ഒരു സിനിമയെ പ്രേക്ഷകര്‍ പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കുന്നത് അതിന്റെ പ്രദര്‍ശനവിജയത്തിന് സഹായകരമാകുമെന്നതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. സിനിമ നല്ലതായാലും മോശമായാലും സമൂഹത്തിന്റെ സജീവ ചര്‍ച്ചയ്ക്ക് അതു വിധേയമായാല്‍ ആ സിനിമ കാണാന്‍ തീയറ്ററില്‍ കുറച്ചു പേരെങ്കിലും എത്തുമെന്നതാണ് വാസ്തവം. ഇത്രത്തോളം ചര്‍ച്ച ചെയ്യുന്ന ഒരു ചലച്ചിത്രം എന്താണെന്നറിയാനുള്ള പ്രേക്ഷകന്റെ ആഗ്രഹമാണ് അവനെ തീയറ്ററിലേക്കു എത്തിക്കുന്നത്. പല മോശം സിനിമകളും ചര്‍ച്ചകളുടെ പിന്‍ബലത്തില്‍ തീയറ്ററില്‍ നിന്ന് പണം വാരിയിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റിന്റേതടക്കമുള്ള നാലാംകിട സിനിമകള്‍ കാണാന്‍ പ്രേക്ഷകര്‍ തിക്കിത്തിരക്കിയത് ഇതിനാലാണ്.
അടുത്തകാലത്ത് നിരവധി സിനിമകള്‍ വന്വിജയത്തിലേക്കെത്തിയത് സമൂഹത്തിന്റെ വിവിധ തലത്തില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായാണ്. ചുണ്ടില്‍ നിന്ന് ചെവിയിലേക്കു നീളുന്ന ചര്‍ച്ചകള്‍ക്കുപരി ഇപ്പോള്‍ ഫെയ്സ്ബുക്കു പോലുള്ള മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെയാണ് ജനമനസ്സുകളില്‍ സിനിമ സ്ഥാനം പിടിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ നിരവധി സിനിമകള്‍ ഇത്തരത്തില്‍ ഫെയ്സ്ബുക്ക് ചര്‍ച്ചകള്‍ക്ക് വിധേയമായി. ഏറ്റവുമൊടുവില്‍ ഫെയ്സ്ബുക്കും പത്രമാധ്യമങ്ങളും ചര്‍ച്ച ചെയ്ത് വിജയിപ്പിച്ച ചിത്രമാണ് രഞ്ജിത്ത് സംവിധാനം ചെയ്ത ‘സ്പിരിറ്റ്’. മോഹന്‍ലാല്‍ കള്ളുകുടിച്ചും കുടിക്കാതെയും തകര്‍ത്തഭിനയിച്ച ചിത്രം കള്ളുകുടിക്കെതിരായ സന്ദേശം പ്രചരിപ്പിക്കുന്നതാണെന്ന് ഒരു എംഎല്‍എ നിയമസഭയില്‍ വീറോടെ വാദിച്ചതിന്റെ അടിസ്ഥാനത്തില്‍ സിനിമയെ വിനോദ നികുതികളില്‍ നിന്നൊഴിവാക്കുകയും ചെയ്തു.
കുട്ടിക്കാലത്ത് സ്കൂളില്‍ പഠിക്കുമ്പോള്‍ അധ്യാപകര്‍ മുന്‍കയ്യെടുത്ത് ഒരു ബോധവത്കരണ സിനിമ കാണിക്കാന്‍ കൊണ്ടുപോയ കഥയാണിപ്പോള്‍ ഓര്‍മ്മ വരുന്നത്. ആ സിനിമയെയും വിനോദ നികുതികളില്‍ നിന്ന് സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നതിനാല്‍ കുറച്ചു കാശു മാത്രം കൊടുത്താല്‍ മതിയായിരുന്നു. ‘ക്യാന്‍സറും ലൈംഗിക രോഗങ്ങളു’മെന്നായിരുന്നു സിനിമയുടെ പേര്. നാട്ടിലെ സിനിമാ തീയറ്ററിലേക്ക് മുന്‍കൂട്ടി സീറ്റ് ബുക്കു ചെയ്ത് കുട്ടികളെ അധ്യാപകര്‍ കൊണ്ടു പോയി. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് കാര്യം ബോധ്യപ്പെട്ടത്. ക്യാന്‍സറും ലൈംഗിക രോഗങ്ങളും ഉണ്ടാകുന്നത് എങ്ങനെയെന്ന് പഠിപ്പിക്കുന്ന സിനിമ കുട്ടികള്‍ക്കെന്നല്ല, വലിയവര്‍ക്കു പോലും കാണാന്‍ കൊള്ളാവുന്നതല്ലെന്ന്. സിനിമയിലെ രംഗങ്ങളെക്കുറിച്ച് മുന്കൂട്ടിയറിയാമായിരുന്ന ചില വിരുതന്മാര് തീയറ്ററിലെ ഇക്കിളിരംഗങ്ങളില് രസിച്ച് ശബ്ദങ്ങള്‍ പുറപ്പെടുവിച്ചു കൊണ്ടിരുന്നു. ബോധവത്കരണ സിനിമ കുട്ടികളെ കാണിക്കുന്ന പരിപാടി അവസാനിപ്പിച്ച് അധ്യാപകര്‍ക്ക് കുട്ടികളുമായി തുടക്കത്തില്‍ തന്നെ തീയറ്റര്‍ വിട്ടിറങ്ങേണ്ടി വന്നു. ലൈംഗിക രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനായി നിര്‍മ്മിച്ച സിനിമ നാലാം തരം അശ്ലീല സിനിമയെക്കാള്‍ നിലവാരം കുറഞ്ഞതായിരുന്നു.
‘സ്പിരൈറ്റ്’ന്ന രജ്ഞിത്ത് സിനിമയും മദ്യത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കാനുള്ളതാണ്. എന്നാല്‍ മദ്യപിക്കരുതെന്ന സന്ദേശം ജനങ്ങളിലെത്തിക്കുന്നതില്‍ സ്പിരിറ്റ് പരാജയപ്പെട്ടു എന്നതാണ് സത്യം. ഏതു തരം സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് മദ്യം കഴിക്കാം, അല്ലെങ്കില്‍ കഴിക്കാതിരിക്കാം എന്നതാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. പണവും പ്രശസ്തിയുമുള്ള, നല്ല സാഹചര്യത്തില്‍ ജീവിക്കുന്ന, സിനിമയിലെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന രഘുനന്ദന് എന്ന കഥാപാത്രത്തെപോലുള്ള ജീവിതങ്ങള്‍ക്ക് ദിവസവും മദ്യപിക്കാം. എന്നാല്‍ പ്ലംമ്പര്‍ മണിയെപ്പോലെ കടംകയറി, പട്ടിണിക്കാരനായി ജീവിക്കുന്നയാള്‍ മദ്യപാനിയായാല്‍ മനോരോഗിയാകുമെന്നുമുള്ള സന്ദേശം സിനിമ നല്കുന്നു. ഇവിടെ മദ്യമല്ല, ജീവിത സാഹചര്യങ്ങളാണ് വില്ലനായി വരുന്നത്.
‘സ്പിരിറ്റ്’ സിനിമയുടെ ആദ്യ പകുതിമുഴുവന് മദ്യപാനത്തിന്റെ ആഘോഷമാണ്. മദ്യപാനം കലയാണെന്നും ആഘോഷങ്ങളുടെ അന്തസ് ഉയര്‍ത്തുന്ന പാനീയമാണെന്നുമുള്ള സന്ദേശമാണ് ആദ്യപകുതിയില്‍ സിനിമ സമ്മാനിക്കുന്നത്. പ്രേക്ഷകന് തികഞ്ഞ രസത്തോടെയാണ് ആദ്യപകുതി ആസ്വദിച്ചത്. രഞ്ജിത്തിന്റെ കഥയിലും സംവിധാനത്തിലും പുറത്തു വന്ന സിനിമകളായ ദേവാസുരം, രാവണപ്രഭു, നരസിംഹം, ഉസ്താദ്, ജോണിവാക്കര്‍, ഓര്‍ക്കാപ്പുറത്ത്, ആറാംതമ്പുരാന്, രജപുത്രന്‍, നസ്രാണി… തുടങ്ങിയ സിനിമകളിലെ നായകന്മാരുടെ മദ്യപാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വലിയോരു പ്രേക്ഷക സമൂഹം ഇവിടെയുണ്ട്. ഈ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റുവാങ്ങിയതിനു പിന്നില്‍ ഇത്തരം രംഗങ്ങളുണ്ടാക്കിയ സ്വാധീനവുമുണ്ട്. വൈകിട്ടെന്താ പരിപാടി എന്ന പരസ്യവാചകം എം.ജി.ആര് സ്റ്റെയിലില്‍ പാടി നടന്ന് മദ്യത്തിന്റെ വ്യാപനത്തിന് ജനങ്ങളെ സ്വാധീനിച്ച നടന് മോഹന്‍ലാലിന്റെ മദ്യപാന രംഗങ്ങള്‍ അനുകരിച്ച് നല്ല മദ്യപാനികളായിത്തീര്ന്ന നിരവധി പേരുണ്ട്.
മോഹന്‍ലാലിന്റെ അഭിനയപ്രതിഭ മുഴുവന്‍ പുറത്തു വന്ന ദേവാസുരമെന്ന രഞ്ജിത്ത്-ഐ.വി.ശശി ചിത്രത്തിലെ മദ്യപാനത്തിന്റെ ശൈലി അനുകരിച്ച ചെറുപ്പക്കാരുടെ വലിയ സമൂഹം രൂപപ്പെട്ടിരുന്നു അക്കാലത്ത്. വെട്ടിയെടുത്ത കരിക്കിനുള്ളില്‍ നിന്ന് വെള്ളം ഇത്തിരികളഞ്ഞ ശേഷം അതിനു സമമായി മദ്യം പകര്‍ന്ന്, കരിക്കു കുടിച്ചിരുന്ന ശൈലിയിലുള്ള മദ്യപാനം ജനകീയമായതും ദേവാസുരമെന്ന ചലച്ചിത്രം ഉണ്ടായ ശേഷമാണ്. ജോണിവാക്കറിലും നരസിംഹത്തിലും രാവണപ്രഭുവിലും ഉസ്താദിലുമെല്ലാം ഇതാവര്‍ത്തിക്കുകയും ചെയ്യുന്നു. രഞ്ജിത്തിന്റെ അപൂര്‍വ്വം സിനിമകളിലൊഴികെ, ഭൂരിപക്ഷത്തിലും നായകന് മദ്യത്തെ ആഘോഷത്തോടെ ആസ്വദിക്കുന്നവനാണ്.
നായകനെ ജനകീയവത്കരിക്കാനുള്ള വലിയ ഉപാധിയായും സിനിമയിലെ രംഗങ്ങളെ ഉത്സവവും ഉന്മാദവുമാക്കാനായും ഒരുപാട് സിനിമകളില്‍ മദ്യപാനത്തെ ആഘോഷിച്ച് മഹത്വവത്കരിച്ചിട്ടുള്ള രഞ്ജിത്ത് മലയാളിയെ നന്നാക്കാന്‍ നടത്തുന്ന പുതിയ ഉപദേശപ്രസംഗമാണ് ‘സ്പിരിറ്റ്’ എന്ന സിനിമ. ബോധവത്കരണ സിനിമയാണെങ്കിലും ഡോക്യുമെന്ററിയുടെ സ്വഭാവമുണ്ടെങ്കിലും സിനിമയെന്ന നിലയില്‍ പ്രേക്ഷകന് ഇതിനെ സ്വീകരിക്കുന്നത്, ‘ആദ്യപകുതിയിലെ വെള്ളമടി’യുടെ ആഘോഷംകൊണ്ടാണെന്ന് നിസ്സംശയം പറയാം.
ഇവിടെ രഘുനന്ദനെന്ന മോഹന്‍ലാലിന്റെ കഥാപാത്രം വെള്ളമടിക്കുന്ന ജീനിയസ്സാണ്. ‘ഷോ ദി സ്പിരൈറ്റ്’ന്ന ടിവി പരിപാടിയിലൂടെ അദ്ദേഹം സമൂഹത്തിലെ തിന്മകള്ക്കെതിരെ പ്രതികരിക്കുന്നു. തന്റെ മുന്നില്‍ വരുന്ന ഇരയെ കടിച്ചു തിന്നുന്നു. എന്നാല്‍ പരിപാടി അവതരിപ്പിക്കുമ്പോഴും അദ്ദേഹം മദ്യപിച്ചു കൊണ്ടിരിക്കുന്നു. പല ബ്രാന്റുകളിലുള്ള മദ്യം രഘുനന്ദനന് കഴിക്കുന്ന ദൃശ്യങ്ങളാണ് സിനിമയുടെ ആദ്യപകുതി. യുവകവി കൂടിയായ സുഹൃത്ത് കള്ളുകുടിച്ച് രക്തം ഛര്‍ദിച്ച് മരിക്കുന്നതു കണ്ട രഘുനന്ദനന് മദ്യപാനം നിര്‍ത്തുന്നു. പിന്നീട് അയാള്‍ മറ്റുള്ളവരെ നന്നാക്കാന്‍ ടെലിവിഷനിലൂടെ നടത്തുന്ന ഉപദേശ പ്രസംഗങ്ങളും ഒളികാമറ ഓപ്പറേഷനുമാണ് രണ്ടാം പകുതിയില്‍. വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ.
ഇതൊന്നുമല്ലാത്ത, സമൂഹം നിന്ദിക്കേണ്ട നിരവധി രംഗങ്ങള്‍ ഈ സിനിമയുടെ ഭാഗമാണ്. വിനോദ നികുതി ഒഴിവാക്കി, സിനിമ കാണാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന സര്‍ക്കാര്‍ ഈ രംഗങ്ങളൊക്കെ സമൂഹത്തിന്റെ ഹിതത്തിന് ചേര്‍ന്നതാണോ എന്ന് ചിന്തിക്കണം. രഘുനന്ദന് എന്ന കഥാപാത്രം അന്യന്റെ ഭാര്യയെ കാമത്തോടെ സമീപിക്കുന്ന രംഗങ്ങള്‍ ചിത്രത്തിന്റെ ഭാഗമാണ്. അറുപതു വയസ്സുള്ള മധുവിന്റെ കഥാപാത്രം, ഭാര്യയെ യോഗാ ക്ലാസ്സില്‍ പറഞ്ഞുവിട്ട ശേഷം ഒരു യുവതിയെ വീട്ടില്‍ കൊണ്ടുവന്ന് ഭോഗിക്കാനായി ഗര്‍ഭ നിരോധന ഉറയും വാങ്ങിപ്പോകുന്ന രംഗവും ചിത്രത്തിന്റെ ഭാഗമാണ്. മധുവിന്റെ ക്യാപ്റ്റന്‍ നമ്പ്യാരും മദ്യത്തിനെതിരെ ‘ബോധവത്കരണ പ്രസംഗം’ നടത്തുന്നുണ്ട് സിനിമയില്‍.
രഘുനന്ദന് മദ്യപിക്കാം, ക്യാപ്റ്റന്‍ നമ്പ്യാര്‍ക്ക് മദ്യപിക്കാം, അലക്സിക്ക് മദ്യപിക്കാം, അയാളുടെ ഭാര്യക്ക് മദ്യപിക്കാം… കാരണം അവരെല്ലാം വലിയ നിലയില്‍ കഴിയുന്നവരാണ്. പണമുള്ളവരാണ്. തണുപ്പരിക്കുന്ന വീടുകളില്‍ കഴിയുകയും ചില്ലിട്ട വാഹനങ്ങളില്‍ സഞ്ചരിക്കുകയും ചെയ്യുന്നവരാണ്. അവരെ മദ്യം കൊല്ലില്ല. രോഗികളാക്കില്ല. അവരുടെ മദ്യപാനത്തിന് അന്തസ്സിന്റെ ലൈസന്‍സുണ്ട്. അവരുടെ മദ്യപാനം ചിത്രീകരിച്ചിരിക്കുന്നതും അതേ അന്തസ്സോടു കൂടിയാണ്. എന്നാല്‍ ദരിദ്രനായി ജീവിക്കുന്ന പ്ലംമ്പര്‍ മണിയന്റെ മദ്യപാനം വളരെ വള്‍ഗറായി ചിത്രീകരിക്കുകയും അയാളുടെ ജീവിത സാഹചര്യത്തില്‍ ഒരാള്‍ മദ്യപിച്ചാല്‍ മനോരോഗിയും മറ്റ് രോഗങ്ങള്‍ക്ക് അടിമയായി തീരുമെന്നും പറയുന്നു.
ബാറിലെ ഒഴിച്ചുകൊടുപ്പുകാരന്‍ ഒരു മദ്യപാനിയെ ചൂണ്ടിക്കാട്ടി രഘുനന്ദനോട് പറയുന്ന വാചകമുണ്ട്, “സാറെ… അദ്ദേഹത്തെ കണ്ടോ കഴിഞ്ഞ പത്തു വര്‍ഷങ്ങളായി അദ്ദേഹം എല്ലാ ദിവസവും മദ്യപിക്കുന്നു. ദിവസവും രണ്ട് പെഗ്ഗ്. അദ്ദേഹത്തിന് ഒരു അസുഖവുമില്ല. മദ്യം അദ്ദേഹത്തെ കഴിക്കുന്നില്ല. അദ്ദേഹം മദ്യത്തെയാണ് കഴിക്കുന്നത്…”
മദ്യപാനത്തിനും സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകള്‍ക്കും എതിരു നില്ക്കുന്ന സിനിമയാണ് സ്പിരിറ്റെന്ന വാദത്തെ ഖണ്ഡിക്കാന്‍ നിരവധി ഉദാഹരണങ്ങള്‍ സിനിമയില്‍ നിന്ന് ചൂണ്ടിക്കാട്ടാന്‍ കഴിയും. ഇപ്പോള്‍ വീണ്ടും ഓര്‍മ്മയിലെത്തുന്നത് മുമ്പ് കുട്ടിക്കാലത്ത് സ്കൂളില്‍ നിന്ന് ‘ക്യാന്‍സറും ലൈംഗിക രോഗങ്ങളു’മെന്ന സിനിമ കാണാന്‍ പോയതാണ്. ‘സ്പിരിറ്റ്’ സിനിമ ഫുള്ളായി കാണുന്ന ആരും ഒരു ഫുള്‍ ബോട്ടിലെടുത്ത് അടിച്ച് ഓഫായി കിടന്നു പോകുമെന്ന് ആരോ എഴുതിയിരുന്നത് എത്ര ശരിയാണെന്നു തോന്നി സിനിമ കണ്ടപ്പോള്‍. രഞ്ജിത്തിനും മോഹന്‍ലാലിനും വിനോദനികുതി ഒഴിവാക്കിയ സര്‍ക്കാരിനും നന്ദി.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: