ആഗോള ഫുട്ബോള്‍ സംഘടന ഫിഫയുടെ കാര്‍ക്കശ്യവും കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലിന്റെ ശാഠ്യവും ഫലിച്ചു. ‘തീര്‍ത്തു തീര്‍ത്തില്ല’ എന്ന മട്ടില്‍ മുന്നേറിയ നിര്‍മാണ പ്രവൃത്തികളില്‍ ഫിഫയ്ക്ക് സംതൃപ്തി.
ഒക്ടോബര്‍ ആറിനു തുടങ്ങുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് ഡിയിലെ അഞ്ച്, സിയിലെ ഒന്ന്, പ്രീ ക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ മത്സരങ്ങളുള്‍പ്പെടെ എട്ടു കളികള്‍ക്ക് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. വേദി പരിശോധിച്ച് ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സെപ്പി വ്യാഴാഴ്ച തീരുമാനം പ്രഖ്യാപിച്ചതോടെ ആശങ്കകളുടെ കാര്‍മേഘങ്ങളും നീങ്ങി. എന്നാല്‍, യഥാര്‍ത്ഥ പരീക്ഷണം ഇവിടെ തുടങ്ങുന്നു.
എല്ലാ പ്രവൃത്തിയും തീര്‍ത്തിട്ടല്ല അനുമതി. സമയത്തിന് തീര്‍ക്കുമെന്ന സംഘാടകരുടെ ഉറപ്പിലും അവരോടുള്ള വിശ്വാസത്തിലുമാണ് തീരുമാനം. ജൂലൈ എഴിന് ന്യൂദല്‍ഹിയില്‍ ടീമുകളുടെ ഗ്രൂപ്പ് നറുക്കെടുപ്പ് പൂര്‍ത്തിയാകുന്നതിന്റെ പിറ്റേന്ന് മൈതാനങ്ങളടക്കം ഫിഫയ്ക്ക് കൈമാറണം. അതിന് ഇതുവരെ ചെയ്ത മെല്ലെപ്പോക്ക് മതിയാകില്ല. ഫിഫയെ പോലൊരു രാജ്യാന്തര സംഘടന ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വങ്ങള്‍ അര്‍ഹിച്ച ഗൗരവത്തോടെ ഏറ്റെടുക്കണം.
ഒരു ഉത്തരവാദിത്വം ഏല്‍പ്പിച്ചാല്‍ സമയബന്ധിതമായി വിലയിരുത്തി നടപടിയെടുക്കുന്ന രീതിയാണ് ഫിഫയുടേത്. അതില്‍ വീഴ്ച വരുത്തിയാല്‍ പിന്നെ മാപ്പില്ല. പക്ഷേ, നാം കണ്ടു ശീലിച്ചതും ചെയ്തതുമെല്ലാം നേരെ മറിച്ച്. ഒരു ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപിച്ചാല്‍ അവസാന നിമിഷം വരെ വെറുതെയിരുന്ന് ഒരുക്കങ്ങളായില്ലെന്നു പറയുന്ന രീതി. ഈ ലോകകപ്പ് പ്രഖ്യാപനത്തിനു ശേഷവും അതുതന്നെയാണ് കണ്ടത്. രണ്ട് മുഖ്യമന്ത്രിമാര്‍ നേരിട്ട് യോഗം വിളിച്ചിട്ടു പോലും ഇതൊക്കെ ഞങ്ങള്‍ എത്ര കണ്ടിരിക്കുന്നുവെന്ന മട്ടിലായിരുന്നു പലരും. അതിനുള്ള വിലയാണ് ലോകകപ്പ് നഷ്ടപ്പെടുന്ന തരത്തില്‍ കാര്യങ്ങളെത്തിച്ചതും.
ഇന്ന് പ്രഖ്യാപിച്ച് നാളെ നടത്തിക്കോളൂയെന്ന സമീപനത്തോടെയല്ല അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യയ്ക്ക് അനുവദിച്ചത്. ‘ഉറങ്ങുന്ന സിംഹമാണ്’ ഇന്ത്യയെന്ന മുന്‍ ഫിഫ പ്രസിഡന്റ് സെപ്പ് ബ്ലാറ്ററുടെ കാഴ്ചപ്പാടാണ് ഈ മാമാങ്കം ഇന്ത്യയിലെത്തിച്ചത്. 2013 ഡിസംബറില്‍ ചേര്‍ന്ന ഫിഫ യോഗം 2017 ലോകകപ്പ് വേദിയായി ഇന്ത്യയെ പ്രഖ്യാപിച്ചു. അതിനു ദിവസങ്ങള്‍ക്കുശേഷം അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഇതു മുന്നില്‍ക്കണ്ട് ഒരുങ്ങാന്‍ നിര്‍ദേശം നല്കി. വേദിയാകണമെന്ന കാഴ്ചപ്പാടോടെ പല സംസ്ഥാനങ്ങളും സജീവമായി രംഗത്തെത്തിയിട്ടും കേരളം പതിവുപോലെ മടിച്ചുനിന്നു.
2014 ഫെബ്രുവരിയില്‍ ഫിഫ സംഘം കൊച്ചിയിലെ സൗകര്യങ്ങള്‍ പരിശോധിക്കാന്‍ എത്തിയിട്ടും ആരും അനങ്ങിയില്ല. 2015 ഏപ്രിലില്‍ കലൂര്‍ സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎയുമായി ഫിഫ കരാറിലുമെത്തി. അതേവര്‍ഷം ഒക്ടോബറില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ 12.5 കോടി രൂപ നല്കി. പ്രവൃത്തികളെല്ലാം പൂര്‍ത്തിയാക്കി 2017 ജനുവരിയില്‍ സ്റ്റേഡിയം കൈമാറണമെന്ന് ഫിഫയുടെ നിര്‍ദേശമെത്തിയത് 2015 ഡിസംബറില്‍.
എന്നിട്ടും ആരുമിത് ഗൗരവത്തോടെയെടുത്തില്ല. അതിനിടെ, സംസ്ഥാനത്ത് ഭരണമാറ്റമുണ്ടായി. ജിസിഡിഎയ്ക്ക് പുതിയ ചെയര്മാന് എത്താന്‍ വൈകിയത് ചില പ്രവൃത്തികള്‍ വൈകിപ്പിച്ചു. 2016 ഒക്ടോബറില്‍ കൊച്ചി, കൊല്‍ക്കത്ത, ഗോവ, ഗുവാഹത്തി, ദല്‍ഹി, മുംബൈ നഗരങ്ങളെ വേദികളായി പ്രഖ്യാപിച്ചു. അവിടങ്ങളില്‍ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍, ഇവിടെ കാര്യങ്ങള്‍ പഴയതുപോലെ തന്നെ. ജനുവരിയില്‍ സ്റ്റേഡിയം കൈമാറാനായില്ലെന്നതു പോകട്ടെ, പ്രവൃത്തി എന്നു തീര്‍ക്കുമെന്ന് ഉറപ്പു നല്‍കാനും ഉത്തരവാദിത്വപ്പെട്ടവര്ക്കായില്ല. മാര്‍ച്ചില്‍ ഫിഫ അന്ത്യശാസനം നല്‍കിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോകുന്നുവെന്ന് എല്ലാവരും തിരിച്ചറിഞ്ഞത്. പിന്നീട് നടപടികള്‍ക്ക് അതിവേഗം. ഇതിനിടെ രണ്ടു തവണ കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ നേരിട്ടെത്തി പ്രവൃത്തി വിലയിരുത്തി. മന്ത്രിയുടെ സന്ദര്‍ശനം ചലനം സൃഷ്ടിച്ചുവെന്നതും വാസ്തവം.
ഇനി ജൂലായ് ഒന്നിനാണ് അടുത്ത പരിശോധന. അതിനു മുന്‍പ് എല്ലാ പ്രവൃത്തിയും തീര്‍ക്കണം. കാലവര്‍ഷം ഭീഷണിയായി മുന്നിലുണ്ട്. ഇപ്പോള്‍ കാണിക്കുന്ന ഊര്‍ജസ്വലത നേരത്തെ പുറത്തെടുത്തിരുന്നുവെങ്കില്‍ ഇങ്ങനെയൊരു പ്രതിസന്ധിയുണ്ടാകുമായിരുന്നില്ല. കലൂര്‍ സ്റ്റേഡിയത്തില്‍ അവസാനഘട്ട പ്രവൃത്തികളേ ബാക്കിയുള്ളൂവെങ്കിലും പരിശീലന മൈതാനങ്ങളുടെ സ്ഥിതി അതല്ല. മഹാരാജാസ് കോളേജ് മൈതാനം, ഫോര്‍ട്ട്കൊച്ചിയിലെ വെളി, പരേഡ് മൈതാനങ്ങളില്‍ പുല്ല് പിടിപ്പിക്കല്‍ പ്രവൃത്തി പാതിവഴിയിലേ എത്തിയിട്ടുള്ളു. പനമ്പിള്ളി സ്കൂള്‍ മൈതാനത്ത് മാത്രമാണ് പുല്ല് പിടിപ്പിച്ചത്. എന്നാല്‍, കളിക്കാര്‍ക്കുള്ള മുറി, ശുചിമുറികള്‍ എന്നിവയുടെ കാര്യത്തില്‍ എല്ലാ മൈതാനങ്ങളും പിന്നിലാണ്.
രാജ്യത്തെ മറ്റു വേദികള്‍ സജ്ജമാക്കിയ രീതി കണ്ടാല്‍ മാത്രം മതി കേരളം നാണംകെടാന്‍. ഗുവാഹത്തി പോലുള്ള ചെറിയ നഗരം ഇതിനായി കൈയ്മെയ് മറന്ന് പ്രവര്‍ത്തിച്ചു. കൊല്‍ക്കത്തക്കാര്‍ വിഖ്യാതമായ സാള്‍ട്ട്ലേക്ക് സ്റ്റേഡിയം പുനര്‍നിര്‍മിച്ചു. അതിനായി ഐഎസ്എല്ലിന്റെ പണക്കൊഴുപ്പ് പോലും വേണ്ടെന്നു വച്ചു. ഗോവയും മുംബൈയും ദല്‍ഹിയുമെല്ലാം തലയുയര്‍ത്തി നിന്നപ്പോള്‍, കായിക വീര്യത്തിന്റെ പേരില്‍ എന്നും അഭിമാനിച്ചിരുന്ന കേരളം തലതാഴ്ത്തി. അലസതയും അലംഭാവവും വെടിഞ്ഞ് സര്‍വസജ്ജരായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഭൂതകാലത്തിന്റെ പ്രൗഢി തുണയ്ക്കില്ല. ഭാവി തലമുറയോട് കണക്കു പറയേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: