പേട്ട: ചാക്കയില്‍ പാര്‍വ്വതീ പുത്തനാറിന്റെ തീരം കയ്യേറി പാര്‍ക്ക് നിര്‍മ്മാണം. വൈഎംഎ സോഷ്യല്‍ ലൈബ്രറിയ്ക്ക് സമീപം ഇറിഗേഷന്‍ വകുപ്പിന്റെ അധികാരപരിധിയിലുളള സ്ഥലമാണ് പാര്‍ക്കിനായി കയ്യടക്കിയിരിക്കുന്നത്. സിപിഎം രഹസ്യ അജണ്ടയാണ് കയ്യേറ്റത്തിന് പിന്നിലെന്നാണ് ആരോപണം.
മന്ത്രി കടംകംപളളിയുടെ ബന്ധു ചാക്ക വാര്‍ഡ് കൗണ്‍സിലറാണ് നേതൃത്വം വഹിക്കുന്നത്. ഇളംപാല ദേവീക്ഷേത്രത്തിന്റേയും പ്രവര്‍ത്തനം നിലച്ച ഉള്‍നാടന്‍ ജലഗതാഗത ഓഫീസിന്റേയും വശത്തായി പാര്‍വ്വതി പുത്തനാറിന്റെ തീരം കമ്പിവേലികൊണ്ട് അതിര്‍ത്തി തിരിച്ചാണ് പാര്‍ക്ക് നിര്‍മ്മിക്കപ്പെടുന്നത്. പുല്‍ത്തകിടി, കുട്ടികള്‍ക്കുളള കളിക്കോപ്പുകള്‍, പാര്‍ക്ക് ഓഫീസ് തുടങ്ങിയവയാണ് പദ്ധതിയിലുള്‍പ്പെടുന്നതായിട്ടുളള സൂചന.
നഗരസഭ ഫണ്ടില്‍ നിന്നും 20 ലക്ഷമാണ് ഇതിനായി ചെലവിടുന്നത്. എന്നാല്‍ കമ്പിവേലി കെട്ടി മറച്ച സ്ഥലത്ത് മണ്ണിട്ട് നികത്തി പുല്‍ത്തകിടിയും നിര്‍മ്മിച്ച് പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനുളള നീക്കങ്ങളാണ് നടക്കുന്നത്. അനുവദിച്ചിട്ടുളള ഫണ്ട് തികയില്ലയെന്ന വസ്തുതയാണ് കാരണമായി നഗരസഭയിലെ ചില ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.
പിന്നീട് കൂടുതല്‍ തുക അനുവദിപ്പിച്ചുകൊണ്ട് പാര്‍ക്ക് പുനരുദ്ധീകരിക്കുമെന്നാണ് വിശദീകരണം. അതേസമയം പാര്‍ക്ക് നിര്‍മ്മാണം സംബന്ധിച്ച വിഷയം നഗരസഭ കൗണ്‍സിലില്‍ വന്നിട്ടില്ല. സിപിഎം നേതാക്കളുടെ തീരുമാനം ഏകാധിപത്യമായി നടപ്പാക്കുന്ന പ്രക്രിയ മാത്രമാണ് ഇക്കാര്യത്തിലും നടന്നതെന്നാണ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ നഗരസഭ ഭരണകാലത്ത് പാര്ക്കിന് അനുമതിയുണ്ടായിരുന്നെന്നും ഈ കാലയളവില്‍ ഫണ്ട് അനുവദിക്കുകയായിരുന്നുവെന്നാണ് സിപിഎം പറയുന്നത്. അതേസമയം ലക്ഷങ്ങള്‍ ചെലവിട്ട് നിര്‍മ്മാണം നടത്തുന്ന പാര്‍ക്ക് പ്രദേശത്ത് അപ്രായോഗികമാണെന്ന വസ്തുതയാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
പുറത്ത് നിന്നുളളവരോ പ്രദേശവാസികളോ വിശ്രമസങ്കേതമെന്ന നിലയില്‍ ഇവിടം ഉപയോഗിക്കാറില്ല. പാര്‍ട്ടിയുടെ ആവശ്യമാണ് പാര്‍ക്ക് നിര്‍മ്മിക്കുകയെന്നത്. സിപിഎം ഭരിക്കുന്ന വൈഎംഎ സോഷ്യല്‍ ലൈബ്രറിയോട് ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച ഹാളില്‍ പാര്‍ട്ടി പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും സ്ഥലം പരിമിതമാണ്.
വന്‍ തുക വാടകയിനത്തില്‍ നല്കുമ്പോള് ഇവിടെത്തുന്നവര്‍ റോഡില്‍ നില്‍ക്കേണ്ട സ്ഥിതിയാണുളളത്. ഇത് മുന്‍നിര്‍ത്തിയാണ് പാര്‍ക്ക് നിര്‍മ്മാണം നടപ്പിലാക്കുന്നത്. മൂന്ന് സെന്റില്‍ പ്രവര്‍ത്തനം തുടങ്ങിയ വൈഎംഎ സോഷ്യല്‍ ലൈബ്രറിയുടെ ഇന്നത്തെ വികസനം പോലും പാര്‍ട്ടി നടത്തിയ കയ്യേറ്റത്തിന്റെ തെളിവുകളാണ്. പാര്‍ക്കും കൂടി നിര്‍മ്മിക്കപ്പെടുന്നതോടേ രാജഭരണകാലത്ത് വാണിജ്യ ചരക്കുകള്‍ ഇറക്കിയിരുന്ന ബോട്ട്ജെട്ടി സിപിഎമ്മിന്റെ സങ്കേതമായി മാറുമെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: