കോട്ടയം : മാറിയ കാലാവസ്ഥയില്‍ ജില്ല പനിച്ച് വിറയ്ക്കുന്നു. ഒരു ദിവസം ശരാശരി 300 -ല്‍ അധികം പേര് പനിബാധിച്ച് ചികിത്സ തേടുന്നുണ്ട്. കൂടാതെ ഡെങ്കിയും അതിവേഗം പടരുകയാണ്.
മെയ് മാസത്തില്‍ പുതിയതായി 30 -ല്‍ അധികം പേര്‍ക്ക് ഡെങ്കി സ്ഥിരീകരിച്ചു. ഇത് കൂടാതെ 42 പേര് സംശയത്തിലാണ്.
ജില്ലയില്‍ ഡെങ്കിയ്ക്ക് കാരണമായ ഈഡീസ് കൊതുകകളുടെ സാന്ദ്രത വര്‍ധിച്ച് വരുന്നതായിട്ടാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ജില്ലയില്‍ മലയോര മേഖലയിലാണ് ഡെങ്കി പനി കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത്. റബ്ബര്‍ തോട്ടങ്ങളില്‍ ഡെങ്കിയ്ക്ക് കാരണമായ കൊതുകകള്‍ വളരാന്‍ അനുകൂലമായ സാഹചര്യമാണ് . ഈ സാഹചര്യത്തില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ കൊത് വളരാതെയിരിക്കാന് മരങ്ങളിലെ ചിരട്ടകളും മറ്റും കമത്തി വയ്ക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നു.
ജില്ലയുടെ ചില ഭാഗങ്ങളില്‍ മലേറിയയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കി പനിയ്ക്ക് പിന്നാലേ മലേറിയയും മലയോര മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് അധികൃതര്‍ ആശങ്കയിലാണ്. അതേ സമയം പകര്‍ച്ച വ്യാധികള്‍ക്കെതിരെ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിരോധ നടപടികള്‍ക്കും തുടക്കം കുറിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: