കൊലപാതക രാഷ്ട്രീയത്തിനെതിരെ ജന മന:സാക്ഷി ഉണരേണ്ട സന്ദര്‍ഭമാണിത്. പയ്യന്നൂരില്‍ ബിജുവിനെ അതിനിഷ്ഠൂരമായി കൊലചെയ്തിട്ട് അഞ്ച് ദിവസങ്ങള്‍ പിന്നിട്ടു. പട്ടാപ്പകല്‍ നടുറോഡില്‍ നിരവധിപേര്‍ കാണ്‍കെ നടന്ന അരുംകൊലയായിരുന്നിട്ടും രണ്ട് പ്രതികളെ മാത്രമേ പിടികൂടിയിട്ടുളളു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരണത്തിന്റെ ഒന്നാംവാര്‍ഷികാഘോഷത്തിന് ഒരാഴ്ച മാത്രം അവശേഷിച്ചിരിക്കെയാണ് പതിമൂന്നാമത്തെ ആര്‍എസ്എസ്/ബിജെപി പ്രവര്ത്തകന് കഴുത്തറുക്കപ്പെട്ടും, ദേഹമാസകലം വെട്ടേറ്റും കൊല്ലപ്പെട്ടതും. ഒട്ടേറെ ത്യാഗം സഹിച്ചും സംയമനം പുലര്‍ത്തിയുമാണ് ബിജെപി കണ്ണൂരില്‍ ശാന്തിയും സമാധാനവും പുന:സ്ഥാപിക്കുവാനുളള യത്നങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണനല്‍കിയിട്ടുളളത്. ഓരോ പ്രവര്‍ത്തകനും കൊല്ലപ്പെടുമ്പോഴും ഇല്ലെങ്കില്‍ നാളെ ഒരു സമാധാനജീവിതം നാട്ടില്‍ സാധ്യമാകുമെന്ന ശുഭപ്രതീക്ഷ ഏവരുടെയും മനസില്‍ ജ്വലിച്ചുനിന്നിരുന്നു. അതിന്റെ പ്രഭകെടുത്തുവാനുളള ബോധപൂര്‍വ്വമായ കരുനീക്കങ്ങള്‍ ചിലര്‍ നടത്തുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം ഇപ്പോള്‍ വെളിച്ചത്തായി. ജീവകാരുണികമായ സഹജീവനത്തിന്റെ ഉദാത്തമൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ഈ സന്ദര്‍ഭങ്ങളില്‍ മനുഷ്യത്വത്തിന്റെ സര്‍ഗ്ഗാത്മക ചിന്തകളാണ് ശിരച്ഛേദം ചെയ്യപ്പെടുന്നത്. അരുതാത്തത് നടക്കുമ്പോള്‍ അരുതേ എന്ന് പറയുവാനുളള ആര്‍ജ്ജവം അധികാരികള്‍ക്ക് ഉണ്ടാവണം. പറഞ്ഞാല്‍ മാത്രം പോര അക്രമം വെച്ചുപൊറുപ്പിക്കില്ലെന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിക്കാനുളള തന്റേടവും നടപടിയും ഉണ്ടാകണം. അക്രമത്തെ പ്രോത്സാഹിപ്പിക്കുംവിധം പ്രകോപനപരമായി പെരുമാറുന്നവരെ കൊടിയുടെ നിറംനോക്കാതെ നേരിടുന്നതിലുളള നിശ്ചയദാര്‍ഢ്യമാണ് സമാധാനത്തിന്റെ താക്കോല്‍. കഴിഞ്ഞ ഫെബ്രുവരി 12നും 14നും നടന്ന സമാധാനചര്‍ച്ചകളില്‍ ആശ്വാസവും സംതൃപ്തിയും കണ്ടെത്തിയവരാണ് നേതാക്കളെല്ലാം. പക്ഷേ അതിന്ശേഷവും രണ്ട് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടു. കൊലവിളിനടത്തുന്ന അക്രമികള്‍ക്ക് വിളയാടാനുളള അവസരങ്ങള്‍ ഉണ്ടാകുതെങ്ങനെയാണ്, ആരാണ് ഇതിന്റെ ഉത്തരവാദികള്‍? ബിജു കൊല്ലപ്പെട്ടപ്പോള്‍ ഫേസ്ബുക്ക് മുഖേനെ അരുംകൊലയെ ആഘോഷമാക്കുന്ന പോസ്റ്ററുകള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത് യാദൃശ്ചികമാണോ? എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു ആഹ്ലാദപ്രകടനത്തിന്റെ വീഡിയോ ക്ലിപ്പിംഗ് ഞാന്‍ ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ്ചെയ്തു. ഇത്തരം പ്രകടനങ്ങള്‍ സമൂഹത്തിന് നല്കുന്ന തെറ്റായ സന്ദേശത്തെ തുറന്ന് കാണിക്കുന്നതിനും, അതിലേക്ക് സിപിഎം നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയെ ക്ഷണിക്കുന്നതിനും വേണ്ടിയായിരുന്നു ആ പോസ്റ്റിംഗ്. ഇരകളുടെ വേദന പങ്കുവെയ്ക്കുകമാത്രമാണ് ഞാന്‍ ചെയ്തത്. സദുദ്ദേശത്തോടെ ഞാന്‍ചെയ്ത പ്രവര്‍ത്തിയെ മുഖ്യമന്ത്രി നിയമസഭയില്‍ തെറ്റായി വ്യാഖ്യാനിച്ചു. എനിക്കെതിരെ കേസെടുത്തു. ആഹ്ലാദപ്രകടനത്തിന്റെ വീഡിയോക്ലിപ്പിംഗ് ഞാനിട്ടത് നിയമവിരുദ്ധമാണെന്നും കുറ്റകരമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരന് തീര്പ്പ്കല്പിച്ച് എന്നെ കുറ്റക്കാരനായി വിധിച്ച സ്ഥിതിക്ക് കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ എസ്.ഐക്ക് മറിച്ചൊന്നും ചെയ്യാനാവില്ല. അന്വേഷണഫലം എന്തായിരിക്കുമെന്ന് വ്യക്തം. അതുകൊണ്ടുതന്നെ എനിക്ക് നീതികിട്ടില്ലെന്ന് ഉറപ്പായി. ഇതെല്ലാം ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് നിഷ്പക്ഷമതികള്‍ തീരുമാനിക്കെട്ടെ. ബിജു വധം ഒറ്റപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേസ് അന്വേഷണം പൂര്‍ത്തിയാകും മുമ്പ് അദ്ദേഹം നിഗമനത്തിലെത്തിയത് ശരിയല്ല. പോലീസും സര്‍ക്കാര്‍ ഭരണയന്ത്രവും പരാജയപ്പെട്ടതുകൊണ്ടാണ് വിലയേറിയ മനുഷ്യജീവനുകള്‍ വീണ്ടും വീണ്ടും കശാപ്പുചെയ്യപ്പെടുന്നത്. കൊലപാതകം തുടര്‍ക്കഥയാകുമ്പോള്‍, ഭരണകര്‍ത്താക്കള്‍ പരാജയപ്പെടുമ്പോള്‍ ഇരകളാകുന്നവര്‍ നീതിതേടി ഗവര്‍ണറെയല്ലാതെ മറ്റാരെയാണ് സമീപിക്കുക. അദ്ദേഹം കാര്യക്ഷമമായി പ്രവര്‍ത്തിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുളളു. സ്വത്തിനും, ജീവനും സംരക്ഷണം നല്കുന്നതില് പോലീസ് പരാജയപ്പെട്ടുവെന്ന് ബോധ്യമായപ്പോള്‍ പട്ടാളത്തിന്റെയോ പാരാമിലിട്ടറി സേനയുടെയോ സംരക്ഷണം ബിജെപി ആവശ്യപ്പെട്ടതില്‍ എന്താണ് തെറ്റ്? ജീവിക്കാനുളള അവകാശം നേടിയെടുക്കാനാണ് ബിജെപി ശ്രമിച്ചത്. പോലീസിന്റെ പരാജയം ഏറ്റുപറയേണ്ടതിനുപകരം സൈന്യത്തെ ശകാരിക്കാനാണ് മുഖ്യമന്ത്രി നിയമസഭയില്‍ ശ്രമിച്ചത്. നിരപരാധികളെ വെടിവെച്ച് കൊല്ലുന്നവരെന്നും മറ്റും ആക്ഷേപിച്ച് സൈന്യത്തിന്റെ മനോവീര്യം കെടുത്തുന്ന നടപടി ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. കണ്ണൂരില്‍ സമാധാനവും ശാന്തിയും ഉണ്ടാകണം. സമാധാനചര്‍ച്ചകള്‍ അര്‍ത്ഥപൂര്‍ണ്ണമാവണം. കൊലപാതകരാഷ്ട്രീയം ഒന്നിനും പരിഹാരമല്ല. ഈ തിരിച്ചറിവാണ് കണ്ണൂരിനെ നയിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: