഞ്ഞിട്ടും കോളജ് വിട്ടുപോകാത്ത ക്രിമിനലുകളാണ് ഹോസ്റ്റല്‍ മുറികളുടെ അവകാശികള്‍. കലാപരിപാടികളും പാര്‍ട്ടി പ്രവര്‍ത്തനമെന്നുമൊക്കെ പറഞ്ഞ് പെണ്‍കുട്ടികളെയും ഇവിടെ പലപ്പോഴും തടഞ്ഞുവയ്ക്കുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗത്തിനും വിപണനത്തിനും ഹോസ്റ്റല്‍ കേന്ദ്രമാകുന്നു. അസാന്മാര്ഗ്ഗികതയുടെ വിളനിലമായി മാറിയിരിക്കുന്നു മഹാരാജാസ് കോളജും ഹോസ്റ്റലും.
ഇതിത്രയും രൂക്ഷമായി പറയുമ്പോള്‍ മഹാരാജാസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും എം.കെ. സാനുമാഷിനെ പോലെയുള്ള പൂര്‍വ്വ അധ്യാപകര്‍ക്കുമൊക്കെ സങ്കടമുണ്ടായേക്കാം. അവരില്‍ പലരും അത് പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. മഹാരാജാസിലെ അധ്യാപകര്‍ തമസിക്കുന്ന ഹോസ്റ്റല്‍ മുറിയില്‍ നിന്നാണ് മാരകായുധങ്ങള്‍ പോലീസ് പിടിച്ചെടുത്തത്. എസ്എഫ്ഐയുടെ ആയുധപ്പുരയായിരുന്നു ഇതെന്ന് പോലീസ് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നു. മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുകയാണ് ഉണ്ടായതെങ്കിലും കേരളത്തിലെ പല കോളജ് കാമ്പസ്സുകളും ആയുധപ്പുരകളാക്കിയിരിക്കുന്ന എസ്എഫ്ഐയുടെ പ്രവര്‍ത്തന ശൈലി അറിയാവുന്നവര്‍ മുഖ്യമന്ത്രിയുടെ ന്യായീകരണത്തിന് ഒട്ടും വിലകല്പിച്ചിട്ടില്ല.
മഹാരാജാസ് കോളേജില്‍ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. കേരളം ഭരിക്കുന്ന സിപിഎമ്മിനുവേണ്ടി കേരളത്തിന്റെ പലഭാഗത്തും എസ്എഫ്ഐ മഹാരാജാസ് മോഡല്‍ കോളജുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജും ആര്ട്സ്കോളജും തലശ്ശേരിയിലെ ബ്രിണ്ണന്‍ കോളജുമെല്ലാം ഈ ഗണത്തില്‍ പെടുന്നതാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നതാണ്. എസ്എഫ്ഐക്ക് സ്വാധിനമുള്ള കോളജുകളില്‍ ഹോസ്റ്റല്‍ മുറിയോ ക്ലാസ് റൂമുകളോ കയ്യേറി ആയുധപ്പുരകളാക്കുന്ന ശൈലിയാണവരുടേത്. എതിര്‍ക്കാന്‍ വരുന്നവരെ ആയുധമുപയോഗിച്ചു നേരിടാമെന്ന പ്രാകൃത രീതിയിലൂടെയാണ് എസ്എഫ്ഐയുടെ പ്രവര്‍ത്തനം. തിരുവനന്തപുരം നഗരത്തിലെ രാഷ്ട്രീയ അതിക്രമങ്ങളുടെ ഒരു ഭാഗത്ത് സിപിഎമ്മാകുമ്പോള്‍ അതിന്റെ കേന്ദ്രം യൂണിവേഴ്സിറ്റി കോളജ് ആകുന്നത് അതിനാലാണ്. ഇവിടേക്ക് പോലീസിന് പ്രവേശനമില്ല. പോലീസ് കയറിയാല്‍ അവരെ തടയാന്‍ സിപിഎമ്മിന്റെ ഉന്നതനേതാക്കള്‍തന്നെ രംഗത്തെത്തും.
കോളജിനുള്ളിലായാലും പുറത്തായാലും എതിര്‍ക്കുന്നവരെ വകവരുത്തുക എന്നതാണ് എസ്എഫ്ഐയുടെ രീതി. അത് അധ്യാപകരായാലും വിദ്യാര്‍ത്ഥികളായാലും എസ്എഫ്ഐ നടപ്പാക്കും. പാലക്കാട് വിക്ടോറിയകോളജില്‍ കോളജ് പ്രിന്‍സിപ്പാളിന്റെ പ്രതീകാത്മക ശവമടക്ക് നടത്തിയതും മഹാരാജാസിലെ പ്രിന്‍സിപ്പാളിന്റെ കസേരകത്തിച്ചതുമെല്ലാം സമീപകാല സംഭവങ്ങളാണ്. വിദ്യാഭ്യാസ വിചക്ഷണനും നയതന്ത്ര വിദഗ്ധനുമായ ടി.പി. ശ്രീനിവാസന്റെ കരണത്തടിച്ചു വീഴ്ത്തിയും എസ്എഫ്ഐ തങ്ങളുടെ നിലപാട് വ്യക്തമാക്കി.
വിദ്യാര്‍ത്ഥി രാഷ്ട്രീയം സര്‍ഗ്ഗാത്മകവും ജനാധിപത്യപരവും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദവുമാകണമെന്ന തത്വം എസ്എഫ്ഐ മാനിക്കാറേയില്ല. തങ്ങളല്ലാതെ മറ്റാരും ഒരു കാമ്പസ്സിലും പാടില്ലെന്ന കാടത്തമാണവരുടെ നയം. കാമ്പസ്സുകളെ ആയുധപ്പുരകളാക്കുന്നത് ആ കാടന്‍ നിയമം നടപ്പിലാക്കാനുമാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലും ആര്‍ട്സ് കോളേജിലുമടക്കം മറ്റാരെയും പ്രവര്‍ത്തിക്കാനനുവദിക്കാതെ ജനാധിപത്യം നടപ്പാക്കുകയാണ് അവര്‍. ഇവിടെയെല്ലാം തങ്ങള്‍ ഏകപക്ഷീയ വിജയം നേടുന്നുവെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ആ ഏകപക്ഷീയത നടപ്പാക്കുന്നതിനാണ് കാമ്പസ്സുകളില്‍ അവര്‍ ആയുധപ്പുരകള്‍ സൃഷ്ടിക്കുന്നത്.
മഹാരാജാസ് ഒരോര്‍മ്മപ്പെടുത്തല്‍ മാത്രമാണ്. കേരളത്തിലെ പല കാമ്പസ്സുകളിലും എസ്എഫ്ഐയുടെ ആയുധ ശേഖരമുണ്ട്. അതൊന്നും മുഖ്യമന്ത്രി പിണറായി വിജയന് ന്യായീകരിക്കുന്നതുപോലെ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള പണിയായുധങ്ങളല്ല. സഹജീവികളെ വെട്ടിവീഴ്ത്തുന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തനമെന്ന് കരുതുന്നെങ്കില്‍ മാത്രം മുഖ്യമന്ത്രിയുടെ പക്ഷം ശരിയാകും.
മഹരാജാസ് മഹാരഥന്മാരുടെ കേന്ദ്രമായിരുന്നു. സാഹിത്യപ്രവര്‍ത്തനത്തിന്റെയും കലാകാരന്മാരുടെയും താവളം. മഹാരാജാസിന്റെ ഇന്നത്തെ അധോഗതിയോര്‍ത്ത് അവര്‍ വേദനിക്കുന്നുണ്ടാകും. എം.കെ. സാനുമാഷില്നിന്നു പുറത്തുവന്ന പ്രതിഷേധം അതിന്റെ സൂചനയാണ്. പക്ഷേ അത് സാനുമാഷില്‍ മാത്രമായി ഒതുങ്ങി. മറ്റു പലരും മൗനം പാലിച്ചു. അല്ലെങ്കില്‍ പ്രതിഷേധം ഉള്ളിലൊതുക്കി. നിശബ്ദ പ്രതിഷേധങ്ങള്‍ വിജയത്തിലേക്കുള്ള വഴിയല്ലെന്ന തിരിച്ചറിവുണ്ടാകണം. മഹാരാജാസ് കോളജിനെയും കേരളത്തിലെ നിരവധി കോളജുകളെയും ക്രിമിനലുകളുടെ കേന്ദ്രമാക്കുന്നതിനെതിരെ ഉച്ചത്തിലുള്ള പ്രതിഷേധങ്ങളുയരണം. അതിന് സാംസ്കാരിക നായകരുടെ നേതൃത്വമുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: