ന്യൂദല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ തടവ് വിധിച്ചതിനെ തുടര്‍ന്ന് കോല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.എസ്. കര്ണന് സുപ്രീം കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി അദ്ദേഹത്തിന്റെ അഭിഭാഷകന്.
ഇത്തം മാധ്യമ റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും കോടതിയലക്ഷ്യക്കേസില്‍ ശിക്ഷാവിധിക്കുശേഷവും കുറ്റാരോപിതനു മാപ്പുപറയാനുള്ള അവസരമുണ്ടെന്ന നിയമവശം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ജസ്റ്റീസ് കര്‍ണന്റെ അഭിഭാഷകന് മാത്യൂസ് ജെ. നെടുമ്പാറ പത്രക്കുറിപ്പില്‍ അറിയിച്ചു.
ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതിനാല്‍ ജസ്റ്റീസ് കര്ണന് മാപ്പു പറയാന്‍ അവസരം ലഭിച്ചില്ലെന്നു കോടതിയെ ബോധിപ്പിക്കുകയാണ് ഉണ്ടായതെന്നും അഭിഭാഷകന് പറയുന്നു. നേരത്തെ, കോടതിയലക്ഷ്യത്തിനു ജസ്റ്റീസ് സി.എസ്. കര്ണന് സുപ്രീം കോടതി ആറു മാസം തടവ് ശിക്ഷ വിധിച്ചിരുന്നു.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഹൈക്കോടതി ജഡ്ജിക്കെതിരേ സുപ്രീം കോടതി തടവു ശിക്ഷ വിധിക്കുന്നത്. കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റീസിനെ അറസ്റ്റ് ചെയ്യാന്‍ ജസ്റ്റീസ് കര്ണന് ഉത്തരവിട്ടതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടിയെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: