പുത്തൂര്‍: കൊട്ടാരക്കരയിലെ കോണ്‍ഗ്രസില്‍ കലാപം രൂക്ഷമാക്കി ഉമ്മന്‍ചാണ്ടി കൊടികുന്നില്‍ വിഭാഗങ്ങള്‍ പോര്‍വിളി തുടരുന്നു. കൊടികുന്നിലിന്റെ കൊട്ടാരക്കരയിലെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ പഴയ ഐ അനുകൂലികളും കൊടികുന്നിലില് പാള—യത്തില്‍ നിന്ന് വിട്ട് പോയവരും ഏ ഗ്രൂപ്പിലെ ഒരു വിഭാഗവും ചേര്‍ന്ന് ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസുമായി രംഗത്തെത്തിയതോടെ കൊട്ടാരക്കരയിലെ കോണ്‍ഗ്രസില്‍ ഇടവേളയ്ക്ക് ശേഷം കലാപം രൂക്ഷമായത്. ബാലകൃഷ്ണപിള്ള യുഡിഎഫ് വിട്ട് പോയതോടെ ഒറ്റകെട്ടായി നിന്ന കോണ്‍ഗ്രസുകാര്‍ കൊടികുന്നിലിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പിന്തുടരുന്ന ഏകാധിപത്യത്തിനെതിരെ പ്രതികരിച്ച് പരസ്യമായി രംഗത്തെത്തിയതാണ് സംഘര്‍ഷത്തിന് കാരണം. കഴിഞ്ഞ ദിവസം ഈ വിഭാഗത്തിന്റെ യോഗസ്ഥലത്തേക്ക് കൊടികുന്നില്‍ അനുകൂലികള്‍ തള്ളികയറിയതിനെ തുടര്‍ന്ന് വാക്ക് തര്‍ക്കവും സംഘര്‍ഷവും ഉണ്ടായത് പോലീസിന്റെ ഇടപെടീലിനെ തുടര്‍ന്നാണ് വലിയതോതിലുള്ള ഏറ്റുമുട്ടല്‍ ഒഴിവായത്. സംഘര്‍ഷത്തില്‍ രണ്ടിലധികം പേര്‍ക്ക് മര്ദ്ദനവുമേറ്റിരുന്നു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 200 ലധികം പേരായിരുന്നു യോഗത്തിന് എത്തിയിരുന്നു. കൊടികുന്നിലിന്റെ അടുത്ത അനുയായികളായിരുന്ന 50 ഓളം പേരും ഗ്രൂപ്പ് വിട്ട് യോഗത്തില്‍ പങ്കെടുത്തു. ഇത് മണത്തറിഞ്ഞ കൊടികുന്നില്‍ വിഭാഗം യോഗം നിരീക്ഷിക്കാനും പങ്കെടുക്കുന്നവരുടെ ഫോട്ടോ എടുക്കാനും ചിലരെ നിയോഗിച്ചു. ഇതിനെ യോഗത്തിനെത്തിയവര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം ആരംഭിച്ചു. ഇതിനിടയില്‍ ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊടികുന്നില്‍ വിഭാഗം യോഗവേദിക്ക് സമീപം സംഘടിച്ചതോടെ സംഘര്‍ഷമായി. സംഭവം അറിഞ്ഞ് കൊട്ടാരക്കര പോലീസ് സ്ഥലത്തെത്തി കൊടികുന്നില്‍ വിഭാഗത്തെ ബലം പ്രയോഗിച്ച് യോഗസ്ഥലത്ത് നിന്ന് മാറ്റിയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. കൊടികുന്നിലിന്റെ മനസാക്ഷി സൂക്ഷിപ്പുകാരായ ഏതാനുംപേരും ഐ ഗ്രൂപ്പില്‍പ്പെട്ട ചിലരും ഉമ്മന്‍ചാണ്ടി പക്ഷത്തേക്ക് അടുത്തിടെ മാറിയിരുന്നു. ഇവര്‍ മാറിയതോടെ അണികളിലും കൊഴിഞ്ഞ് പോക്ക് തുടങ്ങി. ഇതിന് തടയിടാന്‍ തന്ത്രങ്ങള്‍ മെനയെന്നുതിനിടയിലാണ് ഉമ്മന്‍ചാണ്ടി വിഭാഗത്തിന്റെ യോഗം. കെഎസ് യു തെരഞ്ഞെടുപ്പിലും ഉമ്മന്‍ചാണ്ടി, ഐ വിഭാഗത്തെ തോല്‍പ്പിക്കാന്‍ കൊടികുന്നില്‍ മുരളീധര വിഭാഗങ്ങള്‍ ജില്ലയില്‍ ഒന്നിച്ചിരുന്നു. പോലീസ് ഇടപെടീലിന് ശേഷം വീണ്ടും യോഗം നടന്നു. കെപിസിസി നിര്‍വ്വാഹകസമിതി അംഗം അഡ്വ: ഏ.ഷാനവാസ്ഖാന് ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സിറ്റിയില്‍ കറങ്ങിനടന്ന സിറ്റിമണിയെന്ന സുരേഷിനെ കൊടികുന്നില്സുരേഷാക്കി മാറ്റിയത് ഉമ്മന്ചാണ്ടിയാണന്ന് മറന്നുപോകരുതെന്ന് ഷാനവാസ്ഖാന് പറഞ്ഞു.ചേരമര്‍ ക്രിസ്ത്യാനിയായ സുരേഷിനെ ഹിന്ദുപട്ടികജാതി വിഭാഗത്തിലുള്‍പ്പെടുത്തി മത്സരിക്കാന്‍ കൊട്ടാരക്കരയിലേക്ക് വിട്ടതും, കൊടികുന്നില്‍ എന്ന് പേര് നല്കിയ പി.ടി. തോമസിനേയും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ഷാനവാസ് പറഞ്ഞു. നേതാക്കളായ പ്രതാവര്മ്മതമ്പാന്, ഇ.മേരിദാസന്‍, കല്ലട രമേശ് എന്നിവരും യോഗത്തിന് എത്തിയിരുന്നു. സംഘര്‍ഷത്തിന് ശേഷം ഇന്നലെയും ഇരുവിഭാഗത്തിലെയും നേതാക്കള്‍ പ്രത്യേക യോഗം ചേര്‍ന്ന് അണികളെ കൂടെനിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. മുന്‍ ഡിസിസി പ്രസിഡന്റെ പ്രതാവവര്മ്മ തമ്പാന് ഉള്‍പ്പടെയുള്ളവരാണ് ഉമ്മന്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്. ഒരു കാലത്ത് ആന്റണിക്കും ഉമ്മന്‍ചാണ്ടിക്കും ഒപ്പം നിന്ന കൊടികുന്നില്‍ സുധീരന് പ്രസിഡന്റായതോടെയാണ് ഉമ്മന്‍ ചാണ്ടിയെ തള്ളി സ്വന്തം നിലയില്‍ ശക്തി തെളിയിക്കാന്‍ നീക്കം നടത്തിയത്. കെപിസിസി പ്രസിഡന്റ് പദവിയിലെത്താനും ആന്റണിയുടെ ഒത്താശയോടെ നീക്കം നടത്തിയെങ്കിലും മറ്റ് ഗ്രൂപ്പുകളെല്ലാം ഒന്നിച്ചെതിര്‍ത്തതോടെ പരാജയപ്പെട്ടു. ഇപ്പോള്‍ സ്വന്തം തട്ടകത്തിലെ പടയൊരുക്കത്തെ നേരിടുകയെന്നത് കൊടികുന്നിലിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: