വിദ്യാര്‍ത്ഥികള്‍ക്കെല്ലാം ഇപ്പോള്‍ ‘പ്രേമം സ്റ്റൈല്‍’ താടിയാണ്. ചെറുപ്പക്കാരായ സാറന്മാരും താടിക്കാര്യത്തില്‍ മോശക്കാരല്ല. പെമ്പിള്ളേര്‍ക്കെല്ലാം താടിക്കാരെയാണ് ഇഷ്ടം എന്ന തോന്നല്‍ സിനിമയിലെ ചോക്ലേറ്റ് നായകന്മാരൊക്കെ ചേര്‍ന്ന് സൃഷ്ടിച്ചിട്ടുണ്ട്. ഈ താടി ഭ്രമം അവസാനിക്കണമെങ്കില്‍ താടിക്കാരായ നടന്മാര്ക്ക് കൂട്ടച്ചൊറിച്ചില്‍ പിടിക്കണം.
മഹാരാജാസില്‍ ഒരു താടിക്കാരന് വിദ്യാര്‍ത്ഥി നേതാവ് വിരല്ചൂണ്ടിപ്പിടിച്ചു വനിതാ പ്രിന്‍സിപ്പാളിനെ ഭീഷണിപ്പെടുത്തുന്ന ചിത്രം താടിക്കാരന്മാരായ ഇതര വിദ്യാര്‍ത്ഥികളെ പ്രലോഭിച്ചുകാണും. സസ്പെന്ഷന് തുടങ്ങിയ സൈഡു വലിവുകള്‍ ഇത്തരം സംഭവങ്ങളോടനുബന്ധിച്ചുണ്ടാകാമെങ്കിലും അവ വിദ്യാര്‍ത്ഥികള്‍ക്കു തുറന്നുകൊടുക്കുന്ന സാധ്യത വലുതാണ്.
ഭാവിയില്‍ മന്ത്രിയായി വന്ന് ഇതേ കാലലയത്തിലെ വിദ്യാര്‍ത്ഥികളെ ഉല്ബുദ്ധരാക്കില്ലെന്ന് ആരു കണ്ടു! പാവം പ്രിന്‍സിപ്പാളിന്റെ കാര്യമാണ് കഷ്ടം, മുജ്ജന്മപാപത്തിന്റെ പരിഹാരക്രിയയാവും ഇപ്പോള്‍ അനുഭവിച്ചു കൂട്ടുന്നത്.
മഹാരാജാസ് കോളജില്‍ ശക്തമായ പിടിഎയും പൂര്‍വവിദ്യാര്‍ഥി സംഘടനയും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വയ്പ്. മഹാരാജാസിലെ വിദ്യാര്‍ത്ഥി പേക്കൂത്തുകള്‍ അവസാനിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക് ഒന്നും ചെയ്യാനില്ലേ?
തലമുറകളുടെ കുടിച്ചേരല്‍ എന്നൊക്കെ വിശേഷിപ്പിച്ചു വര്‍ഷാവര്‍ഷം അരങ്ങേറുന്ന പൂര്‍വ്വവിദ്യാര്‍ത്ഥി രക്ഷാകര്‍തൃ സമ്മേളനങ്ങള്‍ വാഴയ്ക്കാപ്പവും ചായയും കഴിച്ച് ഭാവി പണപ്പിരിവും തീരുമാനിച്ചു പിരിയാനുള്ള വേദികളോ?
മഹാരാജാസ് കോളജില്‍ സമീപകാലത്തുണ്ടായ അനിഷ്ട സംഭവങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കു കൂട്ടുനിന്ന ചില അധ്യാപകരും ഉണ്ടെന്നതാണ് കോളജിന്റെ അഭിമാനത്തിനു വരുത്തുന്ന വലിയ കോട്ടം. തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ കൃത്യമായ ആത്മപരിശോധന നടത്താനും നടപടിയെടുക്കാനും അധ്യാപകര്‍ക്കു കഴിയണം. അതിന് സര്‍ക്കാര്‍ പിന്തുണയും വേണം.
അതല്ലാതെ വിദ്യാര്‍ത്ഥി നേതാക്കളുടെ അട്ടഹാസത്തെയും ആയുധശേഖരണത്തെയും വാര്ക്കപ്പണിയെന്നൊക്കെ പറഞ്ഞു നിസ്സാരവല്‍ക്കരിക്കയല്ല മുഖ്യമന്ത്രിയും സര്‍ക്കാരും ചെയ്യേണ്ടത്.
കെ.എ. സോളമന്
എസ്എല്‍ പുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: