മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നു പറഞ്ഞ കാറല്‍ മാര്‍ക്സിന്റെ ശിഷ്യനായ മന്ത്രി ജി.സുധാകരന് എന്നാണാവോ മതത്തോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. പക്ഷേ ഇഷ്ടം ഒന്നിനോട് മാത്രമാകുന്നതെങ്ങനെ. 2075ആകുമ്പോള്‍ ലോകത്തില്‍ ഏറ്റവും അനുയായികളുള്ള മതം ഇസ്ളാം ആകുമെന്നാണ് സുധാകരന്റെ പ്രവചനം. കാരുണ്യവും സ്നേഹവും ഉള്ളില്‍ സൂക്ഷിക്കുന്നതുകൊണ്ടാണ് ഇസ്ളാം ലോകത്തിലെ ഏറ്റവും വലിയ മതമായി വളരുന്നതെന്നും മറ്റെല്ലാ മതങ്ങളുടേയും ആകര്‍ഷണം നഷ്ടപ്പെട്ടുവെന്നുമാണ് സുധാകരന്റെ വെളിപാട്.
റാവുത്തര്‍ ഫെഡറേഷന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് സുധാകരന് പുതിയ കണ്ടെത്തല്‍ നടത്തിയത്. സിപിഎം എത്രകാലത്തേയ്ക്ക് ഉണ്ടാകുമെന്നു പറയാന്‍ സുധാകരനു ധൈര്യമുണ്ടോ. ഈ സുധാകരനെക്കൊണ്ടൊക്കെ തോറ്റു. നാഴികയ്ക്കു നാല്‍പ്പതുവട്ടം ജാതിക്കും മതത്തിനും വര്‍ഗീയതയ്ക്കുമെതിരെ ഉറഞ്ഞു തുള്ളുന്ന സിപിഎം നേതാക്കള്‍ മത ന്യൂനപക്ഷങ്ങളുടെ സ്റ്റേജു കിട്ടുമ്പോള്‍ അവരെ വിശുദ്ധരാക്കും. ഇതൊക്കെ നാലുവോട്ടു കിട്ടാന്‍ വേണ്ടിയുള്ള ശുദ്ധ തട്ടിപ്പാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. പറയുന്നതു സുധാകരനാണെന്നു വരുമ്പോഴാണ് തമാശ.
സിപിഎമ്മിലെ പഴയ എംഎം മണിയാണല്ലോ സുധാകരന് . വായില്‍ തോന്നുന്നതു കോതയ്ക്കു പാട്ട്. മറ്റു മതന്യൂനപക്ഷങ്ങളുടെ സ്റ്റേജില്‍ക്കേറി അവരെയും പുകഴ്ത്തും. ഇത്തരം രാഷ്ട്രീയ തട്ടിപ്പുകള്കൊണ്ടു ജീവിക്കുന്നവരാണ് സിപിഎമ്മുകാര്‍. മറ്റു മതങ്ങളുടെ ആകര്‍ഷണം നഷ്ടപ്പെട്ടുവെന്നും സുധാകരന് പറയുന്നു. ആകര്‍ഷണം നഷ്ടപ്പെടാന്‍ മറ്റു മതങ്ങളെന്താ ഹിറ്റു സിനിമകളോ ഫാഷന്‍ പരേഡോ ആണോ. കാരുണ്യവും സ്നേഹവുമാണ് ഇസ്ലാം എന്നു പറയുമ്പോള്‍ മറ്റു മതങ്ങള്‍ ശത്രുതയ്ക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നാണോ സുധാകര ചിന്ത. സുധാകരന് മഹാ കവിയായി മാറിയപ്പോഴാണ് ഇത്തരം ചിന്തകളൊക്കെ കൂടുതല്‍ കലശലായതെന്നത് മറ്റൊരു കാര്യം.
പണ്ട് വോട്ടിനുവേണ്ടിമാത്രം സദ്ദാംഹുസൈനെ മഹാനാക്കി കേരളത്തിലങ്ങോളം ഇങ്ങോളം ഇഎംഎസ് പ്രസംഗിച്ചു നടന്നത് ആരാണ് മറക്കുക. അന്നു സദ്ദാമിനുവേണ്ടി ഇന്‍ക്വിലാബ് വിളിക്കുകയും സദ്ദാമിന്റെ പേരില്‍ റോഡും വഴിയുമൊക്കെ വെട്ടുകയുമായിരുന്നു സിപിഎംകാര്‍. സദ്ദാമിന്റെ സ്മാരകം ലോകത്തെ എഴുത്തുകാര്‍ക്കും കലാകാരന്മാര്ക്കും തീര്‍ഥാടന കേന്ദ്രംപോലും ആകുമെന്നുവരെ സിപിഎമ്മുകാര്‍ പറഞ്ഞു നടന്നു. അമേരിക്ക ബിന്‍ ലാദനെ കൊന്ന് ശവശരീരം കടലില്‍ ഒഴുക്കിയത് നന്നായി. അല്ലെങ്കില്‍ ലാദന്റെ പേരില്‍ ഒരുസ്മാരകം ഉണ്ടായാല്‍ അതും തീര്‍ഥാടനകേന്ദ്രമാകും എന്ന് സിപിഎം പറഞ്ഞേനേ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: