യുപിഎ ഭരണകാലത്ത് ഗാന്ധിയനായ അണ്ണാഹസാരെ ഉയര്‍ത്തിവിട്ട അഴിമതിവിരുദ്ധ വികാരം ചൂഷണം ചെയ്ത് ആളാവുകയും, തുടര്‍ന്ന് ദല്‍ഹിയില്‍ അധികാരത്തിലേറുകയും ചെയ്ത അരവിന്ദ് കേജ്രിവാളിന്റെ തനിനിറം ഓരോ ദിവസം കഴിയുന്തോറും അധികാധികം പുറത്തുവരികയാണ്. മന്ത്രിസഭാംഗമായ സത്യേന്ദ്ര ജയിനില്‍നിന്ന് കേജ്രിവാള് രണ്ട് കോടി രൂപ നേരിട്ട് കൈപ്പറ്റുന്നത് താന്‍ നേരില്‍കണ്ടുവെന്ന് വെളിപ്പെടുത്തിയ എഎപി നേതാവുതന്നെയായ കപില്‍ മിശ്ര ഞെട്ടിക്കുന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്.
2013-14 കാലയളവില്‍ കേജ്രിവാളിന്റെ പാര്‍ട്ടിയായ എഎപി സംഭാവനയായി കൈപ്പറ്റിയ 36 കോടി രൂപയെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചില്ലെന്ന് മിശ്ര പറയുന്നു. എഎപിയുടെ അക്കൗണ്ടില്‍ 45.74 കോടി രൂപ ഉണ്ടായിരുന്നപ്പോള്‍ 9.42 കോടി രൂപയെക്കുറിച്ച് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. ഇതേക്കുറിച്ച് സ്വന്തം വെബ്സൈറ്റില്‍ കാണിച്ചത് 19.82 കോടി.
2014-15 സാമ്പത്തികവര്‍ഷം പാര്‍ട്ടിയുടെ അക്കൗണ്ടില്‍ 65.25 കോടിയുണ്ടായിരുന്നപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് വെളിപ്പെടുത്തിയത് 32.46 കോടി. സ്വന്തം വെബ്സൈറ്റില്‍ കാണിച്ചത് 27.48 കോടിയും. നരേന്ദ്ര മോദി സര്‍ക്കാര്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ റദ്ദാക്കിയതിനെതിരെ കേജ്രിവാള് ഉറഞ്ഞുതുള്ളാന്‍ കാരണം സ്വന്തം കള്ളപ്പണം നഷ്ടപ്പെടുന്നതിന്റെ നിരാശകൊണ്ടാണെന്നും കപില്‍ മിശ്ര പറയുന്നതിനോട് ആരും വിയോജിക്കുമെന്ന് തോന്നുന്നില്ല.
വ്യാജകമ്പനികള്‍ രൂപീകരിച്ച് കള്ളപ്പണം വെളുപ്പിക്കുകയായിരുന്നുവത്രെ കേജ്രിവാള്. ദല്‍ഹിയിലെ കൃഷ്ണനഗറിലുള്ള ആക്സിസ് ബാങ്കിന്റെ ശാഖയില്‍ ഇത്തരം കമ്പനികള്‍ക്ക് നിരവധി അക്കൗണ്ടുള്ള കാര്യം റെയ്ഡില്‍ കണ്ടെത്തുകയുണ്ടായി. ഒരേ മേല്‍വിലാസത്തില്‍ 189 വ്യാജ കമ്പനികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിനുപുറമെ ഒന്‍പത് വിദേശ വ്യാജ കമ്പനികളും. ഇതുവഴി കോടിക്കണക്കിന് രൂപയാണ് എഎപിക്ക് ലഭിച്ചത്. രണ്ട് എഎപി എംഎല്‍എമാരാണ് ഈ പണം എഎപിയുടെ അക്കൗണ്ടിലെത്തിച്ചതെന്നും മിശ്ര വെളിപ്പെടുത്തുന്നു. എഎപിയെ സഹായിക്കുന്ന ബെംഗളൂരുവിലെ ഒരു വനിത 90 ലക്ഷം രൂപയാണ് പാര്‍ട്ടിക്ക് നല്‍കിയത്.
വെറും 4000 രൂപ മാത്രം വരുമാന നികുതി അടയ്ക്കുന്നവരാണത്രെ ഇവര്‍! ഇത്തരം ഇടപാടുകള്‍ വഴി 20 കോടി രൂപ എഎപി കൈപ്പറ്റിയെന്നാണ് വിവരം. എഎപിക്ക് സംഭാവന ചെയ്ത 16 വ്യാജകമ്പനികളില്‍ നാലെണ്ണത്തിന്റെ ഡയറ്കടര്‍മാര്‍ക്ക് ഒരേ മേല്‍വിലാസമാണ്. എഎപി നേതാക്കള്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതും ഫണ്ട് സമാഹരണവും തമ്മില്‍ ബന്ധമുണ്ടെന്ന മിശ്രയുടെ വാദം തള്ളിക്കളയാനാവില്ല.
തന്റെ പാര്‍ട്ടി നേതാക്കളുടെ വിദേശ സന്ദര്‍ശന വിവരങ്ങള്‍ കേജ്രിവാള് വെളിപ്പെടുത്തുന്ന നിമിഷം നിയമവിരുദ്ധമായി സ്വീകരിച്ചിട്ടുള്ള സംഭാവനകളെക്കുറിച്ചുള്ള വിവരങ്ങളും പുറത്താവുമെന്ന മിശ്രയുടെ അവകാശവാദത്തില്‍ കഴമ്പുണ്ട്. നാല് വ്യാജ വിദേശ കമ്പനികളുടെ പേരില്‍ 2015 ഏപ്രില്‍ അഞ്ചിന് അര്‍ദ്ധരാത്രിയില്‍ രണ്ട് കോടി രൂപയാണത്രെ ഹവാല വഴി എഎപിക്ക് കൈമാറിയത്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ എഎപിയെ കേജ്രിവാള് ഉപയോഗിക്കുകയായിരുന്നു. 2014-15 കാലയളവില്‍ എഎപിയുടെ അക്കൗണ്ടുകളിലേക്ക് 461 വ്യാജപേരുകളിലൂടെ 6.26 കോടി രൂപ നിക്ഷേപിക്കപ്പെട്ടുവെന്ന് മിശ്ര വെളിപ്പെടുത്തുന്നു.
രാഷ്ട്രീയനേതാവ് എന്നതിനുപകരം ദാവൂദ് ഇബ്രാഹിമിനെപ്പോലുള്ള ഒരു അധോലോക നായകന്റെ പ്രതിഛായയാണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകളും ആരോപണങ്ങളും കേജ്രിവാളിന് നല്‍കുന്നത്. ഇക്കാലമത്രയും കേജ്രിവാളിനോട് ഏറ്റവും അടുത്തുനിന്നയാളാണ് അഴിമതി സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ളത്. വെറും ആരോപണങ്ങളല്ല, വിശ്വസനീയമായ രേഖകളും കൃത്യമായ കണക്കുകളും മിശ്രയ്ക്ക് നല്‍കാനുണ്ട്. അതുകൊണ്ടുതന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമം നടത്താമെന്നും മറ്റും വെല്ലുവിളിച്ചുകൊണ്ടുള്ള ശ്രദ്ധതിരിക്കല്‍ നാടകങ്ങളിലൂടെ രക്ഷപ്പെടാന്‍ കേജ്രിവാളിനാവില്ല. ദല്‍ഹി സംസ്ഥാനത്തെ അഴിമതി അന്വേഷിക്കുന്ന എസിബിക്ക് തന്റെ പക്കലുള്ള വിവരങ്ങള്‍ മിശ്ര കൈമാറിയിട്ടുണ്ട്. സിബിഐക്കും പരാതി നല്‍കുമെന്ന് അദ്ദേഹം പറയുന്നു.
കേജ്രിവാള് രാജിവയ്ക്കണമെന്ന ആവശ്യമുന്നയിച്ച് മിശ്ര നിരാഹാരം നടത്തുകയാണ്. രാജിവച്ചില്ലെങ്കില്‍ കേജ്രിവാളിനെ തിഹാര്‍ ജയിലില്‍ എത്തിക്കുമെന്നാണ് മിശ്ര വെല്ലുവിളിച്ചിരിക്കുന്നത്. അധികാരത്തോടുള്ള ആര്‍ത്തി ഉപേക്ഷിച്ച് രാജിവക്കുകയാണ് കേജ്രിവാളിന് നല്ലത്. ഇതിനകം ഉണ്ടായ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷണം നടക്കുന്നതോടെ കേജ്രിവാളിന് രാജിവയ്ക്കാതെ തരമില്ലെന്നുവരും.
അത് എത്രയും മുന്‍പ് നടത്തുന്നവോ അത്രയെങ്കിലും മാന്യത അവശേഷിക്കും. ഏറ്റവും വിചിത്രമായത്, കേജ്രിവാളിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരായ കേരളത്തിലെ എഎപി നേതാക്കളുടെ മൗനമാണ്. ചാനലുകളില്‍ കയറിയിരുന്ന് വലിയ വായില്‍ ഒച്ചയുണ്ടാക്കുന്ന ഇവരൊന്നും ഇപ്പോള്‍ ഭൂമി മലയാളത്തില്‍ ഉള്ളതായിപ്പോലും തോന്നുന്നില്ല. ഒരുകണക്കിന് മിണ്ടാതിരിക്കുന്നതാണ് നല്ലത്, ജനങ്ങള്‍ ചൂലെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: