നെയ്യാറ്റിന്‍കര : കാരോട് പഞ്ചായത്തില്‍ കോടികളുടെ അഴിമതി. അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.ബിജെപി നടത്തിയ ശക്തമായ പ്രതിഷേധത്തിനെ തുടര്‍ന്നാണ് നടപടി. പഞ്ചായത്തിലെ ജലസ്രോതസ്സായ വെണ്‍കുളത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണത്തില്‍ നടത്തിയ പരിശോധനയിലാണ് അഴിമതി നടന്നതായി കണ്ടെത്തിയത്്. നവീകരണത്തിന്റെ പേരില്‍ പഞ്ചായത്ത് പ്രസിഡന്റ് നേതൃത്വത്തില്‍ ആസൂത്രിതമായ കൊളളയാണ് നടന്നതെന്ന് വിജിലന്‍സ് ആരോപിക്കുന്നു.
ആ സമയം പഞ്ചായത്ത് പ്രസിഡന്റായിരുന്ന റാബിക്കെതിരെ വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പ്രത്യേക അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തു . കുളനവീകരണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായും അനിയന്ത്രിതമായ രീതിയില്‍ കളിമണ്‍ ഖനനം നടന്നതായി ആരോപിച്ച് ബിജെപി നിയോജകമണ്ഡലം സെക്രട്ടറി കാന്തളളൂര്‍ സജി നല്കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത് .
കുളനവീകരണ പ്രവര്‍ത്തനങ്ങളിലെ പാര്‍ശ്വ ഭിത്തി നിര്‍മ്മാണത്തിലുണ്ടായ തകര്‍ച്ചക്ക് കാരണമായത് സുരക്ഷിതമല്ലാത്തതും അപാകതയുളളതുമായ ഡിസൈനാണെന്നത് സാങ്കേതിക വിഭാഗം കണ്ടെത്തിയിരുന്നു .ഡിസൈനില്‍ വിശദമായ പരിശോധന നടത്താതെ അനുമതി നല്കിയ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിലെ മെക്കാനിക്കല്‍ വിഭാഗം സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയര്‍ എം.എസ്.സജൂ ,ദക്ഷിണമേഖലാ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ജയശ്രീ , മുന്‍ കൃഷി അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സാം കെ. ജെയിംസ് , കൃഷി അസിസ്റ്റന്റ് പി.റ്റി.നവീന്‍ , പി.എല്‍.മഞ്ചു എന്നീ ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് ശുപാര്‍ശയെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത് . അഴിമതിക്കെതിരെ ശക്തമായ പോരാട്ടവുമായി ബിജെപി മുന്നോട്ട് പോകുമെന്നും ബിജെപി നേതാവ് കാന്തളൂര്‍ സജി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: