ചങ്ങനാശ്ശേരി/ചേര്‍ത്തല: യുഡിഎഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണന നയത്തിനെതിരെ കേരളത്തിലെ ഭൂരിപക്ഷ സമുദായങ്ങളായ എന്‍എസ്എസും എസ്എന്‍ഡിപിയും ഒന്നിക്കുന്നു. സംസ്ഥാന ഭരണത്തിന്മേല് മുസ്ലീംലീഗ് നേതൃത്വം അതിരുവിട്ടു നടത്തുന്ന ഇടപെടലുകളിലൂടെ ഹിന്ദുക്കളുടെ അവകാശങ്ങള്‍ക്കുമേല്‍ നടത്തുന്ന കടന്നുകയറ്റങ്ങളാണ് ഹിന്ദു സാമുദായിക സംഘടനകളെ ഒരു കുടക്കീഴിലേക്ക് എത്തിച്ചിരിക്കുന്നത്. അതീവ അപകടകരമായ അവസ്ഥയിലേക്കാണ് കേരളം എത്തിച്ചേര്ന്നുകൊണ്ടിരിക്കുന്നതെന്ന് ഇന്നലെ ഫോണിലൂടെ പരസ്പരം ബന്ധപ്പെട്ട എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വിലയിരുത്തി.
യുഡിഎഫ് സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണന നയങ്ങള്‍ അസഹനീയമായതോടെയാണ് എന്‍എസ്എസ്സും എസ്എന്‍ഡിപിയും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഇങ്ങനെയാണ് പോക്കെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ താമസവും സംസ്ഥാന സെക്രട്ടേറിയറ്റും മലപ്പുറത്തേക്ക് മാറ്റേണ്ടിവരുമെന്നും എന്‍എസ്എസ് പറഞ്ഞു. മുസ്ലീംലീഗിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് സര്‍ക്കാര്‍ വഴിപ്പെടുകയാണ്. ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് നീതി ലഭിക്കാന്‍ യോജിച്ചു പ്രവര്‍ത്തിക്കേണ്ട അവശ്യകതയാണ് ഉയര്‍ന്നിരിക്കുന്നത്. ഇത്തരത്തിലാണ് പോക്കെങ്കില്‍ സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് അധിക സമയം വേണ്ടിവരില്ല. ഇന്നലെ വൈകുന്നേരം 4 മണിയോടുകൂടി പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും ഫോണിലൂടെ ആശയവിനിമയം നടത്തിയത്. ഭൂരിപക്ഷ സമുദായത്തിന് നീതി നിഷേധിക്കുന്ന രീതി തുടര്‍ന്നാല്‍ തങ്ങള്‍ ഒരുമിച്ചു നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തോട് എന്‍എസ്എസ്സിന് യോജിപ്പാണുള്ളത്്. വെള്ളാപ്പള്ളി നടേശനുമായുള്ള തെറ്റിദ്ധാരണ നീങ്ങിയതായും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് ആരോടും ചില്ലിക്കാശുപോലും കോഴവാങ്ങാതെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത്. എല്‍കെജി മുതല്‍ ഡിഗ്രിവരെ മാനേജ്മെന്റ് സീറ്റുകളില്‍പോലും എല്ലാ വിഭാഗങ്ങള്‍ക്കും അഡ്മിഷന് കൊടുക്കുന്നു. ഇത്രയും സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം കേരളത്തില്‍ വേറെയുണ്ടോ എന്നും സുകുമാരന്‍ നായര്‍ ചോദിച്ചു.
കഷ്ടപ്പെട്ടുണ്ടാക്കിയ കോളേജുകളില്‍ താല്‍ക്കാലിക അദ്ധ്യാപകരായിപ്പോലും ഹിന്ദുക്കളെ നിയമിക്കാന്‍ ഹിന്ദു മാനേജുമെന്റുകള്‍ക്ക് അവകാശമില്ലാതാക്കിയിരിക്കുകയാണ്. എയ്ഡഡ് നിലവാരത്തിലേക്കുയര്‍ത്തിയ 35 സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. മുഖ്യമന്ത്രി ലീഗിനും വിദ്യാഭ്യാസമന്ത്രിക്കും കീഴ്പ്പെട്ടു. ഇങ്ങനെ പോയാല്‍ യുഡിഎഫിന്റെ അടിത്തറ തകരും. നല്ല ഉദ്ദേശ്യത്തോടെയാണ് മുസ്ലീംലീഗ് സ്കൂളുകള്‍ തുടങ്ങിയതെങ്കില്‍ ആ സ്കൂളുകള്‍ സര്‍ക്കാര്‍ സ്കൂളുകളാക്കണം. സുകുമാരന്‍ നായരെക്കുറിച്ച് അറിയണമെങ്കില്‍ ചങ്ങനാശ്ശേരിയിലും മധ്യകേരളത്തിലുമുള്ള മുസ്ലീംസമുദായത്തിന് അറിയാം. മജീദിനും കൂട്ടര്ക്കുമറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിടുവായത്തം പറയുന്നത് കെ.പി.എ മജീദ് അവസാനിപ്പിക്കണം. പി.കെ.കുഞ്ഞാലിക്കുട്ടി മതേതരവാദിയാണെന്നും എന്നാല്‍ അതല്ലാത്തവരും ലീഗിലുണ്ടെന്നും ജി.സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
ഹിന്ദു സമുദായ സംഘടനകളുടെ യോജിച്ച പ്രവര്‍ത്തനം നാടിന്റെ ആവശ്യമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ചേര്‍ത്തലയില്‍ പറഞ്ഞു. രാജ്യത്ത് സാമൂഹിക നീതി നടപ്പാക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തോട് യോജിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ തീരുമാനത്തിന്റെ പ്രസക്തി ഏറെയാണ്.
ബിജെപി ഉമ്മാക്കി കാട്ടി തങ്ങളെ ആരും ഭയപ്പെടുത്താന്‍ നോക്കേണ്ട. ബിജെപി രാജ്യം ഭരിച്ച പാര്‍ട്ടിയാണ്. ഇപ്പോഴും ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്. ന്യൂനപക്ഷ പ്രീണനങ്ങളോടുള്ള എതിര്‍പ്പാണ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മുസ്ലീങ്ങളുടെ വോട്ട് മാത്രം നേടിയല്ല ലീഗ് സ്ഥാനാര്‍ഥികള്‍ ജയിച്ചത്. യുഡിഎഫിന്റെ ഭാഗമായി നിന്ന് ജയിച്ച ലീഗ് ഭരണം കിട്ടിക്കഴിഞ്ഞപ്പോള്‍ എല്ലാം മറന്നിരിക്കുകയാണ്. ലീഗിന്റെ സംസ്കാരം ജനാധിപത്യത്തിന് ചേര്‍ന്നതല്ല. മന്ത്രിമാരേയും വകുപ്പുകളും വരെ പാണക്കാട് തങ്ങളാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വെറും നോക്കുകുത്തിയായി മാറി. ഇത് രാജ്യത്ത് തന്നെ ആദ്യ സംഭവമായിരിക്കും.
അഞ്ചാം മന്ത്രിസ്ഥാനത്തെ എതിര്‍ത്ത കെപിസിസി പ്രസിഡന്റിന് ഒടുവില്‍ പാണക്കാട് പോയി മന്ത്രി പദവി നല്‍കേണ്ടി വന്നു. ലീഗ് നടപ്പാക്കുന്ന കാര്യങ്ങള്‍ യുഡിഎഫോ, മന്ത്രിസഭയോ, കെപിസിസിയോ അറിയുന്നില്ല. ഈ സാഹചര്യത്തില്‍ ചെന്നിത്തല കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാല്‍ ജനങ്ങളുടെ സ്വീകാര്യത ലഭിക്കും. ഭൂരിപക്ഷ സമുദായങ്ങളുടെ നിലനില്പിനായി യോജിക്കാവുന്ന എല്ലാ മേഖലകളിലും എന്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
സ്വന്തം ലേഖകന്മാര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: