കോഴിക്കോട്: മാനദണ്ഡങ്ങള്‍ പാലിക്കാതെ മാംസകച്ചവടം നടത്തുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കോഴിക്കോട് കോര്പ്പറേഷന് ആരോഗ്യവിഭാഗം ഒരുങ്ങുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെ പരസ്യമായി ഇറച്ചി പ്രദര്‍ശിപ്പിച്ച് മാംസ വ്യാപാരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കോര്പ്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ഗോപകുമാര്‍ അറിയിച്ചു. മാംസവ്യാപാരി കളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മാംസ വ്യാപാരികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും കോര്പ്പറേഷന് ആരോഗ്യ വിഭാഗം പുറത്തിറക്കി. മാര്‍ഗ നിര്‍ദ്ദേശം അംഗീകരിക്കാത്ത സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും. ഇത് സംബന്ധിച്ചുള്ള പരിശോധന തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. ഒരു മറയുമില്ലാതെ ആടുമാടുകളെ കൊന്ന് പരസ്യമായി കെട്ടിത്തൂക്കിയുള്ള കച്ചവട രീതി നഗരപരിധിയില്‍ ഇനി അനുവദിക്കില്ല.
ശീതീകരിച്ച് സൂക്ഷിക്കാത്ത ഇറച്ചി ആറ് മണിക്കൂറില്‍ കൂടുതല്‍ വില്പന നടത്താനാകില്ല. തലയും കാലുകളും പ്രദര്‍ശിപ്പിച്ചുള്ള കച്ചവടം അനുവദിക്കില്ല. മലിനമായ അന്തരീക്ഷത്തില്‍ ഇത്തരത്തില്‍ ഇറച്ചി പുറത്ത് പ്രദര്‍ശിപ്പിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് കണ്ടെത്തല്‍. സ്കൂളുകള്‍ക്ക് അടുത്തുപോലും ഇറച്ചിക്കടകള്‍ പ്രവര്‍ത്തിക്കുന്നത് നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ്.
പൊതുഇടങ്ങളില്‍ ഇത്തരം കച്ചവടങ്ങള്‍ ഒഴിവാക്കണമെന്നും പ്രത്യേക കേന്ദ്രങ്ങളില്‍ മാത്രമേ വില്പന നടത്താവൂ എന്നുമുള്ള ചട്ടങ്ങള്‍ ലംഘിച്ചാണ് ജനവാസ കേന്ദ്രങ്ങളിലും റോഡരികുകളിലും ബസ്സ്റ്റോപ്പ് പരിസരങ്ങളിലുമെല്ലാം പരസ്യമായി പ്രദര്‍ശിപ്പിച്ച് ഇറച്ചി കച്ചവടം തുടരുന്നത്. അനധികൃതമായ ഇറച്ചി കച്ചവടങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കോര്പ്പറേഷന് ആരോഗ്യ വിഭാഗം അറിയിച്ചു.
നിര്‍ദ്ദേശങ്ങള്‍: കടകളില്‍ അറവ് നടത്തരുത്. ഡി ആന്‍ഡ് ഓ ലൈസന്‍സ് നിര്‍ബന്ധം. ഇറച്ചി, തല എന്നിവ പ്രദര്‍ശിപ്പിക്കരുത് ( ആദ്യം 5000 പിഴ, പിന്നെ അടച്ച് പൂട്ടല്‍). അറവിന് ശേഷം ആറ് മണിക്കൂര്‍ മാത്രം കച്ചവടം ( ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തിക്കുന്ന കടകള്‍ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നല്‍കണം ).
ഗുണനിലവാരമില്ലാത്ത മാംസം വില്‍ക്കുന്ന കടകള്‍ അടച്ച് പൂട്ടും. ഇറച്ചി വെട്ടുന്നയാള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം. ഇറച്ചി കടകളിലെത്തിക്കേണ്ടത് 50 മൈക്രോണില്‍ കൂടിയ പ്ലാസ്റ്റിക് കവറി പൊതിഞ്ഞ്. മൃഗത്തിന്റെ രക്തം ഇറച്ചിയല്‍ പുരട്ടരുത്. വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രമേ അറവ് നടത്താവൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: