”മുത്തലാഖ് ‘ഇസ്ലാമിക് സതി’യാണ്. വ്യക്തമായി പറഞ്ഞാല്‍ സതിയെക്കാള്‍ ക്രൂരം.” ഒരു ജഡ്ജിയുടെ മകളായ പി. കെ.സാരുവിന്റെ വാക്കുകളാണിത്. കത്തില്ക്കൂടിയുള്ള മുത്തലാഖിലൂടെയാണ് (തലവെ ബിദ്അ, തലാവെ ഹസന്, തലാവെ അഹ്സന്) അവരുടെ ഭര്‍ത്താവ് മൊഴിചൊല്ലിയത്.
മുത്തലാഖ് ഇസ്ലാമികവിരുദ്ധവും നിയമവിരുദ്ധവും ആണെന്ന് സാരു വാദിക്കുന്നു. ഈ നീച നടപടി ഇന്ത്യയില്‍ മാത്രം ആചരിക്കപ്പെടുന്ന ഒന്നാണെന്നും വേറെ ഇസ്ലാമിക രാജ്യത്ത് ഈ രീതി അനുവര്‍ത്തിക്കുന്നില്ലെന്നും സാരു ഒരു വനിതാ മാസികയില്‍ എഴുതിയിരുന്നു.
എന്നാല്‍ മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗമാണെന്നും 1400 വര്‍ഷമായി തുടരുന്ന വിവാഹമോചന രീതിയാണെന്നും ഇതിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നു. മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗമായതിനാല്‍ അതിന് ഭരണഘടനയുടെ ആനുകൂല്യം വേണ്ടെന്നുമാണ് ഒരു കൂട്ടരുടെ വാദം.
ഇപ്പോള്‍ ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ വാദം തുടരുകയാണ്. മുത്തലാഖ് അസാധുവാക്കിയാല്‍ മുസ്ലിങ്ങളുടെ വിവാഹവും വിവാഹമോചനവും നിയന്ത്രിക്കുന്ന നിയമം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
ആള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ലോ കമ്മീഷന്റെ ചോദ്യാവലി നിരസിച്ചുകൊണ്ട് പറഞ്ഞത് ഏകീകൃത സിവില്‍ നിയമം തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നാണ്. മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ മുസ്ലിം സമുദായത്തിനെതിരെ യുദ്ധംചെയ്യുകയാണെന്നും, ഏകീകൃത സിവില്‍ കോഡ് മതനിരപേക്ഷതയ്ക്കും വൈവിധ്യത്തിനും ഭീഷണിയാകുമെന്നും പറയുന്നു.
ആള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് അവകാശപ്പെടുന്നത് മുത്തലാഖ് ഉണ്ടായിട്ടും മുസ്ലിം സമുദായത്തില്‍ വിവാഹമോചനം കുറവാണെന്നാണ്.
മുസ്ലിം പുരുഷന് വിവാഹമോചനത്തിന് ഒരു കോടതിയിലും പോകേണ്ട. എഴുത്തില്ക്കൂടെയോ ഫോണില്‍ക്കൂടെയോ ഇന്റര്നെറ്റില്ക്കൂടെയോ ഇപ്പോള്‍ ‘വാട്സ് ആപ്പില്‍’ക്കൂടെയോ മൂന്നുപ്രാവശ്യം തലാഖ് ചൊല്ലിയാല്‍ മതി. രണ്ടു സാക്ഷികള്‍കൂടി ഈ മുത്തലാഖിന് വേണമത്രെ. വിവാഹം ഒരു കരാര്‍ ആണെന്നും, അതില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്നും പറയുമ്പോള്‍തന്നെ അവര്‍ ഉയര്‍ത്തുന്ന മറ്റൊരു വിചിത്രവാദം മുത്തലാഖ് സ്ത്രീക്കും സുരക്ഷിതത്വം നല്കുന്നു എന്നാണ്. പുരുഷന് സ്ത്രീയുടെ സുരക്ഷ ആവശ്യമില്ല എന്നിരിക്കെ സ്ത്രീയ്ക്ക് അവളുടെ സുരക്ഷിതത്വത്തിന് പുരുഷസഹായം വേണമെന്ന ധാരണ ഇപ്പോഴും നിലനില്ക്കുന്നു.
ഒരു പുരുഷന് തന്റെ ഭാര്യയെ വേണ്ടെങ്കില്‍ മുത്തലാഖ് ചൊല്ലി അവന് സ്വതന്ത്രനാകുന്നു. ഇതിന് നിയമസാധുതയുള്ളതിനാല്‍ കോടതിയില്‍ പോയി പണവും സമയവും ചെലവാക്കേണ്ടതില്ല എന്നാണ് മുസ്ലിംവാദം. അഭിഭാഷകനെ നിയോഗിച്ച് കോടതി വഴി പോയാലുണ്ടാകുന്ന പണച്ചെലവോര്‍ത്ത് പുരുഷന് തനിക്കിഷ്ടമില്ലാത്ത വിവാഹബന്ധത്തില്‍ തുടരാന്‍ നിര്‍ബന്ധിതനാകുന്നു. ഇതുമൂലം കൊലപാതകങ്ങള്‍ പോലും നടക്കുന്നു.
സാരു പക്ഷെ കോടതിയില്‍ പോയില്ല. 20 കൊല്ലം ഒരുമിച്ച് താമസിച്ച്, രണ്ട് ആണ്‍കുട്ടികളുടെ പിതാവായശേഷം ഒരു സുപ്രഭാതത്തില്‍ തലാഖ് ചൊല്ലുന്ന ആളിനുവേണ്ടി ഒരു കോടതിയെയും സമീപിക്കേണ്ടെന്നായിരുന്നു സാരുവിന്റെ ബന്ധുക്കളുടെ ഉപദേശം.
വിവാഹമോചനശേഷം സാരുവിന്റെ സ്വര്‍ണ്ണാഭരണങ്ങളോ മറ്റു വസ്തുവകകളോ തിരിച്ചുനല്‍കിയില്ല. ഇതിനായി സാരു കോടതിയെ സമീപിച്ചതില്‍ വന്ന ചരിത്രപരമായ വിധി ഏതു മുസ്ലിം സ്ത്രീക്കും തലാഖിനുശേഷം ചെലവിന് നല്‍കണം; സ്ത്രീയുടെ സാമ്പത്തികശേഷി കണക്കിലെടുത്ത് എന്നതായിരുന്നു. ഇത് ഖുറാനിലും അനുശാസിക്കുന്നു. ഇതിന് ഒരു ഏകീകൃത വ്യക്തിനിയമമില്ല. മൗലവി പറയുന്നതാണ് വിധി. പക്ഷെ ഒരു മൗലവിക്കും ഫത്വ പുറപ്പെടുവിക്കാന്‍ അധികാരമില്ലത്രെ. എന്തെന്നാല്‍ ഇസ്ലാമില്‍ ഏകീകൃത നിയമമില്ല.
മുത്തലാഖ് സ്ത്രീകളിലുണ്ടാക്കുന്ന മാനസികവും ധനപരവുമായ പീഡനം വിവരണാതീതമാണ്. ഏത് വിവാഹത്തില്പ്പെട്ടാലും മുത്തലാഖ് എന്ന ഡമോക്ലസിന്റെ വാള് മുസ്ലിം സ്ത്രീയുടെ തലയ്ക്ക് മീതെയുണ്ടെന്നല്ലേ 20 വര്‍ഷത്തിനുശേഷമുള്ള സാരുവിന്റെ മുത്തലാഖ് തെളിയിച്ചത്. നീണ്ടുപോകുന്ന കോടതി നടപടികള്‍മൂലം രണ്ടാം വിവാഹത്തിനുള്ള അവസരം സ്ത്രീക്ക് ഇല്ലാതെ പോകുന്നു.
മുത്തലാഖ് പാപമാണെന്ന് ഒരു മുസ്ലിമും കരുതുന്നില്ല. അത് പുരുഷന് വളരെ എളുപ്പത്തില്‍ വിവാഹമോചനത്തിന് വഴിയൊരുക്കുന്നു. ഇസ്ലാമിക നിയമവ്യവസ്ഥ സ്ത്രീകള്‍ക്കെതിരാണ്. ആള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് ഷബാനു ബീഗം വിവാഹമോചനക്കേസില്‍ രാജ്യത്താകമാനം ഒപ്പു ശേഖരണം നടത്തിയിരുന്നു.
മുസ്ലിം സമുദായത്തില്‍ ലിംഗനീതിയില്ല. മുത്തലാഖ് ഇസ്ലാമികമല്ലെന്നും അത് ഭരണഘടനാവിരുദ്ധമാണെന്നും അന്യായവും മനുഷ്യത്വരഹിതവുമാണെന്നും പരക്കെ ആക്ഷേപമുണ്ട്. സാരു പറഞ്ഞതുപോലെ ഈ ‘ഇസ്ലാമിക സതി’ സ്ത്രീകളെ നിസ്സഹായരാക്കുകയും അവര്‍ക്ക് ആജീവനാന്തം വൈകാരിക വിക്ഷോഭം ഉളവാക്കുകയും ചെയ്യുന്നു. മുത്തലാഖ് ഉച്ചരിക്കുമ്പോഴും എഴുതുമ്പോഴും സ്ത്രീയുടെ സാന്നിധ്യംപോലുമില്ല എന്നതാണ് ഞെട്ടിക്കുന്ന കാര്യം.
ഇസ്ലാമില്‍ വിവാഹം ദൈവികമല്ല- വെറും ഒരു സാമൂഹ്യ കരാറാണ്. വിവാഹത്തിന് പറയുന്നതുപോലും ‘നിക്കാഹ് നാമ’- അതായത് വെറും ഒരു ഉടമ്പടിയെന്നാണ്.
മുത്തലാഖ് ഖുറാനില്‍ പരാമര്‍ശിച്ചിട്ടുപോലുമില്ല. അതുകൊണ്ടുതന്നെ മറ്റ് ഇസ്ലാമിക രാജ്യങ്ങളില്‍ അത് നിലനില്ക്കുന്നില്ല. ഖുറാന് സ്ത്രീക്കും പുരുഷനും തുല്യത നല്കുന്നുവത്രെ. മാത്രമല്ല ഈ ക്ഷണിക തലാഖ് സമ്പ്രദായവും അതില്‍ പറയുന്നില്ല. പിന്നെ എങ്ങനെ ഇത് ഇന്ത്യയില്‍ രൂപപ്പെട്ടു?
വിവാഹത്തില്‍ അപസ്വരങ്ങളുണ്ടാകുമ്പോള് അത് അനുരഞ്ജനത്തിലെത്തിക്കാന്‍ ശ്രമിക്കണമെന്നും ഖുറാന് നിഷ്കര്‍ഷിക്കുന്നു. സ്ത്രീ ഒരിക്കലും പരാജയം സമ്മതിക്കാതെ കോടതിയില്‍ മുത്തലാഖിനെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെടണം. പക്ഷെ അത് വളരെയധികം സമയമെടുക്കുന്ന രീതിയാണ്.
ഇത് ആധുനിക കാലഘട്ടമാണ്. വിവാഹമോചനം എല്ലാ സമുദായത്തിലും ഉള്ളതാണ്. ക്രിസ്ത്യന്‍ സമുദായത്തില്‍ പണ്ട് വിവാഹമോചനം അനുവദനീയമായിരുന്നില്ല. വിവാഹം സ്വര്‍ഗ്ഗത്തില്‍ നടത്തപ്പെടുന്നുവെന്നാണ് അവരുടെ വിശ്വാസം. പക്ഷെ ഇന്ന് ക്രിസ്തുമതക്കാരില്പ്പോലും വിവാഹമോചനം ഉണ്ടാകുന്നുണ്ട്. വിവാഹബന്ധത്തില്‍ നികത്താനാവാത്ത പൊരുത്തക്കേടുകള്‍ നിലനില്ക്കുന്നെങ്കില് ദമ്പതികള്‍ കോടതിയെ സമീപിക്കുന്നു.
വിവാഹമോചിതയായ സ്ത്രീക്ക് പണ്ട് സമൂഹത്തില്‍ ആദരവ് ലഭിച്ചിരുന്നില്ല. ഒരു വിവാഹം മോചനത്തിലെത്തുമ്പോള് അത് സ്ത്രീയുടെ പരാജയമായാണ് കണ്ടിരുന്നത്. അവള്‍ക്ക് സമൂഹത്തില്‍ സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. പക്ഷെ ഇന്ന് മദ്യപാനം വര്‍ധിക്കുമ്പോള്‍, അപഥസഞ്ചാരം വര്‍ധിക്കുമ്പോള്‍, ഗാര്‍ഹിക പീഡനം തുടര്‍ക്കഥയാകുമ്പോള്‍ സ്ത്രീകള്‍ പോലും കുടുംബകോടതിയെ സമീപിക്കുന്നു. ഗാര്‍ഹികപീഡനത്തിനെതിരെ കുടുംബ കോടതിയില്‍ കേസുകള്‍ വര്‍ധിക്കുകയാണ്.
സ്ത്രീയുടെ അവകാശങ്ങളിന്മേലുള്ള ഏറ്റവും വലിയ കടന്നുകയറ്റമാണ് ‘മുത്തലാഖ്.’ അത് ഇസ്ലാമിനും എതിരാണ്. പുരുഷന് സ്ത്രീയെ പീഡിപ്പിക്കുന്നതും അനിസ്ലാമികമാണ്. യാഥാസ്ഥിതികത്വം മുസ്ലിം സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്നു. അവളുടെ കണ്ണുകള്‍ മാത്രമല്ലേ ഇന്ന് മനുഷ്യന് കാണാന്‍ സാധിക്കുകയുള്ളൂ? ഇനി എപ്പോഴാണ് മുസ്ലിം സ്ത്രീകളോട് കറുത്ത കണ്ണട ധരിക്കണമെന്ന് ആവശ്യപ്പെടുകയെന്നറിയില്ല. മുസ്ലിംസമുദായം ഏകീകൃത സിവില്‍ നിയമത്തിനും എതിരാണ്.
ഏകീകൃത സിവില്‍കോഡ് ഏകതത്വം അടിച്ചേല്പ്പിക്കുമത്രെ.
മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ നടന്നുവരുന്ന വാദത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് മുന്‍പാകെ അറ്റോര്‍ണി ജനറല്‍ പറഞ്ഞത് മുത്തലാഖ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചാല്‍ മുസ്ലിങ്ങളുടെ വിവാഹവും വിവാഹമോചനവും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുമെന്നാണ്.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: