കേരളത്തിലെ പ്രൊഫഷണല്‍ സ്വാശ്രയ വിദ്യാഭ്യാസ മേഖല എന്നും സംഘര്‍ഷഭരിതം മാത്രമല്ല വിവാദവിഷയവുമാണ്. യുവതലമുറ ഹ്യുമാനിറ്റീസ് ഉപേക്ഷിച്ച് എഞ്ചിനീയറിംഗിലേക്കും മെഡിസിനിലേക്കും തിരിഞ്ഞപ്പോള്‍ ഇവിടെനിന്നുള്ള വിദ്യാര്‍ത്ഥികളുടെ കുത്തൊഴുക്ക് തടയാന്‍ കേരളത്തിലും തലങ്ങും വിലങ്ങും പ്രൊഫഷണല്‍ കോളേജുകള്‍ കൂണുപോലെ മുളക്കുകയായിരുന്നു. ഇവയുടെ ഗുണനിലവാരമോ വിദ്യാഭ്യാസ നിലവാരമോ ഒരിക്കലുംചര്ച്ച ചെയ്യപ്പെടാതിരുന്നത് മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ എഞ്ചിനീയറിംഗിനാണ്, അല്ലെങ്കില്‍ മെഡിസിനാണ് പഠിക്കുന്നത് എന്ന പൊങ്ങച്ച സംസ്കാരത്തിനടിമകളായതിനാലാണ്.
ഇപ്പോള്‍ വിജയശതമാനം കുറഞ്ഞ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ അടച്ചുപൂട്ടണമെന്നും അടച്ചുപൂട്ടുന്ന സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ മറ്റ് കോളേജുകളിലേക്ക് മാറ്റണമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിരിക്കുകയാണ്. നാല്പത് ശതമാനത്തില്‍ കുറഞ്ഞ വിജയശതമാനമുള്ള സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജാണ് അടച്ചുപൂട്ടാന്‍ കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം തകര്‍ന്നുവെന്നും കോടതി പ്രസ്താവിച്ചു. പുതിയ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് എന്‍ഒസി കൊടുക്കുന്നതും ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. ഈ കോളേജുകളും 2008 മുതല്‍ 2011 വരെയുള്ള വിജയശതമാനം പരിശോധിച്ച് അത് കുറവാണെന്ന് ഉറപ്പുവരുത്തിയശേഷമാണ് കോടതി സര്‍ക്കാര്‍ ഇതില്‍ നടപടിയെടുക്കണമെന്നും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ പരീക്ഷാഫലങ്ങള്‍ സര്‍വകലാശാലകള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഗുണനിലവാരം നോക്കി സ്ഥാപനങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികളെയും രക്ഷിതാക്കളെയും ഇത് സഹായിക്കും. നിലവാരമില്ലാത്ത കോളേജുകള്‍ പെരുകുന്നതാണ് വിദ്യാഭ്യാസ നിലവാരത്തകര്‍ച്ചക്ക് കാരണമെന്നാണ് കോടതി വിലയിരുത്തല്‍. പാസാകാനുള്ള വിജയശതമാനം 50 ആക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. സ്വാശ്രയ മേഖല ഇന്ന് പണം കൊയ്യാനുള്ള ഉപാധിയായി മാറിയപ്പോള്‍ സ്വാശ്രയ കോളേജുകളിലെ അധ്യാപകനിലവാരവും താഴ്ന്നു. യോഗ്യതയില്ലാത്തവര്‍ പ്രിന്‍സിപ്പല്‍മാരായും സയന്‍സ് എംടെക് ഡിഗ്രി ഇല്ലാത്ത അധ്യാപകരായും മാറിയെന്ന് മാത്രമല്ല സയന്‍സ് ബിരുദധാരി എഞ്ചിനീയറിംഗ് കോളേജില്‍ പ്രൊഫസറാകുന്നതും കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ കീഴില്‍ ഫാക്കല്‍റ്റി മെമ്പര്‍മാരെ ഷെയര്‍ ചെയ്യുന്നതായും യോഗ്യതയില്ലാത്ത അധ്യാപകരെ ദിവസവേതന വ്യവസ്ഥയില്‍ നിയമിക്കുന്ന സ്ഥാപനങ്ങളുണ്ടെന്നും എഞ്ചിനീയറിംഗ് കോളേജുകളിലെ നിലവാരം സംബന്ധിച്ച പഠനം നടത്താന്‍ നിയോഗിച്ച വിദഗ്ധസമിതി കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി നിര്‍ദ്ദേശം. അധ്യാപകരുടെയും ജീവനക്കാരുടെയും കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സമിതി കണ്ടെത്തി. സ്വാശ്രയ മേഖല എല്ലാ അക്കാദമി വര്‍ഷം തുടങ്ങുമ്പോഴും പ്രക്ഷുബ്ധമാകുന്നത് ഈ മേഖലയിലെ കച്ചവടക്കണ്ണിന്റെ തെളിവാണ്. വിദ്യാഭ്യാസ വകുപ്പിന്റെ നിക്ഷിപ്ത താല്പര്യങ്ങള് കേരളത്തിലുണ്ടാക്കുന്ന കോളിളക്കത്തിന് ദൃക്സാക്ഷികളായ ജനങ്ങള്‍ക്ക് രാഷ്ട്രീയ അതിപ്രസരവും അക്കാദമിക നിലവാരത്തകര്‍ച്ചക്ക് കാരണമാണെന്നറിയാം.
തങ്ങളുടെ കുട്ടികള്‍ അഭിരുചിയില്ലെങ്കിലും പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടണമെന്ന രക്ഷിതാക്കളുടെ അത്യാര്‍ത്തി മുതലെടുത്താണ് സ്വാശ്രയ ലോബി പ്രവര്‍ത്തിക്കുന്നത്. കോളേജുകള്‍ക്കും ഭൂരിപക്ഷ-ന്യൂനപക്ഷ സ്റ്റാറ്റസ് നല്‍കുന്നതും വിഷയത്തില്‍ ജാതി-മത-രാഷ്ട്രീയം കലരാന്‍ ഇടയാക്കുന്നു. സംസ്ഥാനത്തുള്ള 134 എഞ്ചിനീയറിംഗ് കോളേജുകളില്‍ 30,000 സീറ്റുകളുണ്ട്. റഗുലര്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് മാത്രം ഇവ നിറയുകയില്ല. അതായിരിക്കാം പ്ലസ് ടു കഴിഞ്ഞ കുട്ടികള്‍ക്ക് പോലും പ്രൊഫഷണല്‍ അഡ്മിഷന് ലഭിക്കുന്നത്. എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് അനുമതി നല്‍കുന്നത് ഓള് ഇന്ത്യാ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ എന്ന ഏജന്‍സിയാണ്. പക്ഷെ ഈ സംഘടനയും അഴിമതിയില്‍ കൂപ്പുകുത്തിയിരിക്കുന്നു എന്ന് അറിയാത്തവര്‍ വിരളമാണ്. മറ്റൊരു വസ്തുത ഇന്ന് പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അംഗീകാരം നേടിക്കൊടുക്കുന്ന ഏജന്റുമാരും കേരളത്തിലുണ്ട്. യുജിസി വന്നാല്‍ രംഗം ശുദ്ധീകരിക്കപ്പെടുമെന്ന വിശ്വാസം തകര്‍ത്താണ് പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് നിലവാരത്തകര്‍ച്ചയും മൂല്യച്യുതിയും റാഗിംഗും എല്ലാം നടമാടുന്നത്. കോടതി നിര്‍ദ്ദേശം പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗം ശുദ്ധീകരിക്കാനും പുഷ്ടിപ്പെടുത്താനും ഉപകരിക്കുമെങ്കിലും സ്വാശ്രയ വിദ്യാഭ്യാസ മേഖല അടക്കിവാഴുന്ന കോടിപതികള്‍ ഏതുതരം മാറ്റത്തേയും ഏത് വിധേനയും പ്രതിരോധിക്കുമെന്നുറപ്പാണ്.
ഈ സാഹചര്യത്തില്‍ വിദ്യാഭ്യാസവകുപ്പ് മുസ്ലീംലീഗില്‍നിന്ന് മാറ്റണമെന്ന ബിജെപി ആവശ്യത്തിന് സാംഗത്യം വര്‍ധിക്കുന്നു. ഹൈക്കോടതി വിധിയെ തിരസ്ക്കരിച്ചാണല്ലോ എയ്ഡഡ് പദവി ദാനം! എയ്ഡഡ് മേഖലയിലെ മുസ്ലീം സമുദായ കയ്യേറ്റത്തിനെതിരെ പ്രതിഷേധം കൊഴുക്കുമ്പോള്‍ പാലക്കാട് മുസ്ലീംലീഗിന് വേണ്ടി ഒരു സ്ഥാപനത്തിന് കൂടി എയ്ഡഡ് പദവി നല്കാന് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. വിദ്യാഭ്യാസവകുപ്പ് സര്‍ക്കാരിന് നിയന്ത്രണമില്ലാത്ത, സര്‍ക്കാരിനതീതമായ വകുപ്പായി മാറുന്നത് ഈ വകുപ്പ് കോണ്‍ഗ്രസ് ലീഗിന് തീറെഴുതിക്കൊടുത്തതിനാലാണ്. കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങളല്ല, സാമുദായിക നേട്ടം മാത്രമാണ് ലീഗ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മേഖല പരിശോധിച്ചാല്‍ വ്യക്തമാകും. ഇപ്പോള്‍ പത്താംക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനത്തിന് സീറ്റുകളില്ല. രണ്ടുതവണ അലോട്ട്മെന്റ് നടന്നിട്ടും എറണാകുളം ജില്ലയില്‍ ഉന്നത ഗ്രേഡ് ലഭിച്ചവര്‍ക്കുപോലും സീറ്റ് ലഭിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ വേണമെന്ന് രക്ഷിതാക്കളുടെ കൂട്ടായ്മ ആവശ്യപ്പെടുന്നു. അതേസമയം എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള കോഴ കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍ കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ ഇതര സംസ്ഥാനത്ത് ജോലി തേടിപ്പോകേണ്ട ഗതികേടിലാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപക ഒഴിവുകളില്ല. പക്ഷെ മാനേജ്മെന്റ് സ്കൂളുകള്‍ വന്‍ കോഴ വാങ്ങിയാണ് നിയമനം നടത്തുന്നത്. ഇപ്പോള്‍ മുസ്ലീംലീഗ് എയ്ഡഡ് പദവി സ്വസമുദായ സ്ഥാപനങ്ങള്‍ക്കായി കയ്യടക്കുമ്പോഴും ലക്ഷ്യമിടുന്നത് കോഴതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: