തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ കേന്ദ്രീകൃത എസി സംവിധാനം തുടര്‍ച്ചയായി തകരാറിലാകുന്നത് കാരണം ശസ്ത്രക്രിയകള്‍ മുടങ്ങുന്നതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുത്ത് സര്‍ക്കാരിനു നോട്ടീസയച്ചു.
ഏഴ് ഓപ്പറേഷന് തീയേറ്ററുകളില്‍ ഒന്നുപോലും പ്രവര്‍ത്തിക്കുന്നില്ല. ദിവസം 70 ഓപ്പറേഷനുകള്‍ നടക്കുന്ന തീയേറ്ററുകളാണ് പൂട്ടിയിട്ടിരിക്കുന്നത്. അത്യാഹിതര്ക്കുളള തീയേറ്റര്‍ പൂട്ടിയതിനാല്‍ അപകടത്തില്‍പ്പെട്ട് എത്തുന്നവരെ മെഡിക്കല്‍ കോളേജിലേക്ക് തള്ളിവിടുന്നു. ജനറല്‍ ആശുപത്രിയിലെ അവസ്ഥ ദയനീയമാണെന്ന് കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസ് നടപടിക്രമത്തില്‍ പറഞ്ഞു. ഓപ്പറേഷനുകള്‍ക്ക് രോഗികള്‍ തെരഞ്ഞെടുക്കുന്നത് വേനല്‍ അവധി കാലമാണ്. അധികൃതര്‍ ഇക്കാര്യത്തില്‍ തുടരുന്ന അനാസ്ഥ അസഹനീയമാണ്. ഉത്തരവാദപ്പെട്ടവര്‍ യഥാസമയം കണ്ണുതുറക്കാതിരുന്നാല് രോഗികള്‍ തീരാദുരിതത്തിലാകുമെന്നും കമ്മീഷന് ഉത്തരവില്‍ പറഞ്ഞു.
ആരോഗ്യവകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട്് എന്നിവര്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. പൊതുപ്രവര്‍ത്തകനായ പി.കെ. രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: