ന്യൂദല്‍ഹി: ഇന്ത്യയുടെ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനായ കുല്ഭൂഷന് ജാദവിനെ ചാരനെന്നു മുദ്രകുത്തി പാക്കിസ്ഥാന് വധശിക്ഷയ്ക്കു വിധിച്ച സംഭവത്തില്‍ അന്താരാഷ്ട്ര കോടതി ഇന്ന് ഇരുരാജ്യങ്ങളുടേയും വാദം കേള്‍ക്കും.
നെതര്‍ലന്‍ഡ്സിലെ ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ ദിവസം വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. അന്ന് ഇന്ത്യയുടെ വാദം മാത്രം കേട്ട കോടതി പ്രസിഡന്റ് അപ്പോള്‍ത്തന്നെ ഇടക്കാല വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹേഗിലെ പീസ് പാലസിലെ കോടതിയില്‍ പരസ്യമായാണ് വാദം കേള്‍ക്കുക.
ഇന്ത്യന്‍ നാവിക സേനയില്‍ സൈനികനായിരുന്ന കുല്ഭൂഷന് വിരമിച്ചതിനു ശേഷം ഇറാനില്‍ ജോലി ചെയ്യുകയായിരുന്നു. 2016 മാര്‍ച്ചിലാണ് ഇന്ത്യയുടെ ചാരന് എന്നാരോപിച്ച് 46കാരനായ കുല്‍ഭൂഷനെ പാക് സൈന്യം തട്ടിക്കൊണ്ടുപോയത്. അന്നു മുതല്‍ വിയന്ന കരാര്‍ അടക്കമുള്ള എല്ലാ അന്താരാഷ്ട്ര മര്യാദകളും പാക്കിസ്ഥാന് ലംഘിക്കുന്നുവെന്ന ഇന്ത്യയുടെ വാദം അംഗീകരിച്ചാണ് വധശിക്ഷ കോടതി സ്റ്റേ ചെയ്തത്.
കുല്‍ഭൂഷന്റെ ശിക്ഷ നടപ്പാക്കിയാല്‍ അതൊരു ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന് ഇന്ത്യ നേരത്തെ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. എന്നാല്‍, വിധിയെ ന്യായീകരിച്ച് കുല്‍ഭൂഷനെ ഭീകരവാദിയായി ചിത്രീകരിച്ച പാക്കിസ്ഥാന് അന്താരാഷ്ട്ര കോടതിയുടെ വിധി തിരിച്ചടിയായിരുന്നു.
ഇതിനു മുമ്പ് 1999ല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയ്ക്കുള്ള പ്രശ്നത്തില്‍ അന്താരാഷ്ട്ര കോടതി ഇടപെട്ടപ്പോള്‍ പാക്കിസ്ഥാനു തിരിച്ചടിയേറ്റിരുന്നു. പാക്കിസ്ഥാന്റെ യുദ്ധവിമാനം കച്ചില്‍ ഇന്ത്യ വെടിവെച്ചു വീഴ്ത്തി എന്നായിരുന്നു ആരോപണം. പാക്കിസ്ഥാന്റെ 16 സൈനിക ഉദ്യോഗസ്ഥരാണ് അന്നു കൊല്ലപ്പെട്ടത്.
കോടിക്കണക്കിനു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പാക്കിസ്ഥാന് അന്ന് അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. എന്നാല്‍ പതിനാറംഗ ബെഞ്ചില്‍ പതിനാലുപേരുടേയും പിന്തുണ കിട്ടിയത് ഇന്ത്യക്കാണ്. രണ്ടിനെതിരെ പതിനാലു വോട്ടുകള്‍ക്ക് പാക്കിസ്ഥാന്റെ പരാതി അന്നു തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: