മാട്ടപ്പരിപാടികള്ക്ക് പേര് കേട്ട മലയാളസിനിമയുടെ അണിയറക്കാര്‍ക്ക് ഞെട്ടലുണ്ടാക്കി പെണ്‍പടയുടെ ഒത്തുചേരല്‍. പ്രമുഖ നടിക്കേറ്റ പീഡനവും പ്രമുഖ നടനെ പഴിചാരി പ്രമുഖ ചാനലിലെ പ്രമുഖ ഊത്തുകാരന്റെ കുഴലൂത്തും ഒക്കെക്കൂടി കലക്കി വഷളാക്കിയ ചളിപ്പാടത്താണ് വിസിഐസി പിറന്നുവീഴുന്നത്. വിമന്‍ കളക്ടീവ് ഇന്‍ സിനിമ എന്നാണ് മഞ്ജു വാര്യര്‍ നേതൃത്വം നല്കുന്ന പുത്തന്‍ സംഘടനയുടെ പേര്.
ആകെയൊരു ആശങ്കയുള്ളത് സംഘടനയ്ക്ക് ആശീര്‍വാദ കര്‍മ്മം നിര്‍വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കേള്‍ക്കുമ്പോഴാണ്. അത്രയ്ക്ക് രാശിയാണ് സഖാവിന്റെ അനുഗ്രഹത്തിന്. ജിഷ്ണുപ്രണോയ് മുതല്‍ മംഗളം ചാനല്‍ വരെ പിണറായി ഇടതുകൈകൊണ്ട് ആശീര്‍വദിച്ചതിന്റെ ഫലം ഏറെ വൈകാതെ അനുഭവിച്ചതാണ്. എല്ലാം അറിഞ്ഞുവെച്ചോണ്ടാണോ മഞ്ജുവും കൂട്ടരും ഈ സാഹസത്തിന് മുതിര്‍ന്നതെന്ന് അറിയില്ല.
വാളയാര്‍ പരമശിവത്തിന്റെ റണ്‍വേയിലേക്കാണ് രണ്ടും കല്പിച്ച് പെണ്‍പട ഇറങ്ങുന്നത്. അമ്മയുടെ വാത്സല്യവും കരുതലും ആണ്മക്കള്ക്ക് മാത്രമായാല്‍ പിന്നെ എന്താ ചെയ്ക? പ്രമുഖ നടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ അവള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനേക്കാള്‍ തലതൊട്ടപ്പന്മാര്ക്ക് താല്പര്യം സംശയത്തിന്റെ മുന തങ്ങള്‍ക്ക് നേരെ തിരിയരുത് എന്നത് മാത്രമായിരുന്നു. അതുകൊണ്ട് കൂട്ടിവായിക്കാന്‍ തുനിഞ്ഞവര്ക്കെതിരെയെല്ലാം അവര്‍ പല്ലും നഖവും ഉപയോഗിച്ചു.
അഭിനയത്തിന് മുതല്‍ വിതരണത്തിനും പ്രദര്‍ശനത്തിനും വരെ വിലക്കേര്‍പ്പെടുത്തുന്ന രാക്ഷസരാജാക്കന്മാര് അത്ര ഇന്നസെന്റാവുന്നത് മലയാളിയുടെ പൊതുബോധത്തെ ചോദ്യംചെയ്യുന്ന ഒന്നാണല്ലോ. സുകുമാരനും തിലകനും സംവിധായകന് വിനയനും അലി അക്ബറുമെല്ലാം സിനിമയിലെ വല്യേട്ടന്മാര്ക്കുമുന്നില് തല കുനിക്കാന്‍ തയ്യാറാവാത്തവരാണ്. മുരളിയും സുരേഷ്ഗോപിയും ജഗതി ശ്രീകുമാറുമൊക്കെ ആരെയും ഭയന്ന് അഭിപ്രായങ്ങള്‍ പൊതിഞ്ഞുവച്ചിട്ടുമില്ല. സ്റ്റൂളിട്ട് പൊക്കം കൂട്ടുന്നവന്റെ താന്തോന്നിത്തമാണ് സിനിമയുടെ മാര്‍ക്കറ്റ് നിശ്ചയിക്കുന്നതെന്ന് അറിഞ്ഞിട്ടും പക്ഷേ ആണായിപ്പിറന്ന അവരാരും ഒരും ബദല്‍ സംഘടനയെക്കുറിച്ച് ആലോചിച്ചില്ല. അമ്മയെ മാനിച്ചും മാനിക്കാതെയും അങ്ങേയറ്റം ഇന്നസെന്റായി അവര്‍ ആ തട്ടില്‍തന്നെ നടിച്ചും നടിക്കാതെയും കാലം കഴിച്ചു.
എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ. അമ്മയ്ക്ക് തങ്ങളെ സംരക്ഷിക്കാനാവില്ലെന്ന വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തില്‍ ഒരു പെണ്‍സംഘം ആവലാതികള്‍ പറഞ്ഞ് മടുത്ത് പുറത്തിറങ്ങുന്നു. അണിയറയിലെ അന്തര്‍നാടകങ്ങള്‍ക്ക് ക്രിമിനല്‍ ഗൂഢാലോചനയുടെ പിന്‍ബലമുണ്ടെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ഒരാള്‍ അതിന് നായികയാവുന്നു. ജീവിതത്തില്‍ അഭിനയിക്കാത്ത അഭിനേതാക്കള്‍ ഒത്തുകൂടുകയാണെന്ന് അവരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. സിനിമ സൃഷ്ടിക്കുന്ന തലവേദനയ്ക്ക് അവര്‍ കണ്ടെത്തുന്ന മറുമരുന്നാണ് വിസിഐസി എന്ന സംഘടന.
തുറന്നുപറച്ചിലുകള്‍ പോലും കാമവെറിയന്മാരുടെ കൗതുകങ്ങള്‍ക്ക് വിധേയമാകുന്ന പുതിയ കാലത്താണ് മലയാളസിനിമയില്‍ ഈ ചെറുചലനം സൃഷ്ടിക്കപ്പെടുന്നത്. തീയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും ടെക്നീഷ്യന്മാരും ഒക്കെയടങ്ങുന്ന സംഘടനകള്‍ തമ്മിലടിച്ചും നിര്‍മ്മാണവും വിതരണവും പ്രദര്‍ശനവും നിര്‍ത്തിവച്ചും ചാനലിലെ ഊത്തുകാര്ക്കുമുന്നില് അണിനിരന്ന് പരസ്പരം അധിക്ഷേപിച്ചും തിമിര്‍ത്തപ്പോള്‍ അതിനിടയില്‍ നുഴഞ്ഞുകയറിയാണ് സിനിമയിലെ പുട്ടുകച്ചവടക്കാരന് വല്യ മൊതലാളിയായത്. രാഷ്ട്രീയം മുതല്‍ ഗുണ്ടായിസവും പീഡനവും വരെ സകല തൊട്ടിത്തരങ്ങളും ആരാരും ചോദിക്കാനില്ലാതെ നടമാടുകയായിരുന്നു ഈ മേഖലയില്‍. ചോദിക്കാനും ചോദ്യം ചെയ്യാനും തങ്ങള്‍ക്കും ഒരു വേദി ഉണ്ടാകണമെന്ന തികച്ചും ന്യായമായ ആവശ്യത്തിന്മേലാകണം ഈ വിമന്‍ കളക്ടീവ്.
സിനിമ സംസ്കാരത്തെ ഉയര്‍ത്തുന്ന കലയാണെന്നാണല്ലോ വെയ്പ്. ആ സാംസ്കാരികമണ്ഡലത്തിലെ ചില കലാപരിപാടികള്‍ പുതിയ സംഘടനക്കാര്‍ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങളില്‍നിന്ന് വായിച്ചെടുക്കാവുന്നവയാണ്…… ഒന്ന്: സിനിമാ ഷൂട്ടിങ് നടക്കുന്ന സെറ്റുകള്‍ കൂടി ലൈംഗികപീഡനനിരോധനനിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. രണ്ട്: സെറ്റുകളില്‍ ലൈംഗികപീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കണം. മൂന്ന്: സിനിമയുടെ സാങ്കേതികമേഖലകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിക്കാന്‍ അവരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം. നാല്: സെറ്റുകളില്‍ സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യം നിറവേറ്റുന്നതിനുള്ള സൗകര്യം സജ്ജമാക്കണം………
പ്രതികരിക്കാൻ ഇവിടെ എഴുതുക: