കറുകച്ചാല്‍: കുടിവെള്ളക്ഷാമം രൂക്ഷമായ നെടുംകുന്നം പഞ്ചായത്തിലെ എട്ടോളം പ്രദേശങ്ങളില്‍ എത്തിക്കാന്‍ വാങ്ങിയ ജലസംഭരണികള്‍ വിതരണം ചെയ്തിട്ടില്ലെന്ന് പരാതി.
കോളനി നിവാസികള്‍ക്ക് മുന്‍ഗണന നല്കി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലേക്ക് വാങ്ങിയ അയ്യായിരം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണികളാണ് വിതരണം ചെയ്യാതെ കിടക്കുന്നത്. പഞ്ചാത്തിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ ഭാഗങ്ങളില്‍ ജലസംഭരണികള്‍ സ്ഥാപിക്കാനാണ് നിശ്ചയിച്ചിരുന്നത്. സാങ്കേതിക കാരണം പറഞ്ഞാണ് ജലസംഭരണികളുടെ വിതരണം നടത്താത്തത്. ഭരണസമിതിയുടെയും അധികൃതരുടെയും അനാസ്ഥയാണ് ജലസംഭരണികള്‍ സ്ഥാപിക്കുന്നതിന് കാലതാമസം നേരിടുന്നതെന്ന് ആരോപണമുണ്ട്. ജില്ലാ പ്രോജക്ട് കമ്മീഷര്‍ ഓഫീസില്‍ നിന്നും അംഗീകാരം വാങ്ങിയാല്‍ മാത്രമേ ജലസംഭരണികള്‍ സ്ഥാപിക്കാനാകുകയുള്ളു.
പഞ്ചായത്തു കമ്മറ്റിയില്‍ ഇതിനു തീരുമാനം എടുത്തിട്ടുണ്ടെങ്കിലും ജില്ലാ പ്രോജക്ട് കമ്മീഷണര്‍ ഓഫീസില്‍ അംഗീകാരം വാങ്ങുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുമില്ല. ഇതിനായി എസ്റ്റിമേറ്റ് വരെ എടുത്തതുമാണ്. ജലസംഭരണി ഒന്നിന് ഇരുപത്തയ്യായിരത്തോളം രൂപ വിലവരും. മഴക്കു മുമ്പെങ്കിലും ജലസംഭരണികള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോളനി നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: