പൊന്‍കുന്നം: അയല്ക്കാരന് തന്റെ പുരയിടത്തില്‍ കുഴിച്ചുമൂടിയ കക്കൂസ് മാലിന്യം അയല്‍വാസിയുടെ കിണര്‍ വെള്ളം ഉപയോഗശൂന്യമാക്കി.
എല്‍ഐസി ജീവനക്കാരനായ ഇരുപതാംമൈല്‍ വിക്രംനഗറില്‍ വാളിപ്ലാക്കല്‍ ഐസ് രാജുവിന്റെ വീട്ടുപടിക്കലെ കിണറ്റിലേക്കാണ് മാലിന്യം ഒലിച്ചിറങ്ങിയത്.
രണ്ടാഴ്ച മുമ്പ് അയല്‍വാസി കക്കൂസ് നിറഞ്ഞതിനാല്‍ അതിലെ മാലിന്യം മുഴുവന്‍ ഉപയോഗിക്കാത്ത കിണറ്റില്‍ നിക്ഷേപിച്ച് പച്ച മണ്ണിട്ടു മൂടുകയായിരുന്നു. അടുത്തയിടെ പെയ്ത ശക്തമായ മഴയില്‍ കിണറ്റില്‍ നിന്ന് ഉറവയായിട്ടാണ് അടുത്തുള്ള കിണറ്റിലേക്ക് മാലിന്യം ഒലിച്ചിറങ്ങിയത്.
കിണറിനകത്ത് ഒലിച്ചിറങ്ങിയ മാലിന്യം പരിസരത്തും ദുര്‍ഗന്ധം പരത്തി കൊണ്ടിരിക്കുന്നതിനാല്‍ സമീപവാസികളും ബുദ്ധിമുട്ടിലായി.
രാജുവിന്റെ പരാതിയെത്തുടര്‍ന്ന് ചിറക്കടവ് പഞ്ചായത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. കിണറില്‍ മാലിന്യം ഒഴുകിയെത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഐസ് രാജു ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: