കോഴിക്കോട്: ഒരു വര്‍ഷത്തോളമായി വെള്ളിമാടുകുന്ന് ഷോര്‍ട്ട്സ്റ്റേ ഹോമിലെ അന്തേവാസിയായിരുന്ന ജുതുക ഝാന്‍സി എന്ന യുവതി സഹോദരനൊപ്പം ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിലെ രാമചന്ദ്രപുരം മുച്ചുമില്ലിയിലെ വീട്ടിലേക്ക് യാത്രയായി. വെള്ളിമാടുകുന്ന് ഷോര്‍ട്ട്സ്റ്റേ ഹോമില്‍നിന്ന് ഒരു അന്തേവാസി ആദ്യമായി വീട്ടിലേക്ക് മടങ്ങുന്ന ചടങ്ങ് ലളിതമല്ലെങ്കിലും വികാര നിര്‍ഭരമായിരുന്നു. സബ്ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ആര്.എല്‍. ബൈജു ഉദ്ഘാടനം ചെയ്തു.
നേരത്തെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു ഝാന്‍സി എന്ന് ബന്ധുക്കള്‍ പറഞ്ഞു. അവളെ ദത്തെടുത്തിരുന്ന ലക്ഷ്മണ റാവു പിന്നീട് മാതാപിതാക്കളുടെ അടുത്ത് തിരിച്ചുകൊണ്ടാക്കി. ഏതാനും ദിവസം കഴിഞ്ഞ് അവള് വീട്ടിലാരെയും അറിയിക്കാതെ നാടുവിടുകയായിരുന്നുവെന്നാണ് ആന്ധ്ര പൊലീസില്‍ നല്കിയ വിവരം. 2016 ജൂലൈ മൂന്നിനാണ് കോഴിക്കോട് നഗരത്തില്‍നിന്ന് വനിതാ പൊലീസ് ഝാന്‍സിയെ കണ്ടെത്തുന്നത്. അന്ന് 23 വയസ്സായിരുന്നു പ്രായം. മാനസിക പ്രശ്നം കാണിച്ചപ്പോള്‍ കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ ചികിത്സയില്‍ രോഗം ഭേദമായി വന്നു.
സാമൂഹിക പ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മുന്‍ ഉദ്യോഗസ്ഥനുമായ എം. ശിവന്റെ സഹായത്തോടെ ഝാന്‍സിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞതാണ് വഴിത്തിരിവായത്. ശിവന് ഈസ്റ്റ് ഗോദാവരിയിലെ പൊലീസുമായി ബന്ധപ്പെട്ട് ബന്ധുക്കളുമായി സംസാരിച്ചു.
അവര്‍ ഝാന്‍സിയെ സ്വീകരിക്കാന്‍ തായറായി. സഹോദരന്റെ ഭാര്യയുമായി സംസാരിച്ചപ്പോഴാണ് ഝാന്‍സിയുടെ ചുണ്ടില്‍ ചിരി തിരിച്ചുവന്നത്. സഹോദരന് ലോകേഷ്, പഞ്ചായത്തംഗം കോലമൂരി ശിവാജി എന്നിവരടക്കം അഞ്ചുപേരാണ് ഝാന്‍സിയെ കൊണ്ടുപോവാനെത്തിയത്. വ്യാഴാഴ്ച വൈകീട്ടത്തെ ചെന്നൈ മെയിലില്‍ ഝാന്‍സി ഇവര്‍ക്കൊപ്പം മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: