അടിമാലി: വൈദ്യുതി വകുപ്പില്‍ തിരിമറി നടത്തി ലക്ഷങ്ങള്‍ വെട്ടിച്ച ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വ്വീസില്‍ തുടരുന്നു. ചിത്തിരപുരം ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴില്‍ സബ് എന്‍ജിനീയര്‍മാരായിരുന്ന തോക്കു പാറ സ്വദേശികളായ അജിമോന് പി.റ്റി, ജോയി ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് വൈദ്യുതി വകുപ്പ് വിജിലന്‍സും, സംസ്ഥാന ഇന്റലിജന്‍സും സംയുക്ത അന്വേഷണം നടത്തിയത്. 2016ല്‍ നടന്ന അന്വേഷണത്തില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടതിനെത്തുടര്‍ന്ന് ഇവരെ സസ്പെന്റ് ചെയ്തിരുന്നുവെങ്കിലും ഉത്തരവുകള്‍ മറികടന്ന് ഇവരെ കണ്ണൂര്‍ ജില്ലയില്‍ വീണ്ടും നിയമിച്ചിരിക്കുകയാണ്.
ചിത്തിരപുരം ഓഫീസിനു കീഴില്‍ വരുന്ന നിരവധി റിസോര്‍ട്ടുകളില്‍ മീറ്റര്‍ റീഡിങിലെ തിരിമറി റിസോര്‍ട്ട് മാഫിയയെ സഹായിക്കുന്ന നിലപാടാണ് ഇവര്‍ വര്‍ഷങ്ങളായി സ്വീകരിച്ചിരുന്നതെന്നും, ഇതു വഴി ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതുമായി അന്വേഷണ സംഘം വിശദമായ പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു. വന്‍ റിസോര്‍ട്ടുകളില്‍ നിന്ന് ശരാശരി 5000 ത്തില്‍ താഴെ ബില്ല് വരാന്‍ തക്കവണ്ണമാണ് മീറ്റര്‍ റീഡിങ് തിരുത്തിയിരുന്നത്. പല സ്ഥലങ്ങളിലും മീറ്റര്‍ പ്രവര്‍ത്തനക്ഷമമല്ലെന്ന് കാട്ടി പുതിയ മീറ്റര്‍ സ്ഥാപിക്കുകയും ചെയ്തു.
ബോര്‍ഡിന്റെ ഭൂമി വരെ കൈയേറി നിര്‍മ്മിച്ച റിസോര്‍ട്ടുകളിലേക്ക് വഴിവിട്ട് കണക്ഷന് കൊടുത്തതും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയെന്ന ഗുരുതരമായ കുറ്റം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഇവരെ നീക്കിയത്.
മാങ്കുളത്ത് 15 ഓളം കണക്ഷനുകള്‍ നല്‍കിയെന്ന് കൃത്രിമ രേഖ ചമച്ച് മീറ്ററുകള്‍ മറ്റ് സ്ഥലങ്ങളില്‍ സ്ഥാപിച്ച് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫെബ്രുവരി മാസം ആദ്യം ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് തൊടുപുഴ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും ശിക്ഷാ നടപടികള്‍ എടുക്കാത്തതില്‍ ദുരൂഹത തുടരുകയാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടില്‍ ജീവനക്കാരിലും അമര്‍ഷം പുകയുകയാണ്. ഇതിനിടെ ചിത്തിരപുരത്തെ ഒരു മുന്‍ എക്സി.എന്‍ജിനീയര്‍ ചിത്തിരപുരം ഹൈസ്കൂളിനോട് ചേര്‍ന്നുള്ള ബോര്‍ഡിന്റെ വക സ്ഥലം കൈയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ടിന് വഴിവിട്ട് സഹായങ്ങള്‍ ചെയ്തു കൊടുത്തതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: