എട്ടാം അധ്യായത്തില്‍ ദേവയാന മാര്‍ഗ്ഗത്തിലൂടെ മോക്ഷം പ്രാപിക്കാം എന്നുപറഞ്ഞു. ആ ഒരു വഴി മാത്രമേ നമ്മെ മോക്ഷത്തില്‍ എത്തിക്കുകയുള്ളൂ എന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ”ഭക്ത്യാലഭ്യസ്ത്വനന്യയാ” എന്ന് കഴിഞ്ഞ അധ്യായത്തില്‍ ഭക്തി മാര്‍ഗ്ഗത്തെയും സൂചിപ്പിച്ചിട്ടുണ്ട്. ബ്രഹ്മജ്ഞാനമാണ് മോക്ഷത്തിനുള്ള ഒരേ ഒരു ഉപായം എന്ന അഭിപ്രായമുണ്ട്. എന്നാല്‍ ബ്രഹ്മജ്ഞാനവും ഭഗവത്തത്ത്വജ്ഞാനവും ഒന്നുതന്നെ എന്നാണ് ഗീത വ്യക്തമാക്കുന്നത്. ശ്രീ ശങ്കരാചാര്യര്‍ വ്യക്തമാക്കുന്നത് നോക്കുക.
” സമ്യഗ് ജ്ഞാനം സാക്ഷാദ് മോക്ഷ പ്രാപ്തിസാധനം.” (യഥാര്‍ത്ഥ ജ്ഞാനമാണ് മോക്ഷപ്രാപ്തിക്കുള്ള ഉപായം) പ്രമാണവും ആചാര്യര്‍ ഉദ്ധരിക്കുന്നു.
”വാസുദേവഃ സര്‍വ്വം ഇതി ജ്ഞാനവാന് പ്രപദ്യതേ” (ഗീത-7-19)
(വാസുദേവന്‍ തന്നെയാണ് എല്ലാം എന്ന ജ്ഞാനം എന്നെ പ്രാപിക്കുന്നു)
1) ”ആത്മൈ വേദം സര്‍വ്വം” (ബൃഹ ഉ-2-4-6)
2) ”ഏകമേ വാ ദ്വിതീയം” (ഛാ ഉ 6-2-1)
1) (ഈ കാണുന്നതെല്ലാം പരമാത്മാവ് തന്നെ)
2) (എല്ലാം ഒന്നുതന്നെ; വേറെ ഒന്നുമില്ല.)
ഭഗവത്തത്ത്വജ്ഞാനവും ബ്രഹ്മജ്ഞാനവും ഒന്നുതന്നെ. ഭഗവാനും ബ്രഹ്മനും പരമാത്മാവും ഒരേ തത്ത്വം തന്നെ എന്ന് താല്പര്യം.
ഏറ്റവും രഹസ്യമാണ്
ഈ ജ്ഞാനം (9-1)
ഏഴും എട്ടും അധ്യായങ്ങളില്‍ ഭഗവാന് തന്റെ ഈശ്വരഭാവവും യോഗികളുടെ പരമപദപ്രാപ്തിയും അതിനുവേണ്ടിയുള്ള അനുഷ്ഠാനങ്ങളും വിവരിച്ചു. ഈ അധ്യായത്തില്‍ ഭഗവദ്ഗീതയുടെ പ്രഭാവവും വിസ്തരിക്കുന്നു. അതിനാല്‍ ഈ അധ്യായത്തിലെ ജ്ഞാനത്തെയാണ്,
ഇദം തുതേ ഗുഹ്യതമം ജ്ഞാനം
ഈ ജ്ഞാനം അത്യന്തം രഹസ്യമാണ് എന്നിങ്ങനെ പറയാന്‍ ആരംഭിക്കുന്നത്. ഭൗതികജ്ഞാനത്തെക്കാള് ഗൂഢമാണ് ധര്‍മമേത് അധര്‍മ്മമേത് എന്ന് തിരിച്ചറിയുക എന്നത്. അതിനാല്‍ ധാര്‍മികമായ ജ്ഞാനത്തെ ‘ഗുഹ്യം’ എന്ന് പറയാം. ജീവാത്മാക്കളുടെയും പരമാത്മാവിന്റെ അവസ്ഥ അറിയുക എന്നത് അതിനേക്കാള്‍ ക്ലേശകരമാണ്. അതിനാല്‍ ആത്മീയജ്ഞാനത്തെ ‘ഗുഹ്യതരം’ എന്ന് പറയാം. ഭഗവാന്റെ പരമമായ തത്ത്വവും ഭക്തിയുടെ അദ്ഭുത പ്രഭാവവും അറിയുക എന്നതിനെക്കാള്‍ ക്ലേശകരമായിട്ട് വേറെ ഒന്നുമില്ല. അതിനാല്‍ ഗുഹ്യതമം എന്നുപറഞ്ഞു.
ഗുഹ്യം എന്ന പദത്തിന് ഒളിപ്പിച്ചുവച്ചത് എന്ന അര്‍ത്ഥമാണ് നാം മനസ്സിലാക്കിയിട്ടുള്ളത്. ഭഗവതത്ത്വജ്ഞാനം ആരും ഒളിപ്പിച്ചുവച്ചിട്ടുള്ളതല്ല. അത് പഠിക്കാന്‍ ശ്രമിക്കുന്നവന്റെ ധാരണാശക്തിക്കുറവുകൊണ്ട് ഒഴിവാക്കിക്കളയുകയാണ്.
ഭഗവാന് പറയുന്നത് ആ ജ്ഞാനം മാത്രമല്ല, അത് പരിശീലിച്ച് പൂര്‍ണതയില്‍ എത്തേണ്ടത് എങ്ങനെ എന്നും പറഞ്ഞു തരാം-
‘വിജ്ഞാനസഹിതം’ എന്നാണ്.
അനസൂയവേ- അതീവ രഹസ്യമായ ഈ ജ്ഞാനം ഭഗവത്തത്ത്വജ്ഞാനവും ഭക്തിപ്രഭാവവും എന്തുകൊണ്ടാണ് എന്നോടുപറയുന്നത്! എന്ന് അര്ജുനന് ചോദിക്കാതെ പറയുന്നു. നിനക്ക് അസൂയ എന്ന ദുര്‍ഗുണം ഇല്ലാത്തതുകൊണ്ടാണ് നിന്നോട് ഉപദേശിക്കുന്നത്. നല്ല ഗുണങ്ങളുള്ള ആളുകളെയും വ്യവസ്ഥകളെയും ദുര്‍ഗുണങ്ങള്‍ ആരോപിച്ച് ദുഷിപ്പിക്കുക എന്നതാണ് അസൂയ.
ശ്രീകൃഷ്ണഭഗവാനിലും ശ്രീകൃഷ്ണ ഭക്തിയിലും ദോഷം ആരോപിക്കുന്നവര്‍ കൃഷ്ണാവതാരകാലത്തുതന്നെയുണ്ടായിരുന്നു. ഇക്കാലത്തും പണ്ഡിതന്മാരും ജ്ഞാനികളും ആണെന്ന് സ്വയം നടിക്കുന്നവരും ധാരാളമുണ്ട്. ശ്രീകൃഷ്ണനെ ഒരു ഈശ്വരനായിട്ടുപോലും പരിഗണിക്കാന്‍ തയ്യാറാവാത്തരുണ്ട്. കൃഷ്ണഭക്തന്മാരെയും ക്ഷേത്രാരാധനയെയും നിരാകരിച്ച് പ്രഭാഷണം ചെയ്യുന്നവരുമുണ്ട്. ഇത്തരക്കാര്‍ക്ക് ഭഗവദ്ഗീത യഥാതഥമായി മനസ്സിലാക്കാന്‍ കഴിയുകയില്ല. അര്‍ജ്ജുനാ, നീയാകട്ടെ അസൂയ എന്ന ദോഷം ഇല്ലാത്തവനാണ്. അതുകൊണ്ടാണ് പറയുന്നത് ഞാന്‍ ഉപദേശിക്കുന്ന ഈ ജ്ഞാനം ഉള്‍ക്കൊണ്ട്, അനുഷ്ഠിച്ചാല്‍ ഭൗതികപ്രപഞ്ചത്തില്‍നിന്ന് മോചനം നേടാം. – ”അശുഭാല് മോക്ഷ്യസേ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: