കേരളാ കോണ്‍ഗ്രസിന് വെറും ആറ്. ആറിനെ എന്തിന് സിപിഐ പേടിക്കണമെന്നു കാനം രാജേന്ദ്രന്. സിപിഐക്ക് 19 ഉണ്ടെന്ന ഗര്‍വിലാണ് കാനം. കേരളാ കോണ്‍ഗ്രസും സിപിഐയും ആറിലും പത്തൊന്‍പതിലും എത്തിയത് എങ്ങനെയെന്ന് കാനത്തിനുമറിയാം കെ.എം. മാണിക്കുമറിയാം. താങ്ങാനൊരു തൂണില്ലെങ്കില്‍ ധിം തരികിടയാണവസ്ഥ. വെറ്റിലക്കൊടി നീളത്തില്‍ പടരും. പക്ഷേ സ്വന്തമായി നിവര്‍ന്ന് നില്ക്കാന് ഇച്ചിരി പുളിക്കും.
സിപിഐ തള്ളിയാല്‍ എത്രത്തോളമെന്ന് സിപിഎമ്മിന് നന്നായറിയാം. ബിജെപി എന്ന പൊതുശത്രുവില്ലെങ്കില്‍ കാണാമായിരുന്നു ഇവരുടെ നിലപാട്. സിപിഐക്കും സിപിഎമ്മിനും എപ്പോഴാണ് കോണ്‍ഗ്രസ് വിരോധം വന്നത്. ഇപ്പോഴുള്ള വിരോധം എത്രകാലം! ആര്‍ക്കെങ്കിലും അതൊന്നു വിശദീകരിക്കാമോ? കോണ്‍ഗ്രസ് എപ്പോഴൊക്കെ പ്രതിസന്ധിയിലായോ അപ്പോഴൊക്കെ രക്ഷയ്ക്കെത്തിയത് കമ്മ്യൂണിസ്റ്റുകാരാണ്. ഇപ്പോള്‍ കാത്തിരിക്കുന്നതും ഒരവസരം ഒത്തുവരാനാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വൈകാതെ നടക്കുമല്ലൊ. അപ്പോള്‍ കാണാം നിലപാട്. വ്യത്യാസം ഒന്നുമാത്രം. കോണ്‍ഗ്രസ് പാര്‍ട്ടിയും പാര്‍ട്ടി കോണ്‍ഗ്രസും.
1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ഇന്ദിരാ ഗാന്ധിയെ സഹായിക്കാന്‍ ഇടതുംവലതും കമ്യൂണിസ്റ്റുകാര്‍ മത്സരിച്ചു. സിപിഐയുടെ സാന്നിധ്യം കോണ്‍ഗ്രസിനുണ്ടായതിനാലാവാം സിപിഎം അകന്നുനിന്നു. 2004ല്‍ അത് വെറും ജാഡയെന്ന് തെളിഞ്ഞു. സിപിഐയും സിപിഎമ്മും ചേര്‍ന്ന് കോണ്‍ഗ്രസിനെ ഭരണത്തിലേറ്റി. 10 വര്‍ഷംകൊണ്ട് ഭൂമിയും ആകാശവും പാതാളവും കൊള്ളയടിക്കാന്‍ കോണ്‍ഗ്രസിന് അവസരമൊരുക്കി. മാണിക്കും കോണിക്കും കത്തിക്കും ചുറ്റികയ്ക്കുമൊന്നും അന്ന് അയിത്തമുണ്ടായില്ല. ബിജെപി ഉമ്മാക്കികാട്ടി കമ്യൂണിസ്റ്റുകളും കോണ്‍ഗ്രസും ഒരേ ചരടില്‍ ആടിനോക്കും. മാണിയുടെ കാര്യമാണ് കഷ്ടം. അന്നേ നേര്‍വഴിക്ക് നടന്നെങ്കില്‍ ഇന്നീ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരില്ല. ഇന്നിപ്പോള്‍ കോണ്‍ഗ്രസ് കുത്തിമുറിവേല്‍പ്പിച്ചു, വഞ്ചിച്ചു എന്നൊക്കെ കണ്ണുംപൂട്ടി ആക്ഷേപിച്ചത് ഇടതിലേക്ക് ഒരു കണ്ണെറിഞ്ഞുകൊണ്ടാണ്. അന്നേരമാണ് കാനത്തിന്റെ ഇടങ്കോല്.
മാണിയുടെ അഖിലലോക കേരളാ കോണ്‍ഗ്രസിന്റെ ഉച്ചകോടി ചരല്‍ക്കുന്നില്‍ ചേര്‍ന്നൊരു തീരുമാനമെടുത്തിട്ടുണ്ട്; യുഡിഎഫ് ബന്ധം വിടുന്നു. എന്നാല്‍ മറ്റൊരു മുന്നണിയിലേക്കുമില്ല. ആരോടും ശത്രുതയുമില്ല, മമതയുമില്ല.
മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ നല്കുമ്പോഴും ‘ഇത് യുഡിഎഫിലേക്കുള്ള തിരിച്ചുപോക്കായി കരുതരുത്’ എന്ന് മാണി വ്യക്തമാക്കിയതാണ്. എല്ലാവരോടും തുല്യ അകലം അഥവാ പെരുന്നയിലെ നിലപാടുപോലെ സമദൂരം പറഞ്ഞ മാണി കോട്ടയത്തൊരു കെണി ഒരുക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കരാറനുസരിച്ച് കോണ്‍ഗ്രസിന് നല്‍കേണ്ടതാണ്. പക്ഷേ, മാണിയുടെ പാര്‍ട്ടി മത്സരിക്കാന്‍ നിശ്ചയിച്ചു. അത് പക്ഷെ മാണി അറിഞ്ഞതല്ല. മകന് ജോസ് കെ. മാണി ഒട്ടും അറിഞ്ഞിട്ടില്ല. ഇങ്ങനെ ആരോരുമില്ലാതെ ഒരു മധുരപ്പതിനേഴുകാരി, (പ്രയോഗം കെ.എം.മാണിയുടേത്) അതും സുന്ദരി പാതിരായ്ക്ക് ആളൊഴിഞ്ഞ സ്ഥലത്ത് നില്‍ക്കുന്നത് കണ്ടാല്‍ ആരാണൊന്ന് സമീപിക്കാതിരിക്കുക. നിന്റെ പേരെന്ത് സുന്ദരി? നിന്റെ ഊരേത് സുന്ദരി എന്നാരായുന്നതിലും അത്ഭുതമില്ല. സഹായിക്കുന്നതും സ്വാഭാവികം. സിപിഎമ്മിനാണ് സഹായിക്കാനുള്ള മനസ്സുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഒരു സിപിഐക്കാരന് ‘ഞാനില്ല നിങ്ങളായി, നിങ്ങളുടെ പാടായി’ എന്ന മട്ടില്‍ ഒഴിഞ്ഞുമാറി. ഏതായാലും മാണിയുടെ ‘സുന്ദരി’ റിസള്‍ട്ടുണ്ടാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി പിറന്നു. ഒന്നു താലോലിക്കാനും താരാട്ടാനുമുള്ള അവകാശം മാണിക്കുണ്ട്. പക്ഷേ, മാണിക്ക് നേട്ടമുണ്ടാക്കിക്കൊടുത്ത മാര്‍ക്സിസ്റ്റ് പാര്‍ട്ടി ശത്രുപക്ഷത്തെ ദുര്‍ബലപ്പെടുത്തുന്ന അടവുനയമാണ് കോട്ടയത്ത് സ്വീകരിച്ചതെന്നാണ് പറഞ്ഞത്. ഏതായാലും മാണി ഒന്നയഞ്ഞു.
കെ.എം. മാണിയേക്കാള്‍ വിമര്‍ശകരെ കടന്നാക്രമിക്കുകയാണ് മകന് മാണി. ബംഗാളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആരോടൊപ്പമായിരുന്നു എന്ന ഒറ്റചോദ്യം മതി മകനറിഞ്ഞുകൊണ്ടാണ് മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ വോട്ടുറപ്പിച്ചതിന്റെ മറുപുറം അറിയാന്‍. സിപിഎം ഇപ്പോഴിങ്ങനെയാണ്. ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന ന്യായത്തിലാണവര്‍. ഇന്നവര്‍ ആശയം മറന്നു. ആമാശയം മാത്രമാണുള്ളത്. ചെലവങ്ങനെ കൂടുകയല്ലേ? എത്രയാ കേസ്? മുഖ്യമന്ത്രിക്ക് കേസുകെട്ടുകളെത്രയാണ്. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും കേസ്. പാര്‍ട്ടി സെക്രട്ടറിതന്നെ ഒരിക്കല്‍ പറഞ്ഞത് നാലു ലക്ഷം സഖാക്കളുടെ പേരില്‍ കേസുണ്ടെന്നാണ്. പണ്ടത്തെപ്പോലെയല്ല വക്കീല്‍ ഫീസ്. മണിക്കൂറിന് ലക്ഷങ്ങള്‍ ഫീസായി വാങ്ങുന്ന വക്കീലന്മാരെയേ പാര്‍ട്ടിക്ക് ഇപ്പോള്‍ ബോധ്യപ്പെടൂ. തങ്ങളുടെ ഭാഗത്ത് ന്യായം ഒട്ടും ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെയാവാം അന്യായം ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതിയിലെ മുഖ്യവക്കീല്‍ തന്നെ വേണം. സെന്‍കുമാര്‍ കേസില്‍ എത്ര ലക്ഷമാ മുടക്കിയത്. ഫലമോ? അടിയും കൊണ്ടു, പുളിയും കുടിച്ചു.
സര്‍ക്കാര്‍ വാദങ്ങളെല്ലാം തള്ളിയ സുപ്രീം കോടതി 25,000 രൂപ പിഴവിധിച്ചു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനുള്ള വിലയാണ് 25,000 രൂപ. ഇത് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഒടുക്കുന്നതിന് ഒരു ന്യായവുമില്ല. അത് മുഖ്യമന്ത്രിയുടെ ശമ്പളത്തില്‍ നിന്നൊടുക്കണം. അല്ലെങ്കില്‍ ഉപദേശികളില്‍ നിന്ന് ഈടാക്കണം. സര്‍ക്കാരിനെ നീതിന്യായ വഴിയിലൂടെ നല്ലനിലയില്‍ കൊണ്ടുപോകാനാകണം ഉപദേശികള്‍. എന്നാലിപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സര്‍ക്കാരിനെയും തെറ്റായ വഴിയിലേക്ക് നയിച്ച ഉപദേശികള്‍ ഒന്നുകില്‍ ഇട്ടെറിഞ്ഞ് പോകണം. അല്ലെങ്കില്‍ ആ പദവികളിലുള്ളവരെ കൈക്കില ഇല്ലാതെ എടുത്ത് ദൂരെ കളയണം. മുഖ്യമന്ത്രി ‘എന്റെ പിഴ, എന്റെ പിഴ’ എന്നാണയിടുകയാണെങ്കില്‍ പിഴ താന്‍ തന്നെ ഒടുക്കാമെന്നും തീരുമാനിക്കണം. ഇങ്ങെയൊരു പിഴച്ച സര്‍ക്കാര്‍ മുമ്പുണ്ടായിട്ടില്ല.
മാണി തുണയ്ക്കാന്‍ പോകുന്നത് നാണവും മാനവും മര്യാദയുമില്ലാത്ത സര്‍ക്കാരിനെയാണെന്നറിയുമ്പോഴാണ് സങ്കടം. മാണിയെ തള്ളിപ്പറയുന്ന കോണ്‍ഗ്രസുകാരുടെ കാര്യമാണ് കഷ്ടം. മാണി വഞ്ചകന് എന്നാണ് നേതാക്കളെല്ലാം പറയുന്നത്. അങ്ങനെയെങ്കില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആര്‍ക്കൊപ്പമാകും? ബിജെപി ഇതര സ്ഥാനാര്‍ത്ഥി ആരായാലും പിന്തുണയ്ക്കാമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്. പ്രാദേശിക പാര്‍ട്ടി സ്ഥാനാര്‍തഥികള്‍ വന്നാലും തുണയ്ക്കാമെന്നാണ് സിപിഎം ദേശീയ നേതൃത്വവും പറയുന്നത്. പാരമ്പര്യംകൊണ്ട് ഉയരത്തില്‍ നില്ക്കുന്ന കെ.എം.മാണി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി വന്നാല്‍ എന്താകും കോണ്‍ഗ്രസ് നിലപാട്. വിട്ടുനില്‍ക്കുമോ? അതോ ബിജെപി നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്ക് വോട്ടുനല്‍കുമോ? വല്ലാത്തൊരു അന്തരാളഘട്ടത്തിലാണ് ദേശീയ നേതൃത്വത്തിനൊപ്പം കേരളത്തിലെ കോണ്‍ഗ്രസും. പുതുതായൊന്നു കിട്ടിയതുമില്ല തോളത്തിരുന്നത് പറന്നും പോയി. മാണിയുടെ കാര്യമാണിതിലും കഷ്ടം.
വലതുമുന്നണിവിട്ടശേഷം പാര്‍ട്ടി പട്ടിണിയിലാണെന്നറിയാം. പട്ടിണിയാണെന്ന് കരുതി പട്ടിയിറച്ചിതിന്നാറുണ്ടോ? മൂന്നണിയിലൊന്നും ചേക്കേറാതെ ഒറ്റയ്ക്ക് നില്‍ക്കുമെന്ന് പറഞ്ഞ ചരല്‍ക്കുന്ന് തിയറി ആരോരുമറിയാതെ സിപിഎമ്മിന് തീറെഴുതിക്കൊടുക്കാമോ? നിയമസഭാ പ്രവര്‍ത്തനങ്ങളിലും പ്രസംഗങ്ങളിലും വ്യക്തമായ ഔന്നത്യം സംഭാവന ചെയ്യുന്ന കെ.എം.മാണിയുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് പ്രായശ്ചിത്തം ചെയ്യുകയാണ് കോണ്‍ഗ്രസ്. അയര്‍കുന്നം പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസിനെ കെട്ടിപ്പുണര്‍ന്നത് കോണ്‍ഗ്രസ് ‘മാപ്പാക്കണം’ എന്ന മാനസികാവസ്ഥയിലാണോ? എല്ലാം നേടിയ മാണിക്ക് ഇനിയൊന്നും നോക്കാനില്ല. ഇടത്തോട്ടും വലത്തോട്ടും നോക്കാതെ നേര്‍വവഴിക്ക് നടക്കണം. അതിലാണ് അന്തസ്സ് എന്ന് തിരിച്ചറിയണം.
പാല മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കല്‍ തോമസ് മാണിയുടെ മകനായ കെ.എം.മാണി അസുലഭ ഭാഗ്യത്തിന്റെ അവകാശിയാണെന്ന് അവകാശപ്പെട്ടവരുണ്ട്. ‘മുടിയാന്‍ നേരം മുച്ചീര്‍പ്പന്‍’ എന്ന പോലെയായി ഒടുവിലത്തെ നിലപാട്. അപ്പനും മകനും അഭിമാനിക്കാനൊന്നും അവസരം നല്‍കാത്ത നിലപാട്.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: