കുന്നത്തൂര്‍: അധികാരത്തിന്റെ ഇരിപ്പിടത്തിലേക്കുള്ള ചവിട്ടുപടിയായി രാഷ്ട്രീയത്തെ കാണുന്നവര്‍ക്ക് സഹജീവിസ്നേഹത്തിന്റെയും വഴികൂടിയാണ് രാഷ്ട്രീയം എന്ന് കാട്ടികൊടുക്കുകയാണ് കുന്നത്തൂരിലെ ബിജെപി മണ്ഡലം കമ്മിറ്റി. നിര്‍ധനയുവതിയുടെ മംഗല്യസ്വപ്നങ്ങള്‍ക്ക് നിറം പകരുകയായിരുന്നു.
ശാസ്താംകോട്ട മനക്കര സരസ്വതിഭവനില്‍ രാജിയുടെ വിവാഹമാണ് ബിജെപി മണ്ഡലം കമ്മിറ്റി ഏറ്റെടുത്ത് നടത്തിയത്. കടുത്ത സാമ്പത്തിക പരാധീനത മൂലം രാജിയുടെ വിവാഹം നടത്താന്‍ സാധിക്കാതെ കുടുംബം ബുദ്ധിമുട്ടുകയായിരുന്നു. ഈ വിവരം പ്രവര്‍ത്തകര്‍ ബിജെപി നേതാക്കളെ അറിയിച്ചു. തുടര്‍ന്ന് ബിജെപിയുടെയും മഹിളാമോര്‍ച്ചയുടെയും പ്രവര്‍ത്തകര്‍ രാജിയുടെ വിവാഹം നടത്താന്‍ രംഗത്തിറങ്ങി. ബിജെപി പ്രവര്‍ത്തകരോടൊപ്പം നാട്ടുകാര്‍ കൂടി ചേര്‍ന്നതോടെ വിവാഹത്തിന്റെ മാറ്റ് കൂടുകയായിരുന്നു.
വിവാഹചെലവ് പൂര്‍ണമായും വഹിച്ചതിന് പുറമേ അഞ്ചുപവന്‍ സ്വര്‍ണ്ണം വീതം വധുവിനും വരനും നല്കി. മൈനാഗപ്പള്ളി സ്വദേശി സന്തോഷാണ് രാജിയുടെ വിവാഹപങ്കാളി. ബിജെപി മണ്ഡലം പ്രസിഡന്റ് ആര്.രാജേന്ദ്രന്‍പിള്ള, സംസ്ഥാന സമിതിഅംഗം നളിനിശങ്കരമംഗലം, ന്യൂനപക്ഷമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബിനോയ് ജോര്‍ജ്ജ്, ഭാരവാഹികളായ പി.എന്‍. മുരളീധരന്‍പിള്ള, ദിനചന്ദ്രന്, ഡി.സുരേഷ്, മഹിളമോര്‍ച്ച നേതാക്കളായ സുമാദേവി, സുധാചന്ദ്രന്, മിനി, വിജയശ്രീ, ചന്ദ്രലേഖ, ലത, സുവര്‍ണ്ണകുമാരി, പ്രവര്‍ത്തകരായ അജയന്കാക്കര, രമ്യകൃഷ്ണന്, രഘുനാഥ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: