ഭവതുനിശ്ചയദാര്ഢ്യാദൂര്ദ്ധ്വം ശാസ്ത്രരക്ഷണം
ശാസ്ത്രത്തെ ദുഷിക്കുകയാണോ നാരദഋഷി ചെയ്യുന്നതെന്ന് പതിനൊന്നാം സൂത്രത്തിലെ ഉദാസീനത എന്ന പദത്തില്‍നിന്നും ചിലപ്പോള്‍ സംശയം തോന്നാം. അതിനുള്ള മറുപടികൂടിയാണ് പന്ത്രണ്ടാം സൂത്രം ഭഗവാനുമായി കൂടിച്ചേര്‍ന്ന് അനന്യതാത്വഭാവത്തിലേക്കെത്തുകയെന്നതാണ് ജീവിതലക്ഷ്യം. ആ ലക്ഷ്യപൂര്‍ത്തിക്ക് ഒന്നാം സ്ഥാനം കൊടുത്തശേഷമുള്ള ശാസ്ത്രരക്ഷണമേ ആവശ്യമുള്ളൂവെന്നാണ് ദേവര്‍ഷി നാരദര് ഉദ്ദേശിക്കുന്നതും നിര്‍ദ്ദേശിക്കുന്നതും. അനന്യത എന്ന നിശ്ചയദാര്ഢ്യത്തിനുശേഷമുള്ള ശാസ്ത്രരക്ഷണമാണ് ആവശ്യം. അല്ലാതെ ശാസ്ത്രത്തെ ഋഷി തള്ളിക്കളയുന്നില്ല.
ഭഗവത്പ്രാപ്തിക്കുള്ള തീക്ഷ്ണമായ താല്പര്യത്തിനിടയില് മറ്റെല്ലാം മറന്നുള്ള സമര്‍പ്പണമാണ്. അതിനാല്‍ വ്യവസ്ഥകള്‍ ബാധകമല്ല. കാരണം സകലകര്‍മങ്ങളും ഭഗവാനിലേക്ക് സമര്‍പ്പിച്ചിരിക്കയാല്‍ കര്മഫലമെന്ന ബന്ധനം ബാധകമാകുന്നില്ല. അവര്‍ക്ക് കര്‍മവാസനകള്‍ തന്നെ ഇല്ലാതാകുന്നതിനാല്‍ സല്‍കര്‍മം ദുഷ്കര്‍മ്മം എന്ന ഭേദബുദ്ധിയില്ല. വറുത്ത വിത്തുപോലെയാണ് അവരുടെ അവസ്ഥ. അതുവീണ്ടും മുളക്കില്ല. വാസനാബീജം നിശ്ശേഷം നശിക്കുന്നു.
നമ്മുടെ നിയമസംഹിതകളെല്ലാം മനുഷ്യത്വം എന്ന ലക്ഷ്യത്തിലും രാഷ്ട്ര സംരക്ഷണമെന്ന കര്‍ത്തവ്യത്തിലും അധിഷ്ഠിതമായാണ് നിര്‍മിച്ചിട്ടുള്ളത്. ഇതിന്റെ നടത്തിപ്പില്‍ എന്തെങ്കിലും തരത്തില്‍ പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണ്. എന്നാല്‍ ചില ഘട്ടത്തില്‍ ആരും ഹര്‍ജി നല്കിയില്ലെങ്കിലും കോടതി സ്വമേധയാ ഇടപെട്ട് കേസെടുക്കാറുണ്ട്. അടിസ്ഥാനപരമായ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ് ഭരണ നടത്തിപ്പുകാരുടെ പ്രവര്ത്തനമെങ്കില് കോടതിക്കിടപെടാം. അതുപോലെയാണ് നിയമവ്യവസ്ഥകളും ചിട്ടവട്ടങ്ങളുമെല്ലാം. ഭഗവത് പ്രേമമെന്ന ലക്ഷ്യത്തിനു മുന്നില്‍ മറ്റുചിട്ടകള്ക്ക് പ്രാധാന്യമില്ല.
നാറാണത്തു ഭ്രാന്തനെപ്പോലെയുള്ളവരെ വ്യവസ്ഥകളുടെ പേരില്‍ അളക്കാനാവില്ല. അദ്ദേഹം ഉമിനീരിട്ട് പ്രതിഷ്ഠ നടത്തിയാലും അത് തന്ത്രശാസ്ത്രങ്ങള്ക്കനുസൃതമാണോ എന്ന് വിലയിരുത്താനാവില്ല. ശ്രീനാരായണഗുരുദേവന്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയപ്പോള്‍ അധികാരത്തെച്ചൊല്ലി ചിലര്‍ തര്‍ക്കമുന്നയിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുദേവന്റെ മറുപടികള്‍ക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള ശേഷി അവരുടെ തര്ക്കത്തിനുണ്ടായില്ല.
ഋഷഭദേവന്റെ മലമൂത്രാദി വിസര്ജ്യവസ്തുക്കള്ക്കുപോലും സുഗന്ധമായിരുന്നുവെന്ന് ഭാഗവതത്തില്‍ പറയുന്നു. രേതസ്പര്ശം ശവസ്പര്‍ശം എന്നിങ്ങനെയുള്ള അശുദ്ധികളൊന്നും ചാണകത്തിനും ഗോമൂത്രത്തിനും ബാധകമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: