പത്തനാപുരം: വേനല്‍ചൂട് പ്രതിരോധിക്കാന്‍ സംവിധാനങ്ങള്‍ ഇല്ലാതെ കിഴക്കന്‍മേഖലയിലെ അങ്കണവാടികള്‍. കൊച്ചുകുട്ടികള്‍ പഠിക്കുന്ന പ്രദേശത്തെ മിക്ക അങ്കണവാടികളിലും വൈദ്യുതികരണം പോലും പൂര്‍ത്തിയായിട്ടില്ല. ഇതുകാരണം വേനല്‍ചൂടിന്റെ കാഠിന്യത്തില്‍ കുരുന്നുകള്‍ ഉരുകുകയാണ്.
പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് മിക്ക അങ്കണവാടികളും പ്രവര്‍ത്തിക്കുന്നത്. കൂടുതലും സ്വകാര്യകെട്ടിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി നല്കാന് വകുപ്പുകള്‍ തയ്യാറാകുന്നില്ല. വൈദ്യുതി ലഭിക്കാത്തതിനാല്‍ ഫാനോ മറ്റ് ശീതികരണസംവിധാനങ്ങളോ ഒരുക്കാനും ജീവനക്കാര്‍ക്കും കഴിയാറില്ല. ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന മേഖലയില്‍ വീടുകളില്‍ പോലും മുതിര്‍ന്നവര്‍ക്ക് ഫാനില്ലാതെ താമസിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുടെ പഠനത്തിനും വിനോദത്തിനുമായുള്ള അംഗന്‍വാടികളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുമില്ലാത്തത്.
പലപ്പോഴും ഉച്ചയ്ക്ക് ശേഷം കുട്ടികള്‍ വിശ്രമിക്കുമ്പോള്‍ ജീവനക്കാര്‍ പേപ്പറും മറ്റും ഉപയോഗിച്ച് വീശി കൊടുക്കുകയാണ് പതിവ്. ചൂട് അസഹ്യമായ കുട്ടികളുടെ ശരീരത്തില്‍ ചെറിയ പാടുകളും ഉണ്ടാകാറുണ്ട്.
മലയോര പഞ്ചായത്തായ പിറവന്തൂരില്‍ ഭൂരിഭാഗം സ്ഥാപനങ്ങള്‍ക്കും വൈദ്യുതി പോലും ലഭിച്ചിട്ടില്ല. ഇതുകാരണം കുട്ടികളെ അങ്കണവാടികളില്‍ അയയ്ക്കാന്‍ രക്ഷിതാക്കള്‍ മടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: