പിണറായി സര്‍ക്കാരിന്റെ ഓരോ വീഴ്ചയും ഉള്ളുകൊണ്ട് ആഘോഷിക്കുന്നത് സിപിഎമ്മിലെ പിണറായിയുടെ ശത്രുക്കള്‍ തന്നെയാണ്. കോടിയേരിയെതന്നെ ഈ ശത്രുപക്ഷത്തിന്റെ മുന്‍നിര പോരാളിയായി കാണുന്നവരാണ് പലരും. ഇതു പിണറായിക്കും അറിയാമായിരിക്കണം. അതുകൊണ്ടു കാര്യമില്ല. ഭരണം ഇങ്ങനെയൊക്കേ പോകൂ. ഉപദേശകരും എംഎം മണിയേയും പോലെയുള്ളവരും കൂടെയുള്ളപ്പോള്‍ പറയാനുമില്ല.
എല്ലാം ശരിയാക്കാമെന്ന് തെരഞ്ഞെടുപ്പിനു മുന്‍പ് എല്‍ഡിഎഫ് പറഞ്ഞപ്പോള്‍ ഭരണമാറ്റം ആഗ്രഹിച്ച ചിലരെങ്കിലും വിശ്വസിച്ചു ശരിയാകുമെന്ന്. പക്ഷേ സിപിഎമ്മിനെ ശരിക്കും അറിയാവുന്നവര്‍ മാത്രം വിശ്വസിച്ചില്ല. എന്നാല്‍ ഇത്രയ്ക്കു കഴിവുകെട്ട ഭരണമായിരിക്കുമെന്നും കരുതില്ല. വിവാദകൃഷിയും കൊടുംപാതകവുമല്ലാതെ മറ്റെന്താണ് പിണറായി ഭരണത്തില്‍ നടക്കുന്നത്. വിവാദംകൊണ്ടു സമയം കളയാനില്ലെന്ന് പിണറായി പറയുമ്പോഴും വിവാദങ്ങളിലേക്കു തന്നെ കൂപ്പുകുത്തുകയാണു കാര്യങ്ങള്‍.
ഒരാള്‍ അധികാരത്തില്‍ എത്തുമ്പോഴാണ് അയാളുടെ യോഗ്യത മനസിലാകുന്നത്. പിണറായിയുടെ യഥാര്‍ഥ യോഗ്യത ഇപ്പോഴാണ് കേരളം മനസിലാക്കുന്നത്. സത്യത്തില്‍ സിപിഎമ്മാണ് ഞെട്ടിയിരിക്കുന്നത്. ധീര വീര ശൂര പരാക്രമിയായി വാഴ്ത്തപ്പെട്ട പിണറായിയാണോ ഇത്! തെറ്റുകളില്‍ നിന്നും തെറ്റുകളിലേക്കും മണ്ടത്തരത്തില്‍ നിന്നും മണ്ടത്തരത്തിലേക്കും ഒരുളുപ്പുമില്ലാതെയാണ് പിണറായിയുടെ ഘോഷയാത്ര. ഇടതു സഹയാത്രികനും പ്രശസ്ത പത്ര പ്രവര്‍ത്തകനുമായ ടിജെഎസ് ജോര്‍ജ് ഒരു പത്രത്തിലെ പ്രതിവാര പംക്തിയില്‍ അതി രൂക്ഷമായാണ് പിണറായി വിജയനെ വിമര്‍ശിച്ചിരിക്കുന്നത്. പിണറായിയുടെ ധാര്‍ഷ്ട്യത്തെ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്.
പാര്‍ട്ടി സെക്രട്ടറിയായി സ്വന്തം പ്രവര്‍ത്തകരോട് പിണറായി കാണിച്ചിരുന്നതു വലിയ ധാര്‍ഷ്ട്യമായിരുന്നു. മുഖ്യമന്ത്രിയായപ്പോള്അത് ഒന്നുകൂടി വര്ധിച്ചുവെന്നുമാത്രം.താന്‍ മുഖ്യമന്ത്രിയാണെന്നു അദ്ദേഹം മറന്നുപോയെന്നു തോന്നുന്നു. അല്ലെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയെപ്പോലെ പ്രവര്‍ത്തിക്കില്ലല്ലോ. എത്ര വിയോജിപ്പും എതിര്‍പ്പും ഉണ്ടായാലും തങ്ങളുടെ മുഖ്യമന്ത്രി കുറഞ്ഞപക്ഷം എങ്ങനെയായിരിക്കണമെന്ന് മലയാളിക്കു ഒരേകദേശ ധാരണയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് അതിലും എത്രയോ താഴെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: