പുരുഷാഃ അശ്രദ്ദധാനാഃ
മനുഷ്യര്‍ പൊതുവെ ശ്രദ്ധയില്ലാത്തവരാണ്. ലൗകിക-വൈദികധര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവര്ക്കുപോലും ശ്രദ്ധ ഭാഗികമായിട്ടേ ഉള്ളൂ. ആ ധര്‍മ്മം അനുഷ്ഠിച്ചാല്‍ എനിക്ക് എന്തുഗുണം? ഈ രീതിയിലാണ് ചിന്തിക്കുന്നത്. ”ശ്രദ്ധ” എന്ന പദം ഉള്‍ക്കൊള്ളുന്ന അര്‍ത്ഥം, ഒരു പ്രവൃത്തിയുടെ ഫലം ലഭിക്കുന്നതുവരെ ദൃഢമായി നില്ക്കേണ്ടുന്ന മാനസികാവസ്ഥയാണ്”- വിശ്വാസമാണ്. ആ വിശ്വാസമില്ലെങ്കില്‍ നമ്മുടെ പ്രവൃത്തി നടക്കുകയില്ല. വിശ്വാസം എന്ന വാക്കു നാം തെറ്റായി ഉപയോഗിച്ചുവരുന്നു. ”അതാണ് എന്റെ വിശ്വാസം” – എന്നു പറയുമ്പോള്‍, സത്യം അതല്ല എന്നാണ് ധ്വനി. ജന്മനാ അന്ധനായ മനുഷ്യന് പകല്‍ സമയത്ത് ‘സൂര്യന് ഇല്ല’ എന്നു വിശ്വസിക്കുന്നു. സൂര്യന് ഉണ്ട് എന്നതാണ് സത്യം. സൂര്യനുണ്ട് എന്ന് കണ്ണുള്ളവര്‍ പറയുമ്പോള്‍ ആ സത്യം മനസ്സിലാക്കുന്നു.
ഭക്തിയോഗത്തിലും ഭഗവത്തത്ത്വത്തിലും ശ്രദ്ധയില്ലാത്തവരാണ് ആ ഉല്‍കൃഷ്ടമായ മാര്‍ഗത്തിലേക്കു നോക്കുകപോലും ചെയ്യാത്തത്. ഭഗവദ്ഗീതയും ഭാഗവതവും ശ്രീകൃഷ്ണഭക്തിശ്രേഷ്ഠതയാണ് പ്രഖ്യാപിക്കുന്നത് എന്ന സത്യം, ശ്രീശങ്കരാചാര്യര്‍ 11-ാം അധ്യായത്തിന്റെ അവസാനത്തില്‍ വിശദീകരിച്ചിട്ടുപോലും അതു ശ്രദ്ധിക്കാത്തവര്‍ ഇന്ന് ധാരാളമുണ്ട്. ഗീതാമാഹാത്മ്യത്തിലെ ‘ഏകശാസ്ത്രം’ എന്ന് തുടങ്ങുന്ന ശ്ലോകംപോലും അവര്‍ ഒഴിവാക്കുന്നു; തമസ്കരിക്കുന്നു.
മാം അപ്രാപ്യ
ഇത്തരക്കാര്‍ എന്നെയോ എന്റെ തത്ത്വത്തെയോ പരമധര്‍മ്മമായ ഭക്തിയോഗത്തെയോ അംഗീകരിക്കുകയോ ഉള്‍ക്കൊള്ളുകയോ ശീലിക്കുകയോ ചെയ്യില്ല. കാമ്യകര്മ്മങ്ങളായ യാഗവും വ്രതങ്ങളും ധ്യാനയോഗാദികളും അനുഷ്ഠിക്കും. എന്നിട്ട് ദിവ്യലോകങ്ങളില്‍ എത്തിയേക്കാം എന്നേ പറയാന്‍ കഴിയൂ. കാരണം കലിയുഗത്തില്‍ ശാസ്ത്രവിധിയനുസരിച്ച് കര്‍മ്മങ്ങള്‍ ഒരു പിഴവും വരാതെ, അനുഷ്ഠിക്കാന്‍ വളരെ പ്രയാസമാണ്. ദിവ്യലോകങ്ങളില്‍ വസിച്ച്, ദിവ്യസുഖം അനുഭവിച്ച് പുണ്യം തീര്‍ത്ത് വീണ്ടും ഭൂമിയില്‍ ജനിക്കുകയും മരിക്കുകയും ചെയ്ത് കറങ്ങിത്തിരിഞ്ഞുകൊണ്ടിരിക്കുകയേ ഉള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: