ചിലര്‍ പറയാറുണ്ട്, ഞങ്ങളുടെ അച്ഛനപ്പൂപ്പന്മാരായിട്ട് തുടര്‍ന്നുവന്ന ആചാരമാണ് ഞാനും തുടരുന്നത്. അപ്പൂപ്പന് കോഴിയെ വെട്ടിയും ചാരായം നേദിച്ചും പൂജ നടത്താറുണ്ടായിരുന്നു. അതുകൊണ്ട് ഞാനും ചെയ്യുന്നു. അച്ഛന് കമ്യൂണിസ്റ്റുകാരനായിരുന്നു. അതിനാല്‍ ഞാനും കമ്യൂണിസ്റ്റുകാരനാണ്. ഇത്തരത്തില്‍ അന്ധമായ പിന്തുടര്ച്ച. ഇതു ശരിയാണോ? ഭാഗവതത്തില്‍ ഇതേക്കുറിച്ച് ഭഗവാന് കാണിച്ചുതന്ന മാര്‍ഗമെന്താണ്.
വിശ്വാസത്തില്‍ അടിയുറച്ച് മനസ്സ് ഭക്തിയില്‍ രൂഢമൂലമാകുമ്പോള്‍ ജ്ഞാനത്തിനുള്ള വഴിതുറക്കപ്പെടും. എന്നാല്‍ ഈ ജ്ഞാനത്തിലൂടെ അകക്കണ്‍ വീക്ഷണം വരുമ്പോഴാണ് മോക്ഷമാര്ഗത്തിലേക്കെത്തുന്നത്.
ശ്രീകൃഷ്ണഭഗവാനോട് ഗോപിമാരുടെ പ്രേമം അന്ധമായിരുന്നു. എന്നാല്‍ പടിപടിയായി ഭഗവാന് അവരെ ജ്ഞാനമാര്ഗത്തിലേക്കെത്തിച്ചു. എന്നാല്‍ ആചാരത്തിന്റെ പേരില്‍ ചെയ്യുന്ന കര്‍മങ്ങള്‍ ശരിയോ തെറ്റോ എന്ന് വിലയിരുത്തണമെന്നായിരുന്നു ഭഗവാന്റെ നിലപാട്.
ഒരിക്കല്‍ ഗോപന്മാരെല്ലാരും ചേര്‍ന്ന് ഇന്ദ്രയാഗം നടത്താനുള്ള ഉദ്യമത്തിലായിരുന്നു. സര്വകര്മങ്ങള്ക്കും സാക്ഷീഭൂതനായി വസിക്കുന്ന ഭഗവാന് ഇതൊക്കെ കണ്ടെങ്കിലും അറിയാത്ത മട്ടിലിരുന്നു.
”തദഭിജ്ഞോളപി ഭഗവാന് സര്‍വാത്മാ സര്വദര്ശനഃ
പ്രശ്രയാവനതോപൃഛദ് വൃദ്ധാന്‍
നന്ദപുരോഗമാന്‍”
സര്‍വത്തിലും ആത്മാവായി വര്‍ത്തിക്കുന്നവനും എല്ലാം കാണുന്നവനുമായ ഭഗവാന് ഇതെല്ലാം അറിയുന്നവനെങ്കിലും വിനയാന്വിതനായി നന്ദാദികളായ
ഗോപവൃദ്ധന്മാരോടന്വേഷിച്ചു.
”കത്ഥ്യതാം മേ പിതഃ കോളയം
സംഭ്രമോ വ ഉപാഗതഃ
കിം ഫലം കസ്യചോദ്ദേശ്യഃ കേന വാ സാധ്യതേ മഖഃ”
അച്ഛാ, ഇവിടുത്തെ ഈ ഒരുക്കങ്ങളൊക്കെയെന്താണ്? എന്തിനുള്ളതാണ്? ഇതിന്റെ ഫലമെന്താണ്? ആരെ പ്രീതിപ്പെടുത്താനാണിത്? ആരാണിത് ചെയ്യുക? എല്ലാ കാര്യങ്ങളും എനിക്ക് പറഞ്ഞുതന്നാലും.
ഇന്ദ്രനെ ഉദ്ദേശിച്ചുള്ള ഇന്ദ്രയാഗമാണ് ഇവിടെ നടത്താന്‍ ഭാവിക്കുന്നതെന്ന് നന്ദഗോപന് മറുപടി നല്കി. എല്ലാവര്ക്കും മഴ നല്കുന്ന ദേവനാണ് ഇന്ദ്രന്. ആ ദേവന് വര്‍ഷിക്കുന്ന ജലംകൊണ്ടാണല്ലോ നമ്മുടെ സസ്യസമ്പത്തുകള്‍ വര്‍ധിക്കുന്നത്. ആ ദേവന്റെ കൃപയാല്‍ ലഭിക്കുന്ന സമ്പത്തുപയോഗിച്ച് നാം ആ ദേവേന്ദ്രനെത്തന്നെ പൂജിക്കുകയാണ്. പാരമ്പര്യാഗതം ധര്‍മമാണിത്. മറ്റു ഗോപവൃദ്ധരും ഇതു ശരിവച്ചു.
ഇന്ദ്രനാണ് മഴ പെയ്യിക്കുന്നതെന്നതിനോട് കൃഷ്ണന് യോജിപ്പില്ല. ഭഗവാന് പറഞ്ഞു.
”കര്‍മണാ ജായതേ ജന്തുഃ കര്‍മണൈവ പ്രലീയതേ
സുഖം ദുഃഖം ഭയം ക്ഷേമം കര്മണൈവാഭിപദ്യതേ.”
ഓരോരുത്തരും അവരവരുടെ കര്മഫലമായല്ലേ ജന്മമെടുക്കുന്നത്. അതത് ജന്മത്തിലെ കര്‍മത്തിന്റെ തുടര്‍ച്ചയായി മറ്റൊരു കര്മത്തിലേക്ക് ലയിച്ചുചേരുന്നു.
കര്മഫലമായിത്തന്നെയാണ് സുഖം, ദുഃഖം, ഭയം, ക്ഷേമം ഇവയെല്ലാമുണ്ടാകുന്നത്. ഇവിടെ ഇന്ദ്രന്റെ സ്ഥാനമെന്താണുള്ളത്. ഈശ്വരന്പോലും കര്മത്തിനനുസൃതമായാണ് ഫലം നല്‍കുന്നത്. പിന്നെയാണോ ഇന്ദ്രന്?
”സ്വഭാവതന്ത്രോഹി ജനഃ
സ്വഭാവമനുവര്‍ത്തതേ
സ്വഭാവസ്ഥമിദം സര്‍വം
സദേവസുരമാനുഷം”
കര്‍മങ്ങളെല്ലാം സ്വഭാവത്തിനനുസരിച്ചാണ് ചെയ്യുന്നത്. അതിനാല്‍ എല്ലാവരെയും നിയന്ത്രിക്കുന്നത് സ്വഭാവമാണ്.
ഇനി ദേവപൂജയെ കര്മമായിക്കണക്കാക്കിയാല് നമ്മുടെ കര്‍മത്തെ സഹായിക്കുന്ന ദേവനെയാണ് പൂജിക്കേണ്ടത്.
നമുക്ക് പട്ടണങ്ങളും ദേശങ്ങളുമൊന്നുമില്ല. വീടുകളുമില്ല. നമ്മളെന്നും വനങ്ങളിലും ശൈലങ്ങളിലും ജീവിക്കുന്നവരാണ്. നമുക്കും നമ്മുടെ പശുക്കള്‍ക്കും വേണ്ട ആഹാരമെല്ലാം തരുന്നത് പര്‍വതമാണ്. അതിനാല്‍ നാം പൂജ നടത്തുന്നെങ്കില്‍ അത് ഗോവര്‍ധന പര്‍വതത്തെ ഉദ്ദേശിച്ചായിരിക്കുന്നതാണ് ഉചിതമെന്ന് എനിക്ക് തോന്നുന്നു.
”ഏതന്മമ മതം താത, ക്രിയതാം യദി രോചതേ
അയം ഗോബ്രാഹ്മണാദ്രീണാം മഹ്യം ച ദയിതോ മഖഃ”
ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായമാണ്. പിതാക്കന്മാരുംഗുരുക്കന്മാരുമായ നിങ്ങള്‍ക്കെല്ലാം സമ്മതമാണെങ്കില്‍ നമുക്ക് ശ്രദ്ധാഭക്തികളോടെ ഗോവര്‍ധന പൂജ നടത്താം.
ഭഗവത് പ്രോക്തമായ ആ വാക്കുകളെ എല്ലാവരും സ്വീകരിച്ചു. പരമ്പരയാ നടന്നുവന്ന കര്‍മവും ആചാരങ്ങളും യുക്തിക്കു നിരക്കുന്നതല്ലെങ്കില്‍ യുക്തമായ പരിവര്‍ത്തനങ്ങള്‍ സ്വീകരിക്കണമെന്ന് ഭഗവാന് ശ്രീകൃഷ്ണന്, സ്വന്തം തീരുമാനങ്ങളും കര്‍മങ്ങളും വഴി തെളിയിച്ചു. അച്ഛനും മുത്തച്ഛനും തെറ്റായ പ്രവര്‍ത്തനങ്ങളിലായിരുന്നെന്ന് തിരിച്ചറിഞ്ഞാല്‍ തെറ്റുതിരുത്തിയുള്ള കര്‍മങ്ങളായിരിക്കണം നാം സ്വീകരിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: