കോട്ടയം: മഴക്കാലം ആസന്നമായ സാഹചര്യത്തില്‍ അപകടങ്ങള്‍, രോഗങ്ങള്‍ എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കള്കട്ര് സി.എ. ലത. കാലവര്‍ഷത്തിന്റെ മുന്നോടിയായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
കാലവര്‍ഷം വരാന്‍ ഇനി 10 ദിവസങ്ങള്‍ ശേഷിക്കെ എല്ലാ വകുപ്പുകളും സമയബന്ധിതമായി തന്നെ ജോലികള്‍ പൂര്‍ത്തിയാക്കണം. അടിയന്തിര സാഹചര്യം വന്നാല്‍ നേരിടാന്‍ ഒരു എമര്‍ജന്‍സി ടീമിനെ നിയോഗിക്കും. ദുരന്ത സാധ്യതയുളള സ്ഥലങ്ങള്‍ മുന്‍കൂട്ടി തീര്‍ച്ചപ്പെടുത്തി പ്രത്യേക ശ്രദ്ധ പതിപ്പിക്കണം. കൊതുകു വളരാനുളള സാഹചര്യങ്ങള്‍ കണ്ടെത്തി നശിപ്പിക്കുകയും വെള്ളപ്പൊക്കം ഉണ്ടായാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കാനുളള സ്കൂളുകള്‍, മറ്റു സ്ഥാപനങ്ങള്‍ എന്നിവ മുന്‍കൂട്ടി കണ്ടെത്തണം. ഈ സ്ഥലങ്ങളില്‍ ശുദ്ധമായ കുടിവെള്ളം, സാനിട്ടറി സംവിധാനങ്ങള്‍, സൗജന്യ റേഷന്‍ എന്നിവ ഏര്‍പ്പാടാക്കാനുളള തയ്യാറെടുപ്പ് നടത്തണം.
എല്ലാ താലൂക്കിലും കണ്ട്രോള് റൂമുകള്‍ തുറക്കാനും അന്നന്നുളള റിപ്പോര്‍ട്ടുകള്‍ കളക്ട്രേറ്റില്‍ അറിയിക്കാനും സംവിധാനം ഉണ്ടാക്കും. 24 മണിക്കൂറും കണ്ട്രോള് റൂമുകള്‍ പ്രവര്‍ത്തിക്കണം. ഫയര്‍ഫോഴ്സ്, പോലീസ് എന്നിവരെ ഉള്‍പ്പെടുത്തി ഒരു ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം ഉണ്ടാക്കണം. എല്ലാ പി.എച്ച്.സി, സി.എച്ച്.സി എന്നിവിടങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം. മണ്ണിടിച്ചില്‍ പോലുളള ദുരന്തങ്ങള്‍ നേരിടാന്‍ ജെ.സി.ബി ഉള്‍പ്പെടെയുളള ഉപകരണങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കി നിര്‍ത്തണം. 24 മണിക്കൂര്‍ തുടര്‍ച്ചയായി മഴ ഉണ്ടായാല്‍ പാറപൊട്ടിക്കല്‍ നിരോധിക്കണം.
പ്രകൃതിക്ഷോഭം നേരിടാന്‍ ആംബുലന്‍സ്, മരുന്ന്, വാക്സിന് എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാനും ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനും അടിയന്തിര നടപടി ഉണ്ടാകണം. ആര്.ഡി.ഒ മാര്‍ അവരുടെ അധികാര പരിധിയിലുളള താലൂക്കുകളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: