കണ്ണൂര്‍ ജില്ലയിലെ പ്രബല രാഷ്ട്രീയ കക്ഷിയാണ് സിപിഎം എന്ന വസ്തുത പരക്കെ അറിയാവുന്നതാണ്. സത്യാധിഷ്ഠിതനീതിയുടെ ശവപ്പറമ്പായി കണ്ണൂര്‍ ഇപ്പോള്‍ മാറിയിരിക്കുന്നു. സിപിഎമ്മിന്റെ പേശീബലവും ധാര്‍ഷ്ട്യവുമാണ് കണ്ണൂരിന്റെ ശാപം. ശാന്തരും സ്നേഹനിധികളും സംസ്കാര സമ്പന്നരുമായ ഒട്ടേറെ ആളുകള്‍ അധിവസിക്കുന്ന പ്രദേശം കൂടിയാണ് കണ്ണൂര്‍. പക്ഷേ ഈ ജില്ല കണ്ണീരും കാപാലിക രാഷ്ട്രീയവുംകൊണ്ട് നട്ടം തിരിയുകയാണ്. സിപിഎം തങ്ങളുടെ പേശീബലവും ധനധാരാളിത്തവും ഭരണ സ്വാധീനവുംകൊണ്ട് അന്യപാര്‍ട്ടിക്കാരെ വെച്ചുപൊറുപ്പിക്കാത്ത അവസ്ഥയാണുള്ളത്. നിരപരാധികളുടെ ജീവരക്തം അനാവശ്യമായി ഒഴുക്കപ്പെടുന്ന നാടുകൂടിയാണിത്. ഭരണഘടനാധിഷ്ഠിത നിയമവ്യവസ്ഥ അവിടെ മിക്കപ്പോഴും അട്ടിമറിക്കപ്പെടുകയാണ്. സിപിഎം അക്രമത്തിനു മുന്നില്‍ വ്യവസ്ഥാപിത സംവിധാനം അമ്പേ പരാജയപ്പെടുന്ന അവസ്ഥയാണുള്ളത്. ഇന്ത്യന്‍ ഭരണഘടനയെ കാറ്റില്‍പ്പറത്തി സിപിഎം ഭരണഘടനയനുസരിച്ചാണ് കണ്ണൂര്‍ ജില്ലയില്‍ ഭരണം നടക്കുന്നത്. ഈയടുത്ത ദിവസങ്ങളില്‍ നടത്തിയ ഡിവൈഎഫ്ഐയുടെ നീതിയാത്രപോലും കൊലവിളിയാണവിടെ ജനങ്ങള്‍ക്കു സമ്മാനിച്ചത്.
കണ്ണൂരില്‍ സമാധാന ശ്രമങ്ങളില്‍ സിപിഎമ്മും സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമെല്ലാം ഒപ്പുവച്ചിട്ട് അധികകാലമായിട്ടില്ല. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് വിളിച്ചുകൂട്ടിയ സമാധാന സമ്മേളനം വിജയിച്ചതില്‍ രാഷ്ട്രീയ കേരളം ഒന്നടങ്കം ആശ്വാസം കൊണ്ടിരുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും സമാധാനശ്രമങ്ങള്‍ക്ക് ഭംഗം വരുന്ന യാതൊരു നടപടികളുമുണ്ടായിട്ടില്ല. പക്ഷേ ആസൂത്രിതമായി സിപിഎം അക്രമികള്‍ സംഘം ചേര്‍ന്ന് ആര്‍എസ്എസ് മണ്ഡല് കാര്യവാഹക് ചൂരക്കാട്ട് ബിജുവിനെ വെട്ടികൊന്നിരിക്കുന്നു. പ്രസ്തുത സംഭവം കൃത്യമായി ആസൂത്രണം ചെയ്ത് വിദഗ്ദമായി നടപ്പാക്കിയ ഒന്നാണെന്ന് ആര്‍ക്കും ഒറ്റനോട്ടത്തില്‍ കാണാവുന്നതാണ്. നിയമവാഴ്ച പൂര്‍ണ്ണമായും തകര്‍ന്ന നിലയിലേക്കാണ് കണ്ണൂരില്‍ കാര്യങ്ങള്‍ എത്തിയിട്ടുള്ളത്.
കൊല്ലേണ്ടവരുടെ പട്ടിക തയ്യാറാക്കി ആസൂത്രിതമായി സമയവും സന്ദര്‍ഭവും ഉറപ്പുവരുത്തി നടപ്പാക്കിയ കൊലപാതകത്തിന്റെ പട്ടികയിലാണ് ബിജുവധമുള്ളത്. ഭരണത്തിന്റെ പിന്‍ബലത്തില്‍ സ്റ്റാലിനിസ്റ്റ് ശൈലിയില്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യവും അഹങ്കാരവുമാണ് സിപിഎമ്മില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏത് ഹീനമായ കുറ്റം ചെയ്താലും പോലീസിനെ സ്വാധീനിച്ച് രക്ഷപ്പെടാമെന്ന സ്ഥിതിയാണ് സിപിഎമ്മിന് ഊര്‍ജ്ജം നല്‍കുന്നത്. ജനാധിപത്യത്തിലും ഭരണഘടനയിലും നിയമവാഴ്ചയിലും വിശ്വസിക്കുന്ന ആരുംതന്നെ സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാടിനെ ന്യായീകരിക്കുമെന്ന് തോന്നുന്നില്ല. ശഠനോട് ശാഠ്യമെന്ന നിലപാട് സ്വീകരിക്കാന്‍തക്ക കരുത്തുള്ള പാര്‍ട്ടിയാണ് ബിജെപി. പക്ഷേ ജനാധിപത്യവാഴ്ചയില്‍ സംഘപരിവാര്‍ വിശ്വസിക്കുന്നു. നിയമവാഴ്ചയുടെ തകര്‍ച്ച നാടിനെ അരാജകത്വത്തിലേക്ക് ആഴ്ത്തുമെന്ന ആശങ്കയുള്ളതുകൊണ്ടാണ് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ആത്മസംയമനം പാലിക്കുന്നത്. ഇത് ബലഹീനതയാണെന്ന് കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ബിജുവിന്റെ പൈശാചികമായ കൊലപാതകത്തെ സാക്ഷരകേരളം ഒന്നടങ്കം അപലപിക്കേണ്ടതുണ്ട്.
കൊലയാളികള്‍ക്കുവേണ്ടി സിപിഎമ്മും ഡിവൈഎഫ്ഐയും ഏത് തലംവരെയും പോകുമെന്നതിന്റെ സൂചനയാണ് എറണാകുളത്ത് സമാപിച്ച ഡിവൈഎഫ്ഐയുടെ നീതിയാത്ര സാക്ഷ്യപ്പെടുത്തുന്നത്. സിപിഎമ്മിലെ കണ്ണൂര്‍ ലോബി യുവാക്കളെ അടിമപ്പെടുത്തിയാണ് നീതിയാത്ര നടത്തിയത്. ഇന്ത്യന്‍ ഭരണഘടനയും തത്വാധിഷ്ഠിത നിയമക്രമങ്ങളും കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതൃത്വം ഒരിക്കലും അംഗീകരിക്കാറില്ല. ഫസല്‍വധത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ സിപിഎം നേതാക്കളായ രാജനും ചന്ദ്രശേഖരനും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് കണ്ണൂരില്‍നിന്നും ഏറണാകുളം വരെ ഇക്കൂട്ടര്‍ നീതിയാത്ര നടത്തിയത്. ‘നീതി’ യെന്ന വാക്കിനുപോലും അപമാനകരമായിരുന്നു ഈ യാത്ര. ഡിവൈഎഫ്ഐയിലെ തന്നെ നല്ലൊരു വിഭാഗം ഈ യാത്രക്കെതിരായിരുന്നു. കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം നടത്തിയ ആദ്യത്തെ കേസായിരുന്നു ഫസല്‍ വധം. കുറ്റക്കാരെ കണ്ടെത്തി കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞ കേസാണിത്. 2006 ഒക്ടോബര്‍ 22 ന് തലശ്ശേരി സെയ്താര്‍ പള്ളിക്ക് സമീപം അവസാന നോമ്പിന് പുലര്‍ച്ചെയാണ് പത്രവിതരണക്കാരനായ ഫസല്‍ കൊല്ലപ്പെടുന്നത്. പ്രസ്തുത സംഭവം ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തത് താഴെകൊടുക്കുന്നു.
”നോമ്പുകാലത്ത് പുലര്‍ച്ചെ 2.45 നാണ് പത്രക്കെട്ടുകള്‍ ശേഖരിച്ച് വിതരണക്കാരെ ഏല്‍പ്പിക്കാന്‍ ഫസല്‍ സൈക്കിളില്‍ വീട്ടില്‍നിന്ന് ഇറങ്ങുന്നതെന്ന് കൊലയാളിസംഘം മനസ്സിലാക്കിയിരുന്നു. പുലര്‍ച്ചെ കൊല നടന്ന ലിബര്‍ട്ടി ക്വാര്‍ട്ടേഴ്സ് റോഡിലൂടെ ഫസല്‍ സൈക്കിളില്‍ നീങ്ങുമ്പോള്‍ സൈക്കിള്‍ തടഞ്ഞ കൊലയാളികള്‍ കഠാരകൊണ്ട് കഴുത്തില്‍ കുത്തിയതോടെ കുതറിയോടിയ ഫസല്‍ സമീപത്തെ ‘ഉത്തിയാസ്’ വീട്ടില്‍ ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഗേറ്റ് ചാടിക്കടക്കാന്‍ കഴിയും മുന്‍പ് കൊലയാളികള്‍ ഫസലിനെ വലിച്ചു താഴെയിട്ടു റോഡിലെ വെളിച്ചമില്ലാത്ത ഭാഗത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൊടുവാള് കൊണ്ടു വെട്ടിക്കൊല്ലുകയായിരുന്നു.”
ഇടതുപക്ഷ ഭരണത്തില്‍ അന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനായിരുന്നു. സംഭവം നടന്നയുടന്‍ തലശ്ശേരി സി.ഐ. സുകുമാരന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും പിറ്റേന്നുതന്നെ ചുമതല ഡിവൈഎസ്പി രാധാകൃഷ്ണന് ഏറ്റെടുത്തു. അന്വേഷണം സിപിഎമ്മുകാരിലേക്ക് നീണ്ടപ്പോള്‍ 15 ദിവസത്തിനുശേഷം രാധാകൃഷ്ണനെ അന്വേഷണച്ചുമതലയില്‍ നിന്നൊഴിവാക്കി. പിന്നീട് കേസന്വേഷിച്ചത് കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാലിയാണ്. ഇദ്ദേഹത്തിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല എന്ന് പറഞ്ഞ് ഫസലിന്റെ ഭാര്യ സി.എച്ച്. മറിയു സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിശദീകരണമാരാഞ്ഞപ്പോള്‍ അന്വേഷണം എസ്.പി. മോഹന്‍ദാസിന്റെ കീഴിലുള്ള സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് നല്‍കിയിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നുമായിരുന്നു സര്‍ക്കാര്‍ മറുപടി. മൂന്നുമാസത്തിനുശേഷം മറിയു വീണ്ടും കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് കോടതി സിബിഐക്ക് വിടുകയും ആ നിര്‍ദ്ദേശപ്രകാരം 2008 ഏപ്രില്‍ 5ന് സിബിഐ ഏറ്റെടുക്കുകയും ചെയ്തു. സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. എന്നാല്‍, സിബിഐ അന്വേഷണത്തെ സുപ്രീം കോടതി ശരിവച്ചു. കേസില്‍ 2012 ജൂണ്‍ 12ന് സിബിഐ ഏറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
സിബിഐ അന്വേഷിച്ച് കുറ്റപത്രം കൊടുക്കുകയും മുഖ്യപ്രതികള്‍ക്ക് കൊല്ലങ്ങളോളം ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്തിരുന്ന കേസാണിത്. കീഴ്ക്കോടതി മുതല്‍ ഹൈക്കോടതി വരെ പോയിട്ടും പ്രതികള്‍ക്ക് ജാമ്യം കിട്ടിയിരുന്നില്ല. ഒടുവില്‍ ജാമ്യം കിട്ടിയശേഷം മുഖ്യപ്രതികള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ കടക്കാന്‍ പോലും അനുവാദം കിട്ടിയിരുന്നില്ല. ഈ സാഹചര്യത്തില്‍ സിപിഎം കേരളത്തില്‍ അധികാരത്തില്‍ വന്നശേഷം നിയമവ്യവസ്ഥകളെ കാറ്റില്‍പറത്തി കൃത്രിമമായി സൃഷ്ടിച്ച മറ്റൊരു കേസിലെ കുറ്റസമ്മതമൊഴി മറയാക്കികൊണ്ടാണ് ഇപ്പോഴത്തെ കൃത്രിമവാദങ്ങള്‍ സിപിഎം ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. നിയമപ്രകാരം ഒരു പുതിയ വെളിപ്പെടുത്തലും ഈ സംഭവത്തിലുണ്ടായിട്ടില്ല. എന്നിട്ടും ആടിനെ പട്ടിയാക്കികൊണ്ട് കുപ്രചാരണം ബോധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുകയാണ് സിപിഎം ചെയ്യുന്നത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തില്‍ ആസൂത്രിതമായി നിരപരാധികള്‍ സിപിഎം കൊലക്കത്തിക്കിരയാകുന്നു. കേസന്വേഷണം സിപിഎം അട്ടിമറിക്കുന്നു. സെല്‍ഭരണം തത്വദീക്ഷയില്ലാതെ നിയമത്തെ കുത്തിമലര്‍ത്തുമ്പോള്‍ നിയമാധിഷ്ഠിതനീതി കുഴിച്ചുമൂടപ്പെടുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോയിക്കൊണ്ടിരിക്കുന്നത്. നിയമവാഴ്ചയുടെ മരണമണി മുഴങ്ങുമ്പോഴും കുറ്റകരമായ മൗനം പാലിക്കുന്ന കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങളുടെയും യുഡിഎഫ് കക്ഷികളുടെയും നിലപാട് ദൗര്‍ഭാഗ്യകരവും ആപത്കരവുമാണ്. സിപിഎം അക്രമരാഷ്ട്രീയത്തിനെതിരെ പൊതുസമൂഹം രംഗത്തിറങ്ങിപ്പോരാടുകയാണു വേണ്ടത്.
നീതിയാത്ര നടന്നുകൊണ്ടിരുന്ന ദിവസം തന്നെയാണ് ബിജു കൊല്ലപ്പെട്ടത്. വന്‍ ഗൂഢാലോചനയാണ് ഇതിനു പിന്നില്‍ നടന്നിട്ടുള്ളത്. സിപിഎം നേതാക്കന്മാര്ക്ക് ഈ ഹീനമായ കുറ്റത്തില്‍ പങ്കുണ്ട്. ഇതേക്കുറിച്ച് അന്വേഷണം നിക്ഷ്പക്ഷമായി നടത്തുക തന്നെവേണം. കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതാണ് നീതിക്ക് ഗുണകരമായിട്ടുള്ളത്. ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: