മലയാളിയുടെ വൃത്തി എവിടെ പോയി. വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിലേക്ക് വരുന്ന ഞങ്ങളെ പോലുള്ള മറുനാടന്‍ മലയാളികള്‍ക്ക് പണ്ട് കേരളത്തിന്റെ വൃത്തിയെക്കുറിച്ച് അഭിമാനമായിരുന്നു. എന്നാല്‍ ഇന്ന് അപമാനമാകുകയാണ്. വിദ്യാഭ്യാസമുള്ള ജനതയാണ് കേരനാടിനെ കോളറനാടാക്കിയത്. പല പകര്‍ച്ചവ്യാധികളുടെ പ്രഭവകേന്ദ്രം ഇന്ന് നമ്മുടെ കൊച്ചുകേരളമാണ്.
അടുത്തിടെ നാട്ടില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച അപരിഷ്കൃത സമൂഹത്തില്‍ പോലും കാണാത്തതാണ്. അരൂര്‍ ക്ഷേത്രത്തിന് സമീപം ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കക്കൂസ് മാലന്യം ഒഴുക്കിയിരിക്കുന്നു. കക്കൂസ് മാലിന്യം ശേഖരിച്ച ശേഷം പുലര്‍ച്ചേ പൊതുസ്ഥലത്ത് തളളുകയാണത്ര പതിവ്. മാലന്യം ശേഖരിക്കാന്‍ ആയിരക്കണക്കിന് രൂപ വാങ്ങുന്ന കരാറുകാരനാണ് ഈ ഹീനപ്രവൃത്തി ചെയ്യുന്നത്. ഇത് അരൂരില്‍ മാത്രമല്ല, കേരളത്തിലൊട്ടാകെ നടക്കുന്നുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.
വളരെ വര്‍ഷങ്ങളായി ചെന്നൈയില്‍ തമസിച്ചിട്ടും ഇത്തരമൊരു കാഴ്ച കാണാനിട വന്നിട്ടില്ല. അവിടെ ചേരിയും പരിസരവും പലപ്പോഴും വൃത്തിഹീനമാണെങ്കിലും പൊതുസ്ഥലത്ത് കക്കൂസ്മാലിന്യം തള്ളാറില്ല. വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മറ്റാരെക്കാളും മുമ്പിലാണെന്ന് ഊറ്റം കൊള്ളുന്ന മലയാളി വല്ലപ്പോഴും മറ്റു സംസ്ഥാനങ്ങളില്‍ പോയി താമസിക്കണം. തെരുവില്‍ മാലിന്യം തള്ളുന്നതിലാകും ഇനി നാം മുമ്പന്തിയിലെത്തുക.
രമണി എസ്. ആര്
അരൂര്‍, ചേര്‍ത്തല
പ്രതികരിക്കാൻ ഇവിടെ എഴുതുക: