തിരുവനന്തപുരം : ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ അഞ്ചോളം സംഘടനകള്‍ നിരീക്ഷണത്തിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം. മതമൗലികവാദ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തുന്നത്. ചില സംഘടനകള്‍ പത്രസ്ഥാപനം പോലും നടത്തുന്നു. വന്‍തോതില്‍ പണം സമാഹരിക്കാനും റിക്രൂട്ട്മെന്റ് നടത്താനും ശേഷിയുള്ള സംഘടനകളാണിവ. ഇവരെ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. പ്രവര്‍ത്തനങ്ങള്‍ അതിര്‍വരമ്പു ഭേദിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ചിദംബരം പറഞ്ഞു. ‘തീവ്രവാദ ഭീഷണിയും അത് വികസനരംഗത്തുണ്ടാക്കുന്ന സ്വാധീനവും’ എന്ന വിഷയത്തില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ച് ആന്‍ഡ് ആക്ഷന്‍ (ഇസ്ര) സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭീകരവാദികള്‍ക്ക് രാഷ്ട്രീയ, സാമൂഹിക ലക്ഷ്യങ്ങളില്ല. ഭീകരവാദവും മതവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ട്. മതമൗലികവാദമാണ് ഭീകരവാദത്തിന് വഴിയൊരുക്കുന്നത്. മതപരമായി തെറ്റിദ്ധരിക്കപ്പെട്ടവരാണ് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ദക്ഷിണ ഏഷ്യയില്‍ അഫ്ഗാനിസ്ഥാന്, പാകിസ്ഥാന്, ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങളെല്ലാം ഭീകരവാദ ആക്രമണ ഭീതിയിലാണ്. ഇവിടങ്ങളിലെല്ലാംകൂടി പ്രതിവര്‍ഷം നൂറോളം ആക്രമണങ്ങള്‍ നടക്കുന്നു. അയല്‍ രാജ്യങ്ങളിലെ ഭീകരവാദ പ്രവര്‍ത്തനം ഇന്ത്യയെയും ബാധിക്കുന്നു. ഇവിടങ്ങളിലെല്ലാം അല്‍ ഖ്വയ്ദ, ലഷ്കര്‍ ഇ- തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ സാന്നിധ്യമുണ്ട്. ഈ സംഘടനകളില്‍ പലതും വിവിധ രാജ്യങ്ങളിലായി വേരുറപ്പിച്ചിരിക്കുന്നു. 2008നു മുന്‍പ് അതിര്‍ത്തി കടന്നുള്ള ഭീകരവാദ ഭീഷണി മാത്രമാണ് ഇന്ത്യ അഭിമുഖീകരിച്ചിരുന്നത്. നിര്‍ഭാഗ്യവശാല്‍ ഇന്ന് ഇന്ത്യക്ക് അകത്തുതന്നെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ജന്മമെടുക്കുന്നു. ഇന്ത്യയില്‍ ജനിച്ച് നല്ല വിദ്യാഭ്യാസം തേടിയവര്‍ പോലും ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നു.
ഭീകരവാദ സംഘടനകളെല്ലാം ചെറു ഗ്രൂപ്പുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ച് വന്‍ ശൃംഖല സൃഷ്ടിച്ചിരിക്കുന്നു. അമേരിക്കയില്‍ വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ ആക്രമണത്തിനുശേഷം മറ്റൊരു ഭീകരവാദ ആക്രമണം നടന്നിട്ടില്ലെന്നാണ് പ്രചരണം. എന്നാല്‍, അമേരിക്കയില്‍ വ്യക്തമായ മൂന്ന് തീവ്രവാദ ആക്രമണങ്ങള്‍ കൂടി നടന്നിട്ടുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങളിലും ഭീകരവാദം വെല്ലുവിളി ഉയര്‍ത്തുന്നു. സമൂഹം ജാഗ്രത കാട്ടുന്നതിലൂടെ മാത്രമേ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കഴിയൂ. മത സാമുദായിക നേതാക്കള്‍ ഇതിന് മുന്‍കൈ എടുക്കണമെന്നും ചിദംബരം വ്യക്തമാക്കി.
മുംബൈ ഭീകരാക്രമണത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെയും ബുദ്ധികേന്ദ്രങ്ങളെയും പിടികൂടുമെന്ന് പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചിദംബരം പറഞ്ഞു. മുംബൈ ആക്രമണക്കേസില്‍ അബു ജുന്‍ഡാലിനെ പോലീസ് പിടികൂടിയത് നിരന്തര പ്രയത്നത്തിലൂടെയാണ്. ജുന്‍ഡാലിനെ ഒരു വര്‍ഷമായി പിന്തുടരുകയായിരുന്നു.
26/11 ആക്രമണത്തിന് പിന്നിലെ ഓരോ ബുദ്ധികേന്ദ്രങ്ങളെയും ഇന്ത്യ പിടിക്കുന്ന രീതി ലോകം ഉറ്റുനോക്കുകയാണ്. പാക്കിസ്ഥാനില്‍ നിന്നാണ് ആക്രമണത്തെ നിയന്ത്രിക്കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുവെന്നത് അവര്‍ നിരാകരിക്കുകയാണ്. ആരൊക്കെയാണ് അവിടെയുണ്ടായിരുന്നത് എന്നതിനെ സംബന്ധിച്ച് പേരുകള്‍ ഉള്‍പ്പെടെ സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. സംഘടിത ആക്രമണമാണ് നടന്നതെന്ന് ഉറപ്പ്്. ഭരണകൂടത്തിന്റെ പിന്തുണ ലഭിച്ചതായി സംശയമുണ്ട്. അന്വേഷണം തീരുംവരെ ഏതെങ്കിലും പ്രത്യേക ഏജന്‍സിക്ക് നേരേ വിരല്‍ ചൂണ്ടുന്നില്ലെന്ന് ഐഎസ്ഐ ബന്ധം സംബന്ധിച്ച ചോദ്യത്തിന് ആഭ്യന്തരമന്ത്രി പ്രതികരിച്ചു.
അബു ജുന്‍ഡാല്‍ പിടിയിലായ ശേഷം പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി റഹ്മാന് മാലിക്, ഇന്ത്യക്ക് ലഭിച്ച വിവരങ്ങള്‍ കൈമാറാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. പാക്കിസ്ഥാന് വാഗ്ദാനം ചെയ്തപോലെ ആവശ്യപ്പെട്ട എല്ലാ വ്യക്തികളുടെയും ശബ്ദ സാംപിളുകള്‍ ഇന്ത്യക്ക് കൈമാറണം. പാക്കിസ്ഥാന്റെ പ്രതികരണത്തിനനുസരിച്ചാകും തുടര്‍നടപടി.
പ്രവാസി നിക്ഷേപങ്ങള്‍ക്ക് സേവന നികുതി ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ചുള്ള കേരളത്തിന്റെ പരാതി പരിശോധിക്കുമെന്ന് ചിദംബരം. പ്രവാസി നിക്ഷേപങ്ങള്‍ക്ക് സേവന നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെക്കുറിച്ച് അറിയില്ല. ഇന്ത്യയിലെ 55 ശതമാനം സേവനങ്ങള്‍ക്കും നികുതിയേര്‍പ്പെടുത്താന്‍ മന്‍മോഹന്‍സിങ് ധനകാര്യമന്ത്രിയായിരുന്നപ്പോള്‍ തീരുമാനിച്ചിരുന്നു. എല്ലാതരത്തിലുമുള്ള സേവനങ്ങള്‍ക്കും നികുതി നല്‍കേണ്ടതാണ്. ഇപ്പോള്‍ 32 സേവന വിഭാഗങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പ്രവാസി നിക്ഷേപത്തിന് നികുതി ഏര്‍പ്പെടുത്തുന്നത് കേരളത്തെ ദോഷകരമായി ബാധിക്കില്ലേയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാതി ധനമന്ത്രി പരിശോധിക്കും. പുതിയ തീരുമാനം വിദേശ നിക്ഷേപങ്ങളെ ബാധിക്കില്ല. ഇന്ത്യയും ചൈനയുമാണ് വിദേശ നിക്ഷേപത്തിനുള്ള ഏറ്റവും ആകര്‍ഷണീയ കേന്ദ്രങ്ങളെന്നും മുന്‍ ധനമന്ത്രി കൂടിയായ പി. ചിദംബരം പറഞ്ഞു.
പാര്‍ലമെന്റിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിലെ വര്‍ധന പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സര്‍ക്കാരിനെ പിന്തിരിപ്പിക്കുന്നുവെന്ന ആരോപണം ശരിയല്ല. ജവഹര്‍ലാല്‍ നെഹ്റു സമ്പന്ന കുടുംബത്തിലാണ് ജനിച്ചത്. എന്നാല്‍, അദ്ദേഹത്തിന് പാവപ്പെട്ടവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനായില്ലെന്ന് ആരും പറയില്ലല്ലോ. പാര്‍ലമെന്റില്‍ എല്ലാ വിഭാഗക്കാരുടെയും പ്രതിനിധികളുണ്ടാവണമെന്ന വാദത്തെ അംഗീകരിക്കുന്നു. തൊഴിലാളികള്‍, കര്‍ഷകര്‍, മധ്യവര്‍ഗം എന്നിവരെയൊക്കെ പ്രതിനിധീകരിക്കുന്നവരെ രാഷ്ട്രീയ കക്ഷികള്‍ സ്ഥാനാര്‍ഥികളാക്കിയാല്‍ ജനം അവരെ തെരഞ്ഞെടുക്കും. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ടവരില്‍ സമ്പന്നരുള്ളതുകൊണ്ട് അവര്‍ക്ക് പാവപ്പെട്ടവരെ അഭിസംബോധന ചെയ്യാനാവില്ലെന്ന വാദം തെറ്റാണ്.
രാജിവച്ചെങ്കിലും കേന്ദ്രമന്ത്രി വീരഭദ്രസിങ്ങിനെ കുറ്റക്കാരനായി കാണാനാകില്ല. കോടതി കുറ്റം ചുമത്തിയാലേ അദ്ദേഹം അഴിമതി നടത്തിയെന്ന് പറയാനാവൂ. ഉന്നത ജനാധിപത്യ ബോധത്തിന്റേയും ധാര്‍മികതയുടെയും പേരിലാണ് മന്ത്രി രാജി വച്ചത്. അതേസമയം, കോടതി വിചാരണ നേടിരുന്ന പല ഭരണാധികാരികളും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നത് മറ്റു പല പാര്‍ട്ടികളിലും കാണാനാകുമെന്നും ചിദംബരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: