വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ച് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(എഫ്ബിഐ) മുന്‍ ഡയറക്ടര്‍ റോബര്‍ട്ട് മ്യുള്ളർ
അന്വേഷിക്കും. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്നും റഷ്യയും ട്രംപിന്റെ പ്രചാരണടീമും തമ്മില്‍ ബന്ധപ്പെട്ടിരുന്നുവെന്ന ആരോപണം ശക്തമായ ഘട്ടത്തിലായിരുന്നു ആവശ്യം.
പൊതുജനതാത്പര്യം കണക്കിലെടുത്താണ് മുന്‍ എഫ്ബിഐ തലവന്‍ അന്വേഷണ ചുമതല നല്‍കിയതെന്ന് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസന്‍സ്റ്റീന്‍ പറഞ്ഞു. അന്വേഷണ ചുമതലയുണ്ടായിരുന്ന എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിയെ പുറത്താക്കിയ സാഹചര്യത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യം ഡെമോക്രാറ്റുകള്‍ ഉയര്‍ത്തിയിരുന്നു.
ഈ വിഷയം ജനപ്രതിനിധി സഭയുടെ കമ്മിറ്റിയും സെനറ്റ് കമ്മിറ്റിയും ജസ്റ്റീസ് ഡിപ്പാര്‍ട്ട്മെന്റും പരിഗണിച്ചിരുന്നു. റഷ്യന്‍ ഇടപെടലിനെ കുറിച്ച് അന്വേഷിക്കാന്‍ യോഗ്യനായ വ്യക്തി മ്യൂളറാണെന്ന് ഡെമോക്രാറ്റിക് നേതാവ് ചക്ക് സ്കൂമെര് പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ യാതൊരു തരത്തിലുള്ള ഗൂഢാലോചനയും നടത്തിട്ടില്ലെന്ന് അന്വേഷണം തെളിയിക്കുമെന്നും മ്യുള്ളറുടെ നിയമനത്തിന് ശേഷം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: